പോത്താനിക്കാട്: സുഹൃത്തിന്റെ വീടിന്റെ ടെറസിൽ ഗൃഹനാഥനെ തോക്കിന്റെ പാത്തികൊണ്ട് അടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തി. പുളിന്താനം മാനിക്കപ്പീടിക കുഴിപ്പിള്ളിൽ പ്രസാദ് മാധവൻ (48) ആണു മരിച്ചത്. സുഹൃത്ത് കാട്ടുചിറയിൽ സജീവിന്റെ വീടിന്റെ ഷീറ്റ് മേഞ്ഞ ടെറസിലാണ് ഇന്നലെ രാവിലെ മൃതദേഹം കണ്ടത്. മൃതദേഹത്തിനു സമീപം മൂന്നു കഷ്ണങ്ങളായനിലയിൽ എയർ ഗൺ കാണപ്പെട്ടു. വെടിയേറ്റാണു മരണമെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ പോലീസ് പരിശോധനയിൽ വെടിയേറ്റില്ലെന്നു വ്യക്തമായി.
പ്രസാദിന്റെ മുഖത്തും വലതുകൈയിലുമായി ആറു മുറിവുകളും തലയുടെ പിൻഭാഗത്തു മുഴയുമുണ്ടായിരുന്നു. തലയ്ക്കേറ്റ ക്ഷതത്തെത്തുടർന്നാണു മരണം. എയർ ഗണ്ണിന്റെ പാത്തികൊണ്ടുള്ള അടിയേറ്റാണു മുറിവുണ്ടായതെന്നാണു പ്രാഥമിക നിഗമനം. മൃതദേഹത്തിനു സമീപത്തുനിന്നു പ്രസാദിന്റെ പഴ്സും മൊബൈൽ ഫോണും കണ്ടെത്തിയിട്ടുണ്ട്. സംഭവസ്ഥലത്തുനിന്നു മാറി പട്ടിക്കൂടിനു സമീപത്തുനിന്നു മദ്യക്കുപ്പി കണ്ടെത്തി.
കൽപ്പണിക്കാരനായിരുന്ന പ്രസാദ് ഏതാനും വർഷങ്ങളായി സജീവിന്റെ സഹായിയായി കഴിയുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 9.30 വരെ സജീവിന്റെ വീട്ടിൽ പ്രസാദ് ഉണ്ടായിരുന്നതായും തുടർന്നു സജീവ് ബൈക്കിൽ പ്രസാദിനെ വീട്ടിലാക്കിയതായും പറയപ്പെടുന്നു.
ഇന്നലെ പുലർച്ചെ അഞ്ചരയോടെ രാജാക്കാടിനു പോകുന്നതിനായി തലേദിവസം വിളിച്ചതനുസരിച്ച് എത്തിയ ഓട്ടോറിക്ഷ ഡ്രൈവർ രഞ്ജിത്തുമായി ചേർന്നു പ്രസാദിനെ അന്വേഷിച്ച് അയാളുടെ വീട്ടിലെത്തിയപ്പോൾ രാത്രി വീട്ടിലെത്തിയിരുന്നില്ലെന്നു ഭാര്യ അറിയിച്ചെന്നും തുടർന്നു നടത്തിയ അന്വേഷണത്തിലാണു വീടിന്റെ ടെറസിൽ മൃതദേഹം കണ്ടതെന്നുമാണു സജീവ് പറയുന്നത്. സജീവ് തന്നെയാണു നാട്ടുകാരെയും പോലീസിനെയും മൃതദേഹം കണ്ട വിവരം അറിയിച്ചത്. എന്നാൽ സജീവിന്റെ മൊഴി പോലീസ് വിശ്വസിച്ചിട്ടില്ല. ചോദ്യം ചെയ്യാനായി സജീവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം സജീവിലേക്കു നീളുന്നുവെന്ന സൂചനയാണു പോലീസ് നൽകുന്നത്.
ആലുവ എഎസ്പി എം.ജെ. സോജൻ, കോട്ടയം എഎസ്പി എ. നസീം, പോത്താനിക്കാട് എസ്എച്ച്ഒ ജി. സുരേഷ് കുമാർ എന്നിവരും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം മൃതദേഹം കളമശേരി മെഡിക്കൽ കോളജിലേക്കു മാറ്റി. പോസ്റ്റ് മോർട്ടത്തിനു ശേഷം ഇന്നു മൃതദേഹം സംസ്കരിക്കും. ഭാര്യ: ഷൈല. മക്കൾ: വിഷ്ണു, ശരണ്യ. സുകന്യ. മരുമകൻ: രാഹുൽ.
സുഹൃത്തിന്റെ വീടിന്റെ ടെറസിൽ ഗൃഹനാഥൻ അടിയേറ്റു മരിച്ചനിലയിൽ
12:48 AM Jun 23, 2019 | Deepika.com