പയ്യന്നൂര്‍: നിയന്ത്രണമില്ലാത്ത ഓട്ടത്തിനിടയില്‍ ബസില്‍ തെറിച്ചുവീണ് പരിക്കേറ്റ യാത്രക്കാരനോട് ബസ് ജീവനക്കാരുടെ ക്രൂരത. സുരേഷ് കല്ലട ബസിലെ യാത്രക്കാരനാണ് ക്രൂരതയ്ക്കിരയായത്. ബംഗളൂരുവില്‍ 40 വര്‍ഷത്തോളമായി കോണ്‍ട്രാക്ടറായി ജോലിചെയ്യുന്ന പയ്യന്നൂര്‍ കരിവെള്ളൂര്‍ ചെറുമൂല സ്വദേശി പിലാക്ക മോഹനനാണ് (62)കല്ലട ബസ് ജീവനക്കാരുടെ ക്രൂരതയ്ക്കിരയായത്. ഞായറാഴ്ച രാത്രി പയ്യന്നൂര്‍ പെരുമ്പയില്‍നിന്ന് ബംഗളൂരുവിലേക്ക് ബസില്‍ കയറിയതായിരുന്നു മോഹനന്. പുലര്‍ച്ചെ രണ്ടോടെ മാണ്ഡ്യ പിന്നിട്ട് രാംനഗറിലെത്താറായപ്പോഴാണ് ഓടിക്കൊണ്ടിരുന്ന ബസ് വേഗം കുറയ്ക്കാതെ ഹംപില്‍ കയറിയത്.
ഇതോടെ പിൻസീറ്റിലിരുന്ന മോഹനൻ തെറിച്ചുയർന്ന് ബസിന്റെ മുകളില്‍തട്ടി താഴേക്ക് വീഴുകയായിരുന്നു. അസഹ്യമായ വേദന സഹിച്ചിരിക്കവേ വീണ്ടും ഹംപില്‍ കയറിയതോടെ സീറ്റില്‍നിന്നു പിന്നെയും മുകളിലേക്കു തെറിച്ചു. അസഹ്യ വേദനമൂലം കരഞ്ഞുകൊണ്ട് ബസ് നിര്‍ത്താന്‍ പറഞ്ഞിട്ടും ബസ് ജീവനക്കാര്‍ കൂട്ടാക്കിയില്ലെന്ന് മോഹനന് പറയുന്നു. ഒരു മണിക്കൂറോളം വീണ്ടും യാത്രചെയ്ത് കലാശിപാളയത്തെത്തിയപ്പോള് ടോയ്ലറ്റില് പോകണമെന്നാവശ്യപ്പെട്ടു.
അതിന് സൗകര്യമൊരുക്കാതെ ഒരു കുപ്പിയെടുത്തു കൊടുക്കുകയായിരുന്നുവെന്ന് മോഹനന് വാർത്താലേഖകരോട് പറഞ്ഞു. ഒടുവില്‍ കല്ലട ബസുകള്‍ നിര്‍ത്തിയിടുന്ന മഡിവാളയിൽ എത്തിയപ്പോളാണ് ബസ് നിര്‍ത്തിയതെന്നും എല്ലുകള്‍ പൊട്ടിയതോടെ നരകതുല്യമായ യാത്രയായിരുന്നുവെന്നും മോഹനന് വിവരിച്ചു.
ബംഗളൂരുവില്‍ ബിസിനസ് നടത്തുന്ന മകന് സുധീഷിനെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് അദ്ദേഹം എത്തിയാണ് മോഹനനെ ബംഗളൂരു വൈറ്റ് ഫീൽഡിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ നടത്തിയ പരിശോധനയിലാണ് തുടയെല്ലും തോളെല്ലും നട്ടെല്ലും പൊട്ടിയതായി കണ്ടെത്തിയത്.
തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന മോഹനനെ ഇന്നലെ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. അതിനിടെ ആശുപത്രിയിലെത്തിയ ബസിന്റെ മാനേജര്‍ ഇന്‍ഷ്വറന്‍സ് തരപ്പെടുത്തി തരാമെന്നു പറഞ്ഞതായും മകന് സുധീഷ് ദീപികയോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് കര്‍ണാടക പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
കല്ലട ബസിൽ യാത്രക്കാരൻ തെറിച്ചുവീണ് നട്ടെല്ലും തുടയെല്ലും തോളെല്ലും പൊട്ടി
01:24 AM Jun 21, 2019 | Deepika.com