കൊച്ചി: അഴിമതിക്കെതിരേ താൻ സ്വീകരിച്ച നിലപാടുകൾക്കുള്ള സമ്മാനമാണ് സർവീസിൽ നിന്നു തന്നെ നീക്കാനുള്ള സർക്കാർ തീരുമാനമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി രാജുനാരായണ സ്വാമി. സർവീസിൽനിന്ന് പുറത്താക്കാൻ സംസ്ഥാന സർക്കാർ ശിപാർശ ചെയ്തെന്ന വാർത്ത മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പുകൾ ഒന്നും ലഭിച്ചില്ലെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ പുറത്താക്കുന്നതിനു പാലിക്കേണ്ട നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണ് തന്നെ പുറത്താക്കാൻ നോക്കുന്നത്. കഴിഞ്ഞ മാർച്ച് മുതൽ ശന്പളം ലഭിക്കുന്നില്ല. തന്റെ വയറ്റത്തടിക്കുന്ന സമീപനമാണിത്. സർവീസിൽ ക്ലീൻ റിക്കാർഡുള്ള ഉദ്യോഗസ്ഥനാണ് താൻ. തനിക്കെതിരായി ഇതുവരെയും ഒരു കേസ് പോലും ഇല്ല. ഒരു സിബിഐ അന്വേഷണവുമുണ്ടായിട്ടില്ല. അങ്ങനെയുള്ള തന്നോട് സർക്കാർ കാണിക്കുന്നത് കടുത്ത അനീതിയാണ്. അഴിമതിക്കെതിരേ സത്യസന്ധമായി പോരാടിയതിന് തനിക്കു ലഭിച്ച പ്രതിഫലമാണിത്.
കേന്ദ്ര നാളികേര ബോർഡിന്റെ ബംഗളൂരു ഓഫീസിൽ കോടികളുടെ അഴിമതിയുണ്ടെന്ന് കാണിച്ച് സിബിഐ തനിക്കു കത്ത് നൽകിയിരുന്നു. അതിനെക്കുറിച്ച് സത്യസന്ധമായ അന്വേഷണം നടക്കുന്നുണ്ട്. ഒരു വർഷത്തേക്കാണ് കേന്ദ്ര സർവീസിൽ പോകാൻ കേരള സർക്കാർ എൻഒസി നൽകിയിട്ടുള്ളത്. എന്നാൽ, തന്നെ അതിനുള്ളിൽ തിരിച്ചയച്ചതിനാലാണ് കേസിനു പോയത്. ഇനി തിരികെ സംസ്ഥാന സർവീസിലേക്ക് പോയാൽ നാളികേര ബോർഡിൽ തുടങ്ങിവച്ച നടപടികൾ നിലച്ചുപോകും.
അഴിമതിക്കാർക്ക് തന്നെ ഭയമുണ്ടാവാം. എന്നാൽ, താൻ ആരെയും ഭയക്കുന്നില്ലെന്നും തന്റെ കരങ്ങൾ ശുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ സർവീസിനെക്കുറിച്ച് ഇതുവരെയും ഒരു സർക്കാരും മോശം പറഞ്ഞിട്ടില്ല. നോട്ടീസ് കിട്ടിയതിനുശേഷം നിയമനടപടികളെക്കുറിച്ച് ആലോചിക്കും.
മൂന്നാർ കൈയേറ്റം ഒഴിപ്പിക്കൽ ദൗത്യം മുതൽ തുടങ്ങിയതാണ് തനിക്കെതിരെയുള്ള വേട്ട. ഉദ്യോഗസ്ഥലോബിയുടെ ഗൂഢനീക്കമാണ് ഇതിനു പിന്നിൽ. അതിന്റെ ഭാഗമാണ് സഞ്ജീവ് ഭട്ടിന്റെ കേസും. സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച അന്നുതന്നെ ഇത്തരത്തിലൊരു നീക്കം തനിക്കെതിരെയുണ്ടായത് സംവിധാനത്തിന്റെ പരാജയത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.
അഴിമതിക്കെതിരെ നിലപാടെടുക്കുന്നവരുടെ ജീവിതമാർഗം മുട്ടിക്കുകയാണ്. ഇക്കാര്യത്തിൽ താൻ ആരെയും കുറ്റപ്പെടുത്തുന്നില്ല. ഗോഡ്ഫാദർമാരുള്ളവർക്ക് മാത്രമാണ് ഇവിടെ സംരക്ഷണം ലഭിക്കുന്നത്. നാളികേര വികസന ബോർഡ് ചെയർമാൻ സ്ഥാനത്തുനിന്ന് തന്നെ മാർച്ചിൽ നീക്കിയിരുന്നു.
തന്റെ ശന്പളം ഉപയോഗിച്ചാണ് നിയമപോരാട്ടം നടത്തുന്നത്. നാലു മാസമായി തനിക്ക് ശന്പളം ലഭിച്ചിട്ടില്ല. കേസ് നിലവിലുള്ളതുമൂലമാണ് കേന്ദ്ര സർവീസിൽ ചേരാത്തതെന്നും ഇക്കാര്യം ചീഫ് സെക്രട്ടറിയെ നേരത്തെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അഴിമതിക്കെതിരേ പ്രവർത്തിച്ചതിനു കിട്ടിയ സമ്മാനം: രാജു നാരായണ സ്വാമി
01:09 AM Jun 22, 2019 | Deepika.com