കണ്ണൂർ: പ്രവാസി വ്യവസായിയുടെ ആത്മഹത്യ സർക്കാർ അറിവോടെയുള്ള കൊലപാതകമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കള്ളവോട്ട് ചെയ്തവർക്കെതിരേ നിയമനടപടി സ്വീകരിക്കാത്ത ജില്ലാ ഭരണകൂടത്തിന്റെ തെറ്റായ നടപടികൾക്കെതിരേ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിനുമുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിദേശത്തെ നിക്ഷേപവുമായി നാട്ടിലെത്തി വ്യവസായം ആരംഭിച്ച സാജന് നീതി നിഷേധിക്കപ്പെട്ടു. അദ്ദേഹത്തിന്റെ മരണത്തിന് ആന്തൂർ നഗരസഭ ചെയർപേഴ്സണും കുറ്റക്കാരിയാണ്. അവർക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണം. കേരളത്തിലെ മുഖ്യമന്ത്രിയിൽനിന്ന് ഈ വിഷയത്തിൽ യാതൊരു നീതിയും പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു പെരുങ്കളിയാട്ടത്തിന്റെ ഒരുക്കങ്ങൾക്കു സമാനമായാണ് സിപിഎം കള്ളവോട്ടിനുള്ള ഒരുക്കങ്ങൾ നടത്തുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥർതന്നെ കൃത്രിമങ്ങൾക്ക് നേതൃത്വം നല്കി. കണ്ണൂരിലെ യുവകളക്ടർ ഐഎഎസ് പദവിയുടെ മാന്യത നശിപ്പിക്കരുത്. ഇനി പോകുന്ന സ്ഥലത്തെങ്കിലും അതു മറക്കരുത്. ഭരണാധികാരികൾ മാറിവരും. എന്നാൽ ജനങ്ങളോടുള്ള ബാധ്യത ഉദ്യോഗസ്ഥർ മറക്കരുതെന്ന് മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണയ്ക്ക് കുറച്ചെങ്കിലും നീതിബോധമുണ്ട്. അദ്ദേഹം കള്ളവോട്ടിനെതിരേ നടപടിയെടുക്കാൻ മുന്നോട്ടുവന്നു. അതു പ്രതീക്ഷ നൽകുന്നതാണ്. തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ച ഉദ്യോഗസ്ഥരെ നിയമത്തിനുമുന്നിലെത്തിക്കും. അതിനുവേണ്ടിയുള്ള ശ്രമങ്ങളാണ് കോൺഗ്രസ് നടത്തുന്നത്. നിയമനടപടിയുമായി ഏതറ്റംവരെയും പോകും - മുല്ലപ്പള്ളി പറഞ്ഞു. ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി അധ്യക്ഷത വഹിച്ചു. കെ. സുധാകരൻ എംപി, എംഎൽഎമാരായ കെ.സി. ജോസഫ്, സണ്ണി ജോസഫ്, കോൺഗ്രസ് നേതാക്കളായ വി.എ. നാരായണൻ, സുമ ബാലകൃഷ്ണൻ, കെ.സി.മുഹമ്മദ് ഫൈസൽ തുടങ്ങിയവർ പ്രസംഗിച്ചു.
വ്യവസായിയുടെ മരണം സർക്കാർ അറിഞ്ഞുള്ള വധം: മുല്ലപ്പള്ളി
12:48 AM Jun 23, 2019 | Deepika.com