തളിപ്പറമ്പ്: പാർത്ഥാസ് ഗ്രൂപ്പുടമ സാജൻ പാറയിലിനോട് ഒരു വ്യക്തിവിരോധവും ഉണ്ടായിരുന്നില്ലെന്ന് ആന്തൂർ നഗരസഭാ ചെയർപേഴ്സൺ പി.കെ. ശ്യാമള. സാജന്റെ ഭാര്യയുടെ ആരോപണങ്ങൾ തെറ്റാണെന്നും നഗരസഭ ഓഫീസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അവർ വ്യക്തമാക്കി. കെട്ടിടവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളും ചട്ടങ്ങളും ഉണ്ടായിരുന്നു. ആ പ്രശ്നങ്ങൾ പരിഹരിക്കാനാണ് നഗരസഭ ശ്രമിച്ചത്. ചട്ടലംഘനത്തിന്റെ പേരിലുള്ള ഔദ്യോഗിക നടപടികൾ മാത്രമാണ് ഉണ്ടായത്. സാജൻ സുഹൃത്ത് മുഖേനയാണ് തന്നെ കാണാൻ വന്നത്. കംപ്ലീഷൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ഭരണസമിതിക്ക് മുമ്പിൽ പ്രശ്നം ചർച്ചയ്ക്ക് വന്നിട്ടില്ല.
1970 മുതൽ പൊതുരംഗത്ത് പ്രവർത്തിച്ചുവരുന്ന തന്നെക്കുറിച്ച് ജനങ്ങൾക്കറിയാം. ഈ വിഷയത്തിൽ ഉദ്യോഗസ്ഥർ സ്വാഭാവികമായ കാലതാമസം മാത്രമേ കാണിച്ചിട്ടുള്ളൂ. സാജൻ ആദ്യഘട്ടത്തിൽ സിപിഎം ജില്ലാ നേതൃത്വത്തിന് പരാതി നൽകിയതായി വിവരമുണ്ടായിരുന്നു. തുടർന്ന് ജില്ലാ നേതൃത്വം ബന്ധപ്പെട്ടിരുന്നു. അതേത്തുടർന്ന് പ്രശ്നം പരിഹരിക്കാനാണ് നഗരസഭ ശ്രമിച്ചതെന്നും പി. കെ.ശ്യാമള പറഞ്ഞു.
ചെയർപേഴ്സൻ സ്ഥാനം രാജിവയ്ക്കണമെന്ന യുഡിഎഫിന്റെ ആവശ്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ വ്യക്തമായ മറുപടി പറയാതെ അവർ ഒഴിഞ്ഞുമാറി. ലൈസൻസ് ലഭിക്കുന്നതിനുമുമ്പായി നടന്ന മൂന്ന് വിവാഹങ്ങളിലും വിവാഹസർട്ടിഫിക്കറ്റ് ലഭിക്കാൻ ഏറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവന്നതായും ഇക്കാര്യത്തിൽ സർട്ടിഫിക്കറ്റ് നൽകിയത് നിയമവിരുദ്ധമല്ലേ എന്ന ചോദ്യത്തിന് അത് മാനുഷിക പരിഗണന വച്ചാണെന്നായിരുന്നു മറുപടി. 15 കോടി ചെലവഴിച്ച് ഓഡിറ്റോറിയം നിർമിച്ചയാളോടും മാനുഷിക പരിഗണന കാട്ടേണ്ടതായിരുന്നില്ലേ എന്ന ചോദ്യത്തിന് പരിഗണന കാട്ടേണ്ടതായിരുന്നു എന്ന മറുപടിയാണ് നൽകിയത്. സ്ഥിരംസമിതി അധ്യക്ഷൻമാരായ പി.പി. ഉഷ, കെ.പി. ശ്യാമള, കെ. രവീന്ദ്രൻ, വി. പുരുഷോത്തമൻ, എ. പ്രിയ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
സാജനോട് ഒരു വിരോധവുമില്ല, ഭാര്യയുടെ ആരോപണങ്ങൾ തെറ്റ്: പി.കെ. ശ്യാമള
12:53 AM Jun 20, 2019 | Deepika.com