പീരുമേട്: വായ്പാ തട്ടിപ്പ് കേസിൽ പീരുമേട് സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞു വന്ന ഒന്നാംപ്രതി മരിച്ചു. വാഗമണ്‍ കോലാഹലമേട് കസ്തുരീഭവനിൽ രാജ്കുമാറാ (50) ണ് മരിച്ചത്. ഇന്നലെ രാവിലെ പത്തോടെ അസുഖം മൂർച്ഛിച്ച രാജ്കുമാറിനെ ജയിൽ അധികൃതർ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ശാരീരികാസ്വാസ്ഥ്യത്തെത്തുടർന്നു രണ്ടു ദിവസം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു ചികിത്സ ലഭ്യമാക്കിയിരുന്നു. എന്നാൽ, രോഗമെന്തെന്നു കണ്ടെത്താത്തതിനാൽ കിടത്തി ചികിത്സിക്കാതെ പറഞ്ഞുവിട്ടു. ഇടുക്കി ആർഡിഒ വിനോദിന്റെ സാന്നിധ്യത്തിൽ പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനു മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
നെടുങ്കണ്ടം തൂക്കുപാലത്തു ഹരിത ഫിനാൻസ് എന്ന സ്ഥാപനം നടത്തിവന്ന രാജ്കുമാറും സംഘവും സ്വയംസഹായ സംഘങ്ങളിൽനിന്നാണ് പണം കബളിപ്പിച്ചത്. സ്ഥാപനത്തിൽ വായ്പയ്ക്ക് അപേക്ഷിച്ചവരിൽനിന്നു 1000 മുതൽ 25,000 രൂപ വരെ കൈപ്പറ്റിയിരുന്നു.
34 സംഘങ്ങളാണ് ഇവർക്കെതിരേ പരാതി നൽകിയത്. എന്നാൽ, നൂറിൽപരം എസ്എച്ച്ജികളും വ്യക്തികളും ഇവരുടെ തട്ടിപ്പിനു ഇരയായതായി പോലീസ് കണ്ടെത്തിയിരുന്നു.
റിമാൻഡ് പ്രതി ജയിലിൽ മരിച്ചു
12:35 AM Jun 22, 2019 | Deepika.com