തിരുവനന്തപുരം: ക്ഷീരോത്പാദനം വർധിപ്പിക്കാനുള്ള മാർഗങ്ങൾ നിർദേശിച്ചും പശുവളർത്തലിന്റെ ശാസ്ത്രീയവശങ്ങൾ വിശദീകരിച്ചും നിയമസഭയിൽ പി.ജെ. ജോസഫ്. സംശയങ്ങൾ ചോദിച്ച് അംഗങ്ങളും മന്ത്രിമാരും. പ്രസംഗം അവസാനിച്ചപ്പോൾ അഭിനന്ദനങ്ങളുമായി അംഗങ്ങൾ. ആധികാരികമായ ക്ലാസ് എന്നാണ് മുസ്ലിംലീഗ് നിയമസഭാകക്ഷി നേതാവ് ഡോ. എം.കെ. മുനീർ വിശേഷിപ്പിച്ചത്. ഭക്ഷ്യം, മൃഗസംരക്ഷണം, ക്ഷീരവികസനം, വനം എന്നീ വകുപ്പുകളിലേക്കുള്ള ധനാഭ്യർഥനാ ചർച്ചിയിലായിരുന്നു ക്ഷീരകർഷകൻ കൂടിയായ പി.ജെ. ജോസഫിന്റെ ക്ലാസ് അരങ്ങേറിയത്.
ഇന്ത്യയിലെ പ്രാദേശിക ഇനങ്ങളിൽപ്പെട്ട പശുക്കൾ വളരെ മികച്ചതാണ്. കേരളത്തിലെ കർഷകർക്ക് വ്യാപകമായി വിതരണം ചെയ്യണം. ദിവസം ഇരുപതു ലിറ്റർ വരെ പാൽ ലഭിക്കും. അസുഖങ്ങൾ വരില്ല എന്ന ഗുണവുമുണ്ട്. എ2 ഇനത്തിൽ പെട്ട പാൽ ഇന്ന് ബഹുരാഷ്ട്ര കുത്തകകൾ അമേരിക്കയിലും മറ്റും ഉത്പാദിപ്പിച്ചു വിൽക്കുന്നുണ്ട്. സാധാരണ പാലിനേക്കാൾ 80 ശതമാനം അധികവില ഇതിനുണ്ട്. പാൽ അലർജിയുള്ളവർക്കും ദഹനവിഷയമുണ്ടാകുന്നവർക്കും ഇത് ഉപയോഗിക്കാമെന്നുള്ളതാണ് മെച്ചം.
ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ നാടൻ ഇനങ്ങളിൽ പെട്ട പശുക്കളിൽ നിന്നുള്ള പാലാണ് എ2 പാൽ ഉത്പാദിപ്പിക്കുന്നതിനായി ഉപയോഗിക്കുന്നത്.
ഇന്ത്യയിലെ പ്രാദേശിക ഇനങ്ങളായ ഗിർ, സഹിവാൾ, താർപാർക്കർ, സിന്ധി എന്നീ ഇനങ്ങളിൽ പെട്ട പശുക്കളെ കേരളത്തിലെ ക്ഷീരകർഷകർക്കു ലഭ്യമാക്കണം. ഈയിനത്തിൽ പെട്ട മൂരികളെ എത്തിച്ച് പശു ഉത്പാദനം വർധിപ്പിക്കണമെന്ന നിർദേശം പരിഗണിക്കുമെന്ന് മന്ത്രി കെ. രാജു മറുപടിയിൽ പറഞ്ഞു. മേൽപ്പറഞ്ഞ ഇനങ്ങളിൽ പെട്ട പശുക്കളെ വളർത്തിയാൽ പാൽ ഉത്പാദനവും ഉത്പാദനക്ഷമതയും വർധിക്കും. കർഷകരുടെ വരുമാനത്തിലും ഗണ്യമായ വർധന ഉണ്ടാകും.
കേരളത്തിൽ സ്കൂൾ തലത്തിൽ വിദ്യാർഥികൾക്ക് ദിവസവും പാൽ നൽകാനുള്ള പദ്ധതി ആരംഭിക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു. ഇ.കെ. നായനാർ മന്ത്രിസഭയിൽ താൻ വിദ്യാഭ്യാസമന്ത്രിയായിരുന്നപ്പോൾ ഒരു വർഷമെങ്കിലും ഈ പദ്ധതി നടപ്പിലാക്കാൻ സാധിച്ചു.
ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ പാൽ ഉത്പാദക രാജ്യമാണെങ്കിലും പാൽ ഉപഭോഗത്തിൽ വളരെ പിന്നിലാണ്. പ്രതിദിന ആളോഹരി ഉപഭോഗം 375 ഗ്രാം മാത്രം. സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ പഞ്ചാബിലാണ്. 1,120 ഗ്രാം. എന്നാൽ കേരളത്തിൽ ഇത് വെറും 192 ഗ്രാം മാത്രമാണ്. കുട്ടികളിൽ പോഷകാഹാരക്കുറവ് പ്രശ്നം നേരിടുന്ന കേരളം ആശങ്കയോടെ കാണേണ്ട കാര്യമാണിത്. ഈ സാഹചര്യത്തിലാണ് സ്കൂൾ കുട്ടികൾക്കു പാൽ നൽകുന്നത് പ്രസക്തമാകുന്നത്. പശു വളർത്തലിൽ ശ്രദ്ധിക്കുന്ന തനിക്ക് പ്രതിദിനം 4,000 രൂപ ലാഭമുണ്ടാക്കാൻ സാധിക്കുന്നുണ്ടെന്നും ജോസഫ് പറഞ്ഞു.
ഡോ. എം.കെ. മുനീർ, കെ.ബി. ഗണേഷ്കുമാർ, ഈ സമയം സഭാനടപടികൾ നിയന്ത്രിച്ചിരുന്ന എൻ. ഷംസുദ്ദീൻ തുടങ്ങിയവർ ജോസഫിനെ അഭിനന്ദിച്ചു. ജോസഫിന്റെ ഫാമിലേക്ക് എംഎൽഎമാർക്കു സന്ദർശനം നടത്താൻ സൗകര്യമൊരുക്കണമെന്ന് എ. പ്രദീപ്കുമാർ ആവശ്യപ്പെട്ടു. ജോസഫ് പ്രസംഗിക്കുന്നതിനിടെ നിരവധി അംഗങ്ങൾ സംശയങ്ങളുമായി എഴുന്നേറ്റു. മന്ത്രിമാരായ വി.എസ്. സുനിൽകുമാർ, കർഷകൻ കൂടിയായ കെ. കൃഷ്ണൻകുട്ടി എന്നിവരും അഭിപ്രായങ്ങൾ പങ്കുവച്ചു.
പശുവളർത്തലിന്റെ ശാസ്ത്രീയത പഠിപ്പിച്ച് പി. ജെ. ജോസഫ്
01:38 AM Jun 21, 2019 | Deepika.com