തിരുവനന്തപുരം: റേഷൻകടകളിലെ ത്രാസിനെ ഇ- പോസ് മെഷീനുമായി നാലുമാസത്തിനകം ബന്ധിപ്പിക്കുമെന്ന് മന്ത്രി പി. തിലോത്തമൻ. നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
കടകളിലെ ത്രാസിനെ ഇ- പോസ് മെഷീനുമായി ബന്ധിപ്പിക്കുന്നതോടെ വിതരണം ചെയ്യുന്ന സാധനങ്ങളുടെ കൃത്യത സംബന്ധിച്ച് സിവിൽസപ്ലൈസ് ഓഫീസിലിരുന്നുതന്നെ നിരീക്ഷിക്കാൻ കഴിയും. റേഷൻ വിതരണത്തിന് സംസ്ഥാനതലം മുതൽ റേഷൻകട വരെ വിജിലൻസ് കമ്മിറ്റികൾ രൂപീകരിക്കും. കമ്മിറ്റിയിൽ നിയമസഭയിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ഉൾപ്പെടുത്തും.
ഏതു റേഷൻ കടയിൽ നിന്നും സാധനം വാങ്ങാനുള്ള അനുമതി 617000 പേർ ഉപയോഗിക്കുകയാണ്. ശബരി ഉത്പന്നങ്ങളും കുപ്പിവെള്ളവും റേഷൻകടകൾ വഴി വിതരണം ചെയ്യുന്നതിന് റേഷൻ വ്യാപാരികളുമായി ധാരണയായിട്ടുണ്ട്. 21600 പേർക്കുകൂടി റേഷൻ മുൻഗണനാ റേഷൻ കാർഡ് നൽകും. ലിസ്റ്റിൽ അവശേഷിക്കുന്ന അരലക്ഷംപേർക്ക് അനർഹരെ ഒഴിവാക്കുന്പോൾ മുൻഗണനാ കാർഡ് നൽകുമെന്നും മന്ത്രി പറഞ്ഞു. എല്ലാ പഞ്ചായത്തിലും മാവേലി സ്റ്റോർ അനുവദിക്കും.
സപ്ലൈകോയുടെ 70 ചില്ലറ വില്പനശാലവഴി ഗൃഹോപകരണങ്ങളും സാനിട്ടറി ഉപകരണങ്ങളും വില്പന നടത്തുന്നുണ്ട്. പ്രധാനപ്പെട്ട സപ്ലൈകോ സൂപ്പർമാർക്കറ്റുവഴിയും പീപ്പിൾ ബസാറുവഴിയും കൂടി ഇത്തരം സാധനങ്ങൾ വിൽക്കുമെന്നും മന്ത്രി പറഞ്ഞു.
റേഷൻ കടകളിലെ ത്രാസിനെ ഇ-പോസ് മെഷീനുമായി ബന്ധിപ്പിക്കും: ഭക്ഷ്യമന്ത്രി
01:23 AM Jun 21, 2019 | Deepika.com