രാജകുമാരി: വ്യാപാരിയെ കബളിപ്പിച്ച് 1.67 കോടി രൂപയുടെ ഏലക്കാ തട്ടിയെടുത്ത കേസിൽ മലപ്പുറം സ്വദേശി അറസ്റ്റിൽ. കുറ്റിപ്പുറം എടച്ചാലംകോട്ടയിൽ ഇസ്മയിലിനെ (54)യാണ് ശാന്തൻപാറ പോലീസ് അറസ്റ്റ് ചെയ്തത്.
മുട്ടുകാട് പടയാട്ടിൽ പോളിന്റ പരാതിയിലാണ് അറസ്റ്റ്. സംഭവത്തിൽ ഉൾപ്പെട്ട രണ്ടും മൂന്നും പ്രതികളായ തലശേരി കയ്യാറ്റ തയ്യിൽ നൗഫൽ (41), കൊയിലാണ്ടി കീഴൂർ മഠത്തിൽ അബ്ദുൾ ജലീൽ (42) എന്നിവർ ഒളിവിലാണെന്നു പോലീസ് പറഞ്ഞു.
മലബാറിലുള്ള മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തിന്റെ ഉടമസ്ഥർ എന്നു തെറ്റിദ്ധരിപ്പിച്ചാണു പ്രതികൾ പോളിന്റെ ചിന്നക്കനാലിലുള്ള സ്ഥാപനത്തിൽനിന്നു രണ്ടു വർഷത്തിനിടെ 1,4508.89 കിലോഗ്രാം ഏലക്കാ വാങ്ങിക്കൊണ്ടുപോയത്. 2.28 കോടി രൂപയാണ് പരാതിക്കാരനു പ്രതികൾ നൽകാനുണ്ടായിരുന്നത്. ഇതിൽ 61 ലക്ഷം രൂപ നൽകി. ബാക്കി തുക നൽകാൻ കഴിഞ്ഞ ഏപ്രിൽ വരെ ഇരുകൂട്ടരുംചേർന്നു കരാർ ഉണ്ടാക്കിയിരുന്നു. കരാർ കാലാവധി കഴിഞ്ഞു പോൾ പണം ആവശ്യപ്പെട്ടപ്പോൾ പ്രതികൾ ബാങ്ക് ചെക്കുകൾ നൽകിയെങ്കിലും ഇവരുടെ അക്കൗണ്ടിൽ പണമില്ലാത്തതിനാൽ ചെക്ക് മടങ്ങി.
ഇതോടെ പണം ആവശ്യപ്പെട്ട് ഇസ്മയിലിനെ വിളിച്ചപ്പോൾ പോളിനെ കൊല്ലുമെന്നു ഭീഷണി മുഴക്കി. ഇതുസംബന്ധിച്ചു പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥനത്തിൽ ശാന്തൻപാറ പോലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ വിവരം പുറത്തറിയുന്നത്. ഒന്നാംപ്രതി ഇസ്മയിലിനെ മലപ്പുറത്തെത്തിയാണു പോലീസ് അറസ്റ്റ് ചെയ്തത്. ഇസ്മയിലിനെ നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മറ്റു പ്രതികൾ വിദേശത്തേക്കു കടക്കാൻ സാധ്യതയുണ്ടെന്നും പോലീസ് അന്വേഷണം ഉൗർജിതമാക്കണമെന്നും ആവശ്യപ്പെട്ടു പരാതിക്കാരൻ കോടതിയെ സമീപിച്ചിട്ടുണ്ട്.
ഏലക്ക വ്യാപാരിയെ കബളിപ്പിച്ച് 1.67 കോടി തട്ടിയ കേസിൽ മലപ്പുറം സ്വദേശി പിടിയിൽ
12:53 AM Jun 20, 2019 | Deepika.com