പത്തനംതിട്ട: സർക്കാരിന്റെ ഉത്തരവുണ്ടായിട്ടും അഞ്ചാം ക്ലാസിലെ കൊങ്കണി പഠനം ഇനിയും സാധ്യമായില്ല. കൊങ്കണി ഭാഷയിൽ തയാറാക്കിയ കേരള പാഠാവലി തയാറാക്കി തരുമെന്ന് ഉത്തരവിറങ്ങിയിട്ട് ഏഴു വർഷം പിന്നിട്ടുവെങ്കിലും പുസ്തകം ഇതേവരെ സ്കൂളുകളിൽ എത്തിയിട്ടില്ല. കേരളത്തിൽ കൊങ്കണി മാതൃഭാഷ ആയി ഉപയോഗിക്കുന്നവർക്ക് ഭാഷാപഠനം സാധ്യമാക്കാനാണ് പാഠപുസ്തകം തയാറാക്കി നൽകാമെന്ന് സർക്കാർ ഉത്തരവിറക്കിയത്.
ഇതനുസരിച്ചു പൊതുവിദ്യാഭ്യാസ വകുപ്പ് പാഠപുസ്തക വിഭാഗം മേധാവി കൊങ്കണി ഭാഷാ പഠനത്തിനുള്ള പുസ്തകം അച്ചടിക്കാൻ 2012 ജൂലൈ 27നു നിർദേശവും നൽകിയിരുന്നു. എസ്ഇആർടി തയാറാക്കിയ സിലബസ് സഹിതം കത്ത് കേരള ബുക്ക് പബ്ലിഷിംഗ് സൊസൈറ്റിക്കു കൈമാറുകയും ചെയ്തിരുന്നു.
ആദ്യവർഷം അഞ്ചാം ക്ലാസിലും, പിന്നീടുള്ള വർഷങ്ങളിൽ അടുത്ത ക്ലാസുകളിലുമായി പുസ്തകം പ്രസിദ്ധീകരിച്ച് നല്കുവാനാണ് സംസ്ഥാന ടെക്സ്റ്റ് ബുക് ഓഫീസർ സിലബസ് തയാറാക്കി നൽകിയത്. എന്നാൽ പുസ്തകം ലഭ്യമാക്കുകയോ സമഗ്ര, സന്പൂർണ വെബ്സൈറ്റുകളിൽ ചേർക്കുകയോ ചെയ്തിട്ടില്ല. വിദ്യാർഥികൾക്ക് തങ്ങളുടെ ഇഷ്ടഭാഷ പഠിക്കാനുള്ള അവകാശമാണ് ഇതിലൂടെ നഷ്ടപ്പെടുന്നത്.
മാതൃഭാഷാ പഠനത്തിനുള്ള കുട്ടികളുടെ അവകാശം നിഷേധിക്കരുതെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടതായി കേരള കൊങ്കണി കൾച്ചറൽ ഫോർട്ട് പ്രസിഡന്റും കേന്ദ്ര സാഹിത്യ അക്കാദമിയുടെ കൊങ്കണി ഭാഷാ ഉപദേശക സമിതി അംഗവുമായ ചന്ദ്രബാബു ഷെട്ടി പറഞ്ഞു.
ഇതു സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊങ്കണി മാതൃഭാഷയായി ഉപയോഗിക്കുന്ന 15 ലക്ഷം ആളുകൾ കേരളത്തിലുണ്ട്.
ജഗീഷ് ബാബു
പാഠപുസ്തകം എത്തിയില്ല; കൊങ്കണി ഭാഷാ പഠനം സാധ്യമായില്ല
12:53 AM Jun 22, 2019 | Deepika.com