തിരുവനന്തപുരം: ഇടതുമുന്നണി ഗവണ്മെന്റിന്റെ വിവേകരഹിതമായ തീരുമാനങ്ങൾ മൂലം കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2019-20 ലെ പദ്ധതി പ്രവർത്തനം ഗുരുതരമായ പ്രതിസന്ധി നേരിടുകയാണെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. 2019 ജനുവരി ഒന്നിന് മുൻപുതന്നെ ത്രിതല പഞ്ചായത്തുകളും നഗരസഭകളും 2019-20 പദ്ധതി തയാറാക്കി ഡിപിസി അംഗീകാരവും വാങ്ങിയതാണ്. ഇപ്പോൾ വീണ്ടും ജൂലൈ ഒന്നിനു മുൻപ് ഈ പദ്ധതികൾ നവീകരിക്കാനുള്ള ഗവണ്മെന്റിന്റെ നിർദേശം പദ്ധതി പ്രവർത്തനങ്ങളെ അവതാളത്തിലാക്കും. ധനകാര്യ വകുപ്പിന്റെ പിടിപ്പുകേടും മിസ് മാനേജ്മെന്റുമാണ് ഈ പ്രതിസന്ധി സൃഷ്ടിച്ചതെന്നും കെപിസിസി പ്രസിഡന്റ് കുറ്റപ്പെടുത്തി.
നിയമസഭ അംഗീകരിച്ച ബജറ്റും വാർഷിക പദ്ധതിയും പ്രകാരം സാന്പത്തിക വർഷമായ ഏപ്രിൽ മുതൽ മാർച്ച് 31 വരെയാണ് ഗവണ്മെന്റിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പദ്ധതിച്ചെലവ് നടത്തിവരുന്നത്. മാർച്ച് 31ന് സമർപ്പിക്കുന്ന എല്ലാ ബില്ലുകളും പ്രസ്തുത വർഷത്തെ പദ്ധതി വിഹിതത്തിൽപ്പെടുത്തി ചെലവ് ചെയ്യുന്ന നടപടിക്രമമാണ് എല്ലാവർഷവും സ്വീകരിച്ചു വരുന്നത്. എന്നാൽ, 2018-19 സാന്പത്തിക വർഷം 2019 ജനുവരിക്കു ശേഷം തുടർച്ചയായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ബില്ലുകൾക്കു പെയ്മെന്റ് നടത്താൻ കഴിയാത്ത സാഹചര്യമാണ് ഗവണ്മെന്റ് സൃഷ്ടിച്ചത്. ഇതിനു പുറമെ മാർച്ച് 31ന് അവസാനിക്കുന്ന ആഴ്ചയിൽ സമർപ്പിച്ച ബില്ലുകൾ കാഷ് പെയ്മെന്റ് നടത്താതെ ക്യൂവിൽ രേഖപ്പെടുത്തി വയ്ക്കുകയും ചെയ്തു. ഈ ബില്ലുകൾ 2018-19 ലെ സാന്പത്തിക വർഷത്തെ അലോട്ട്മെന്റിൽ ഉൾപ്പെടുത്തി പെയ്മെന്റ് നടത്തുവാൻ ഗവണ്മെന്റിന് ഭരണഘടനാപരമായ ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ സ്തംഭിപ്പിക്കാനുമുള്ള പിണറായി ഗവണ്മെന്റിന്റെ തീരുമാനത്തിനെതിരെ പ്രത്യക്ഷ സമരപരിപാടികളിലേക്ക് നീങ്ങാൻ കെപിസിസി തീരുമാനിച്ചിരിക്കുകയാണ്.
ഒന്നാം ഘട്ടമായി ജൂലൈ ഒന്നിനു നടക്കുന്ന നിയമസഭാ മാർച്ചിൽ സംസ്ഥാനത്തെ കോണ്ഗ്രസിന്റെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ പങ്കെടുക്കും. രണ്ടാം ഘട്ടമായി ത്രിതല പഞ്ചാത്തുകളിലും നഗരസഭകളിലും പ്രധാന കേന്ദ്രങ്ങളിൽ ജൂലൈ പത്തിന് പ്രതിഷേധ ധർണ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി പ്രവർത്തനം ഗുരുതരമായ പ്രതിസന്ധിയിൽ: മുല്ലപ്പള്ളി
01:24 AM Jun 21, 2019 | Deepika.com