മുണ്ടക്കയം: പാഞ്ചാലിമേട്ടിൽ സമരത്തിനു പുറത്തുനിന്ന് എത്തിയ സംഘത്തെ പോലീസ് തടഞ്ഞു. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികലയുടെ നേതൃത്വത്തിലാണ് കൈയേറ്റം ആരോപിച്ച് ഒരു സംഘം എത്തിയത്. പാഞ്ചാലിമേട്ടില്‍ ക്ഷേത്രദര്‍ശനത്തിനെന്ന പേരിൽ എത്തിയ സംഘത്തെ പോലീസ് തടഞ്ഞു. പാഞ്ചാലിമേട് എന്നതു സംഘ പരിവാര്‍ സംഘടനകളുടെ സൃഷ്ടിയല്ലെന്നു കെ.പി.ശശികല പറഞ്ഞു. നിലയ്ക്കല്‍ മോഡല്‍ സമരം പാഞ്ചാലിമേട്ടില്‍ രണ്ടാം ഘട്ടമായി നടത്തും.
പാഞ്ചാലിമേട് ശ്രീ ഭുവനേശ്വരി ക്ഷേത്രത്തില്‍ തൊഴാന്‍ വന്ന തന്നെയും സഹപ്രവര്‍ത്തകരെയും വഴിയില്‍ തടഞ്ഞ പോലീസ് നടപടി നീതിയല്ല. ഹൈന്ദവതയോടുളള പിണറായി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനു മുന്നില്‍ മുട്ടുമടക്കില്ലെന്നും ശശികല പറഞ്ഞു.
രാവിലെ 10.30 ഓടെ ക്ഷേത്രദര്‍ശനത്തിനെത്തിയ സംഘത്തെ സംഘര്‍ഷ സാധ്യത കണക്കിലെടുത്തു പാഞ്ചാലിമേട് ഡിടിപിസി ഗേറ്റിനു സമീപം കട്ടപ്പന ഡിവൈഎസ്പി പി. ഷംസിന്റെ നേതൃത്വത്തില്‍ പോലീസ് തടയുകയായിരുന്നു. അഞ്ചു പേര്‍ക്കു വീതം മാത്രമേ പ്രവേശനം നല്‍കാനാവൂ എന്നു പോലീസ് അറിയിച്ചെങ്കിലും ഹിന്ദു ഐക്യവേദി നേതാക്കള്‍ അംഗീകരിച്ചില്ല. തുടര്‍ന്ന്, സംഘം കവാടത്തില്‍ കുത്തിയിരുന്നു നാമജപം ചൊല്ലി പ്രതിഷേധിച്ചു. ഉച്ചയ്ക്ക് ഒന്നോടെ ഇടുക്കി എസ്പി കെ.ബി. വേണുഗോപാല്‍ എത്തി നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ പ്രവേശനാനുമതി നല്കി.
ഈ സമയം ക്ഷേത്ര നടയടച്ചിരുന്നു. ഇടുക്കി ആര്‍ഡിഒ വിനോദ്, ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി ആന്റണി എന്നിവരും സംഭവസ്ഥലത്ത് എത്തിയിരുന്നു.
സമരത്തിനെത്തിയ സംഘത്തെ പോലീസ് തടഞ്ഞു
12:43 AM Jun 20, 2019 | Deepika.com