തൊടുപുഴ: സംസ്ഥാനത്തു യുവാവിനു നിപ്പ വൈറസ് ബാധിച്ചതിനെത്തുടർന്ന് ഉറവിടം തേടി വവ്വാലുകളിൽ നടത്തിയ പരിശോധനയിൽ നിപ്പ വൈ റസിന്റെ സാന്നിധ്യം കണ്ടെ ത്താനായില്ല. കോളജ് വിദ്യാർഥിക്കു നിപ്പവൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടർന്നാണ് പൂനയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള വിദഗ്ധ സംഘം കേരളത്തിലെത്തി വവ്വാലുകളെ പിടികൂടി സ്രവം ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചത്.
നിപ്പ വൈറസ് ബാധിച്ച വിദ്യാർഥിയുടെ വീടു സ്ഥിതി ചെയ്യുന്ന പറവൂർ മേഖലയിൽനിന്നും വിദ്യാർഥി പഠിച്ചുവന്നിരുന്ന തൊടുപുഴ മേഖലയിൽനിന്നുമാണു വവ്വാലുകളെ പിടികൂടി സ്രവം ശേഖരിച്ചത്. 141 വവ്വാലുകളുടെ സ്രവമാണ് ശേഖരിച്ചത്. ഇതിനു പുറമെ 90 വവ്വാലുകളെ ജീവനോടെ പിടികൂടി പൂനയിലേക്കു കൊണ്ടുപോകുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സ്രവം പരിശോധനയിൽ നിപ്പ വൈറസിന്റെ സാന്നിധ്യം കണ്ടെത്താനായില്ലെങ്കിലും വവ്വാലുകളുടെ ആന്തരികാവയവങ്ങളിലുള്ള പരിശോധന തുടരുകയാണെന്നും രണ്ടു ദിവസത്തിനുള്ളിൽ ഇതു പൂർത്തിയാകുമെന്നും പൂന നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ.എ.ബി.സുദീപ് ദീപികയോടു പറഞ്ഞു.
ബയോ സേഫ്റ്റി ലെവൽ ഫോർ ലാബാണ് പൂനയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലുള്ളത്. നിപ്പ വൈറസിന്റെ സാന്നിധ്യം കണ്ടെത്താനുള്ള പരിശോധനയ്ക്കുള്ള എല്ലാ സൗകര്യങ്ങളുമുള്ള ഏഷ്യയിലെതന്നെ പ്രമുഖ ലാബാണിത്. കഴിഞ്ഞ വർഷം കോഴിക്കോട് പേരാന്പ്രയിൽ നിപ്പ വൈറസ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇവിടെനിന്നു പിടികൂടിയ വവ്വാലുകളുടെ സ്രവം പൂനയിലെ ലാബിൽ പരിശോധിച്ചപ്പോൾ നിപ്പ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. എന്നാൽ, ഇത്തവണ സ്രവം പരിശോധനയിൽ ഇതു കണ്ടെത്താനായില്ല.
വവ്വാലുകളിൽ നിപ്പ വൈറസിന്റെ സാന്നിധ്യം കണ്ടെത്താനാകാത്ത സാഹചര്യമുണ്ടായാൽ ഉറവിടം കണ്ടെത്തുക പ്രയാസമാകും. മൃഗങ്ങളിൽനിന്നും മറ്റും വൈറസ് ബാധയുണ്ടാകാനുള്ള സാധ്യതയാകും അടുത്ത ഘട്ടത്തിൽ പരിശോധിക്കുക. ഇക്കാര്യത്തിൽ സർക്കാരാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.
ജെയിസ് വാട്ടപ്പിള്ളിൽ
വവ്വാലുകളിൽ നിപ്പ വൈറസിനെ കണ്ടെത്താനായില്ല
12:53 AM Jun 20, 2019 | Deepika.com