പയ്യന്നൂര്‍: കല്ലട ബസില്‍നിന്നു തെറിച്ചുവീണ് പരിക്കേറ്റ യാത്രക്കാരനോട് ജീവനക്കാര്‍ ക്രൂരത കാട്ടിയ സംഭവത്തില്‍ കര്‍ണാടക പോലീസ് കേസെടുത്തു. യാത്രക്കാരന് പരിക്കേല്‍ക്കാനിടയായ സംഭവത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്നും ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്നും മന്ത്രി എ.കെ. ശശീന്ദ്രന് പറഞ്ഞു.
40 വര്‍ഷമായി ബംഗളൂരുവില്‍ കോണ്‍ട്രാക്ടറായി ജോലിചെയ്യുന്ന പയ്യന്നൂര്‍ കരിവെള്ളൂര്‍ ചെറുമൂല സ്വദേശി പിലാക്ക മോഹനന് (62) കല്ലട ബസില്‍നിന്നു വീണ് പരിക്കേല്‍ക്കാനിടയായ സംഭവത്തിലും ജീവനക്കാര്‍ ചികിത്സ ലഭ്യമാക്കാതിരുന്നതിനുമെതിരേയാണ് നടപടി. കഴിഞ്ഞ ഞായറാഴ്ച രാത്രി പയ്യന്നൂര്‍ പെരുമ്പയില്‍നിന്ന് ബംഗളൂരുവിലേക്ക് ബസില്‍ കയറിയ മോഹനന് പുലര്‍ച്ചെ രണ്ടോടെ മാണ്ഡ്യ പിന്നിട്ട് രാംനഗറിലെത്താറായപ്പോഴാണ് അപകടമുണ്ടായത്. ഓടിക്കൊണ്ടിരുന്ന ബസ് വേഗം കുറയ്ക്കാതെ ഹംപില്‍ കയറിയതോടെ സീറ്റില്‍നിന്നു തെറിച്ചുയര്‍ന്ന മോഹനന് ബസിന്റെ മുകളില്‍ തട്ടി താഴെ വീഴുകയായിരുന്നു. പരിക്കേറ്റതിനെ തുടര്‍ന്ന് കരഞ്ഞുകൊണ്ട് ബസ് നിര്ത്താന്പറഞ്ഞിട്ടും ബസ് ജീവനക്കാര്‍ കൂട്ടാക്കിയില്ലെന്നാണ് മോഹനന്റെ പരാതി.
ഒരു മണിക്കൂറോളം വീണ്ടും യാത്രചെയ്ത് ഖലാസിപാളയത്തെത്തിയപ്പോള് ടോയ്ലറ്റില് പോകണമെന്നാവശ്യപ്പെട്ടു. അതിനു സൗകര്യമൊരുക്കാതെ ഒരു കുപ്പിയെടുത്തുകൊടുക്കുകയായിരുന്നു. ഒടുവില്‍ കല്ലട ബസുകള്‍ നിര്‍ത്തിയിടുന്ന മഡിവാള എത്തിയപ്പോഴാണു ബസ് നിര്‍ത്തിയതെന്നും എല്ലുകള്‍ പൊട്ടിയതിന്റെ വേദന സഹിക്കാനാകാതെ നരകതുല്യമായ യാത്രയായിരുന്നുവെന്നും മോഹനന് പറഞ്ഞു.
ബംഗളൂരുവില്‍ ബിസിനസുകാരനായ മകന് സുധീഷിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആംബുലന്‍സുമായി എത്തിയാണ് മോഹനനെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ നടത്തിയ പരിശോധനയിലാണ് തുടയെല്ലും തോളെല്ലും നട്ടെല്ലും പൊട്ടിയതായി കണ്ടെത്തി ശസ്ത്രക്രിയ നടത്തിയത്. നട്ടെല്ലിന് തകരാര്‍ സംഭവിച്ചതിനാല്‍ കാൽ അനക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. മൂന്നു മാസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
കല്ലട ബസില്‍ യാത്രക്കാരനോടു ക്രൂരത: കര്‍ണാടക പോലീസ് കേസെടുത്തു ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും
12:13 AM Jun 22, 2019 | Deepika.com