തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കുകളിലെ കാർഷിക വായ്പകൾക്കുള്ള മോറട്ടോറിയം ഡിസംബർ വരെ നീട്ടുന്നതിനു റിസർവ് ബാങ്ക് അനുമതി നിഷേധിച്ച പ്രശ്നം സംസ്ഥാനതല ബാങ്കേഴ്സ് സമിതി വിളിച്ചുചേർത്തു ചർച്ചചെയ്യുമെന്നു കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ. നിയമസഭയിൽ രമേശ് ചെന്നിത്തലയുടെ സബ്മിഷനു മറുപടി പറയുകയായിരുന്നു മന്ത്രി.
ഈ ആവശ്യമുന്നയിച്ച് റിസർവ് ബാങ്ക് ഗവർണറെ നേരിൽ കാണും. കാർഷിക മോറട്ടോറിയം ചർച്ച ചെയ്യുന്നതിനായി ഈ മാസം 25 ന് ബാങ്കേഴ്സ് സമിതിയുടെ യോഗം മുഖ്യമന്ത്രി വിളിച്ചുചേർക്കും. 2019 ജൂലൈ 31 വരെ നേരത്തെ തന്നെ മോറട്ടോറിയം ബാധകമാണ്. ആ കാലാവധി ഡിസംബർ 31 വരെ നീട്ടിയതിനാണ് റിസർവ് ബാങ്കിന്റെ അനുമതി ലഭ്യമാകാത്തതെന്നു മന്ത്രി പറഞ്ഞു.
ജൂലൈ 31 വരെയുള്ള കാലയളവിലെ മോറട്ടോറിയത്തിനു വിലക്ക് ബാധകമല്ല. മോറട്ടോറിയം ഡിസംബർ വരെ നീട്ടിയത് എസ്എൽബിസിയുടെ നിർദേശത്തോടെയാണെന്ന ശിപാർശ ലഭിച്ചിട്ടില്ലെന്നാണു റിസർവ് ബാങ്ക് പറഞ്ഞിട്ടുള്ളത്.
ഈ സാഹചര്യത്തിൽ ബാങ്കേഴ്സ് സമിതിയുടെ യോഗം ചേർന്ന് അവരുടെ കൂടി തീരുമാനമായി നൽകിയാൽ റിസർവ് ബാങ്കിന്റെ അനുമതി ലഭിക്കാൻ കഴിയും.
ബാങ്കുകൾ ഏകപക്ഷീയമായി കർഷകർക്കെതിരെയുള്ള ജപ്തിനടപടികൾ സ്വീകരിച്ചാൽ അത് അംഗീകരിക്കില്ല. എല്ലാ കൃഷിഭൂമിയും സർഫാസി ആക്ട് പ്രകാരമുള്ള ജപ്തി നടപടികളിൽ നിന്ന് ഒഴിവാക്കണം. നിലവിൽ നെൽവയൽ മാത്രമാണ് ഈ പട്ടികയിലുള്ളത്. ബാങ്കുകളുടെ റിക്കവറി നടപടികളുമായി സംസ്ഥാനസർക്കാർ സഹകരിക്കില്ല. ഗോൾഡ് ലോണ്‍ പദ്ധതി യഥാർഥ കർഷകർക്ക് ലഭ്യമാകുന്നതിനുള്ള അവസരമുണ്ടാക്കണമെന്നു ബാങ്കുകൾക്ക് നിർദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ബാങ്കേഴ്സ് സമിതി യോഗം വിളിച്ചു പരിഹരിക്കുമെന്നു മന്ത്രി
01:24 AM Jun 21, 2019 | Deepika.com