തിരുവനന്തപുരം: സോളാർ തട്ടിപ്പ് കേസിന്റെ വിചാരണ മുടങ്ങിയതിനു സെൻട്രൽ ജയിൽ സൂപ്രണ്ടിനു കോടതിയുടെ കാരണം കാണിക്കൽ നോട്ടീസ്. സോളാർ കേസിലെ പ്രതിയായ ബിജു രാധാകൃഷ്ണനെ കോടതിയിൽ ഹാജരാക്കാത്തതിനാണു നടപടി. വിചാരണ നടക്കുന്ന കേസിൽ സാക്ഷി കോടതിയിൽ ഉണ്ടായിരുന്നെങ്കിലും ഒന്നാം പ്രതി ബിജു രാധാകൃഷ്ണനെ ജയിലിൽ നിന്നു കൊണ്ടുവരാത്തതാണു വിചാരണ മുടങ്ങാൻ കാരണം.
തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേട്ടാണു കേസ് പരിഗണിക്കുന്നത്. ബിജു രാധാകൃഷ്ണൻ, സരിത എസ്. നായർ, പിആർഡി ഡയറക്ടർ ആയിരുന്ന ഫിറോസ് എന്നിവരാണ് പ്രതികൾ. കേസിലെ മൂന്നാം പ്രതി ഫിറോസ് മരണമടഞ്ഞിരുന്നു.
സോളാർ തട്ടിപ്പു കേസിലെ പ്രതികളായ ബിജു രാധാകൃഷ്ണനും സരിത എസ്. നായരും ഏഷ്യൻ ഡവലപ്മെന്റ് ബാങ്ക് മേധാവികളാണെന്നു തെറ്റിദ്ധരിപ്പിച്ച് സലീം എം. കബീറിൽനിന്നു 40 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണു കേസ്. 2009 ലാണ് മെഡിക്കൽ കോളജ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
സോളാർ കേസ്: ജയിൽ സൂപ്രണ്ടിനു കാരണം കാണിക്കൽ നോട്ടീസ്
01:09 AM Jun 22, 2019 | Deepika.com