തിരുവനന്തപുരം: കണ്ണൂർ ആന്തൂരിൽ പ്രവാസി വ്യവസായി ജീവനൊടുക്കിയ സംഭവത്തിൽ ഉദ്യോഗസ്ഥ തലത്തിൽ വീഴ്ചയുണ്ടായതായി കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. അങ്ങേയറ്റം നിർഭാഗ്യകരമായ കാര്യമാണ് സംഭവിച്ചതെന്നു മുഖ്യമന്ത്രി പറഞ്ഞു.
ഒരാളുടെ ജീവൻ നഷ്ടപ്പെടാൻ ഇടയായി എന്നത് ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്. ആത്മഹത്യക്കു കാരണമായി പറയപ്പെടുന്നത് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുള്ള വീഴ്ചയാണ്. ഈ ആരോപണത്തിൽ സത്യമുണ്ടെങ്കിൽ അതിനു കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടി സ്വീകരിക്കും. ഇക്കാര്യത്തിൽ ആരെയും സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സംഭവത്തിൽ എന്തെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടോ എന്നു പരിശോധിക്കുന്നതിന് നഗരകാര്യ റീജണൽ ഡയറക്ടറുടെ നേതൃത്വത്തിലും കെട്ടിട നിർമാണ ചട്ടങ്ങൾ ലംഘിച്ചിട്ടുണ്ടോ എന്നു പരിശോധിക്കുന്ന ചീഫ് ടൗണ് പ്ലാനറുടെ നേതൃത്വത്തിലും രണ്ട് പരിശോധനാസംഘങ്ങളെ നിയോഗിച്ചതായി തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി എ.സി. മൊയ്തീനും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിനു മറുപടിയായി അറിയിച്ചു.
രണ്ട് അന്വേഷണ സംഘങ്ങളോടും റിപ്പോർട്ടുകൾ സമയബന്ധിതമായി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വീഴ്ച പറ്റിയതായുള്ള റിപ്പോർട്ട് ലഭിച്ചാൽ കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആന്തൂർ നഗരസഭ വ്യവസായിയോട് ഏതെങ്കിലും തരത്തിലുള്ള വിവേചനം കാണിച്ചിട്ടില്ല. ഇതേ കെട്ടിടത്തിന്റെ ഉടമകൾ തന്നെ ഇതേ കന്പനിയുടെ ഭാഗമായി പത്ത് വില്ലകൾ അവിടെ നിർമിച്ചിട്ടുണ്ട്. അതിന് അനുമതി നൽകുകയും ചെയ്തിട്ടുണ്ട്. അതിലൊന്നും ഒരു കാലതാമസവും ഉണ്ടായിട്ടില്ല.
ഓഡിറ്റോറിയം നിർമാണത്തിൽ ചട്ടലംഘനമുണ്ട് എന്ന് അധികൃതർ നോട്ടീസ് നൽകിയതിനെ തുടർന്ന് മരണപ്പെട്ട സാജന്റെ കൂടി സമ്മതത്തോടെയാണ് സംയുക്ത പരിശോധന നടത്തിയത്. ഇതു പ്രകാരം അംഗീകൃത പ്ലാനിന്റെ ഭാഗമല്ലാത്ത ചില നിർമിതികൾ നീക്കം ചെയ്യണമെന്നും നിർദേശിച്ചിരുന്നു. എന്നാൽ, ഒക്കുപ്പെൻസി സർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നു തെറ്റായ നടപടി ഉണ്ടായിട്ടുണ്ടെങ്കിലും അതിന്റെ ഭാഗമായി മനഃപൂർവം കാലതാമസം വരുത്തുന്നതിനായുള്ള ഇടപെടൽ ആരുടെയെങ്കിലും ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ടെങ്കിലും കർശന നടപടി സ്വീകരിക്കും.
ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്റെ ഭാഗമായി കെട്ടിടനിർമാതാക്കൾക്ക് അപേക്ഷിച്ചാൽ 30 ദിവസത്തിനകം പെർമിറ്റ് നൽകണമെന്നും അല്ലാത്ത പക്ഷം പെർമിറ്റ് അനുവദിച്ചതായി കണക്കാക്കണമെന്നുമാണ് വ്യവസ്ഥ. ഇത്തരത്തിലാണ് കെട്ടിടനിർമാണ ചട്ടത്തിൽ ഭേദഗതി വരുത്തിയത്. മരണപ്പെട്ടയാളുടെ സഹോദരൻ ശ്രീജിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ വളപട്ടണം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ല. കേസിന്റെ അന്വേഷണം നടന്നുവരികയാണ്. അന്വേഷണത്തിൽ വീഴ്ചപറ്റിയതായി കണ്ടെത്തിയാൽ കർശനമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി അടിയന്തര പ്രമേയ നോട്ടീസിനു മറുപടിയായി അറിയിച്ചു.
അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി. സാജന്റെ മരണം കേവലം ആത്മഹത്യയായി കാണാൻ കഴിയില്ലെന്നും സിപിഎം ഭരിക്കുന്ന ആന്തൂർ നഗരസഭ സാജനെ കൊലയ്ക്കു കൊടുക്കുകയായിരുന്നെന്നും അടിയന്തര പ്രമേയ നോട്ടീസ് നൽകിയ സണ്ണി ജോസഫ് ആരോപിച്ചു.
പാർട്ടി ഗ്രാമത്തിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തതിന്റെ ഉത്തരവാദിത്തം ഉദ്യോഗസ്ഥർക്കു മാത്രമല്ല, സിപിഎമ്മിനും ഇതിൽ ഉത്തരവാദിത്തമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഡോ.എം.കെ മുനീർ, പി.ജെ ജോസഫ്, അനൂപ് ജേക്കബ്, ഒ. രാജഗോപാൽ എന്നിവരും വോക്കൗട്ട് പ്രസംഗം നടത്തി.
പ്രവാസി വ്യവസായിയുടെ മരണം: വീഴ്ചയുണ്ടെങ്കിൽ കർശന നടപടിയെന്നു മുഖ്യമന്ത്രി
12:53 AM Jun 20, 2019 | Deepika.com