കൂത്തുപറമ്പ്: വിമാനം തകർന്നു മരിച്ച അഞ്ചരക്കണ്ടി കുഴിമ്പാലമെട്ടയിലെ വ്യോമസേനാ ഉദ്യോഗസ്ഥൻ എൻ.കെ. ഷെറിന്റെ (27) മൃതദേഹം നാട്ടിലെത്തിച്ചു. ഇന്നലെ രാത്രി ഒൻപതോടെ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം പിന്നീട് അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഇന്നുരാവിലെ ഒൻപതോടെ ഷെറിന്റെ വീടിനു സമീപത്തെ കുഴിമ്പാലോട് ഗ്രൗണ്ടിൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിക്കും.
കഴിഞ്ഞ മൂന്നിനാണ് വ്യോമസേനയുടെ എഎൻ 32 ചരക്കുവിമാനം അരുണാചലിലെ ലി പോയ്ക്കടുത്ത് തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന വ്യോമസേനാ കോർപറൽ ഷെറിനും മറ്റു രണ്ടു മലയാളികളുമുൾപ്പെടെ പതിമൂന്ന് ഉദ്യോഗസ്ഥരാണ് അപകടത്തിൽ മരിച്ചത്.
ആറു പേരുടെ മൃതദേഹങ്ങൾ അപകടം നടന്ന പാരി മലനിരകളിൽനിന്ന് പടിഞ്ഞാറൻ സിയാംഗിലെ ആലോയിലേക്ക് ചൊവ്വാ ഴ്ച വിമാനമാർഗം എത്തിച്ചു. വിമാനത്തിന്റെ അവശിഷ്ടത്തിനായി തെരച്ചിൽ നടത്തുന്ന സംഘം വിമാനത്തിലുണ്ടായിരുന്ന ആറു പേരുടെ മൃതദേഹങ്ങളും ഏഴു പേരുടെ മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. ആറു മൃതദേഹങ്ങൾ ബുധനാഴ്ച വൈകുന്നേരം അഞ്ചിനാണ് ആലോയിലേക്ക് വിമാനമാർഗം കയറ്റിവിട്ടതെന്ന് സിയാംഗ് ഡെപ്യൂട്ടി കമ്മീഷണർ രാജീവ് തകൂക് പറഞ്ഞു. അപകടം നടന്നത് മൂന്നിനാണെങ്കിലും വിമാനത്തിലുണ്ടായിരുന്നവർ മരിച്ചതായി 13 നാണ് സ്ഥിരീകരിച്ചത്.
വ്യോമസേനാ വിമാനാപകടം: ഷെറിന്റെ മൃതദേഹം നാട്ടിലെത്തിച്ചു
01:24 AM Jun 21, 2019 | Deepika.com