കണ്ണൂർ: ബിനോയ് കോടിയേരിക്കെതിരേ യുവതി നൽകിയ പീഡനക്കേസ് അന്വേഷിക്കാൻ മുംബൈ പോലീസ് കണ്ണൂരിൽ. ചൊവ്വാഴ്ച രാത്രിയോടെയാണ് രണ്ടംഗ അന്വേഷണസംഘം കണ്ണൂരിലെത്തിയത്.
ബിനോയിക്കെതിരേ യുവതി പരാതി നൽകിയ മുംബൈ ഒഷിവാര പോലീസ് സ്റ്റേഷനിലെ എസ്ഐ വിനായക് യാദവ്, ദയാനന്ദ് പവാർ എന്നിവരാണ് തെളിവ് ശേഖരണത്തിനായി കണ്ണൂരിലെത്തിയത്. ഇന്നലെ രാവിലെ പത്തോടെ എസ്പി ഓഫീസിലെത്തി ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാറുമായി ചർച്ച നടത്തി. തുടർന്ന് ഉച്ചകഴിഞ്ഞ് വീണ്ടും എസ്പി ഓഫീസിലെത്തി പോലീസ് മേധാവിയുമായി സംസാരിച്ചു. ചില ഫയലുകൾ പരിശോധിക്കുകയും ചെയ്തു.
രണ്ടുമാസം മുമ്പ് യുവതിക്കെതിരേ ബിനോയ് കോടിയേരി ഐജിക്ക് പരാതി നൽകിയിരുന്നു. പരാതി പിന്നീട് ജില്ലാ പോലീസ് മേധാവിക്ക് കൈമാറുകയായിരുന്നു. എന്നാൽ, പരാതിയിൽ യാതൊരു അന്വേഷണവും നടത്തിയിട്ടില്ല. ഇക്കാര്യവും മുംബൈ പോലീസ് ജില്ലാ പോലീസ് മേധാവിയോട് ചോദിച്ചുമനസിലാക്കി. ബിനോയിയും യുവതിയും തമ്മിൽ പിണങ്ങിയതിനെ തുടർന്ന് കഴിഞ്ഞ വർഷം മുംബൈയിൽ പ്രമുഖരുടെ മധ്യസ്ഥതയിൽ ഒത്തുതീർപ്പിനും ശ്രമിച്ചിരുന്നു. എന്നാൽ, വാഗ്ദാനം ബിനോയ് ലംഘിച്ചതിനെത്തുടർന്നാണ് യുവതി കേസ് നൽകിയത്. കുട്ടിയെ വളർത്താനും മറ്റു ചെലവുകൾക്കുമായി അഞ്ചു കോടി രൂപ ആവശ്യപ്പെട്ട് യുവതി 2018 ഡിസംബറിൽ വക്കീൽ നോട്ടീസ് അയച്ചതായി പറയുന്നു.
യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുംബൈ ഒഷിവാര പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ ബിനോയ് കോടിയേരിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുംബൈയിൽനിന്നെത്തിയ അന്വേഷണ ഉദ്യോഗസ്ഥർ ദീപികയോടു പറഞ്ഞു. ഇല്ലെങ്കിൽ സമൻസ് അയയ്ക്കുന്നതടക്കമുള്ള നിയമനടപടികളിലേക്ക് കടക്കുമെന്ന് അവർ സൂചിപ്പിച്ചു. എന്നാൽ, ബിനോയ് കോടിയേരിക്കെതിരേ യുവതിയുടെ പരാതിയെക്കുറിച്ച് ഒന്നും പറയാനില്ലെന്ന് കണ്ണൂർ ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാർ മാധ്യമപ്രവർത്തകരോടു പറഞ്ഞു. ഞാൻ അന്വേഷണ ഉദ്യോഗസ്ഥനല്ല. നിങ്ങൾ മുംബൈയിൽനിന്നു വന്ന അന്വേഷണ ഉദ്യോഗസ്ഥരോട് ചോദിക്കൂ എന്നായിരുന്നു ഇതുസംബന്ധിച്ച് അദ്ദേഹത്തിന്റെ പ്രതികരണം.
ബിനോയ് കോടിയേരിക്കെതിരായ പരാതി: മുംബൈ പോലീസ് കണ്ണൂരിൽ
12:53 AM Jun 20, 2019 | Deepika.com