വിദ്യാഭ്യാസം നൂറ്റാണ്ടുകളിലൂടെ ആർജ്ജിച്ച മഹാവിജ്ഞാനസമ്പത്തിന്റെ അടിത്തറയിലാണ് ഓരോ കുഞ്ഞും അറിവുനിർമിക്കലും പഠനവും എന്ന സുപ്രധാനമായ പ്രക്രിയയിലേക്ക് ഇന്ന് ചുവടുവയ്ക്കുന്നത്. ഓരോ കുട്ടിയും പകരംവയ്ക്കാൻ മറ്റൊരാളില്ലാത്ത തരത്തിൽ അദ്വിതീയമായ സൃഷ്ടികളാണ്. അതിനാൽത്തന്നെ അവരുടെ കഴിവുകളും അറിവുസമ്പാദിക്കാനുള്ള രീതികളും വ്യത്യസ്തമായിരിക്കും.
കുട്ടികളുടെ വ്യത്യസ്ത തലങ്ങളിലുള്ള കഴിവുകളെ പോഷിപ്പിക്കാനും വികസിപ്പിക്കാനും ഉതകുന്ന രീതികൾ അനുസരിച്ചുള്ളവയാണ് പാശ്ചാത്യരാജ്യങ്ങളിൽ വിദ്യാഭ്യാസ സമ്പ്രദായം. എന്നാൽ ഇന്നും ഗുരുകുലസമ്പ്രദായത്തിന്റെ മഹത്വം അയവിറക്കിക്കൊണ്ട് കുട്ടികളെ ആധുനികവിദ്യാഭ്യാസസങ്കേതങ്ങൾക്ക് ഉപയോഗിക്കാതെ പുറംതിരിഞ്ഞുനിൽക്കുകയാണ് പലപ്പോഴും നമ്മൾ.
ഓരോ കുട്ടിയും അദ്വിതീയമായ സൃഷ്ടികളാണെന്ന് അഭിമാനിക്കുമ്പോൾത്തന്നെ അവരുടെ തനതായ കഴിവുകൾ തിരിച്ചറിഞ്ഞ് ആവശ്യമായ പരിപോഷണങ്ങൾ നൽകുന്നതിൽ ബദ്ധശ്രദ്ധരാണ് വികസിത രാജ്യങ്ങൾ എല്ലാംതന്നെ. കുട്ടികൾക്ക് സാധ്യമായ ഏറ്റവും ചെറിയപ്രായം മുതൽ തന്നെ അവരുടെ ബൗദ്ധിക മത്സരക്ഷമതാശേഷികളുടെ (കോഗ്നിറ്റീവ് കോമ്പീറ്റൻസി സ്കിൽ) വിവിധ ഘടകങ്ങളിൽ ആവശ്യമായ പരീക്ഷകളും പരിശീലനങ്ങളും ലഭ്യമാക്കുന്നു. തുടർന്ന് ജോലി/ പ്രൊഫഷൻ തിരഞ്ഞെടുക്കൽ എന്ന സുപ്രധാന പ്രക്രിയയെ കുട്ടികളുടെ മാനസികശേഷിക്ക് അനുസരണമായി മനസ്സിലാക്കി ജീവിതപന്ഥാവ് തിരഞ്ഞെടുക്കാൻ അവരെ പ്രാപ്തരാക്കുന്നു. ഈ പ്രക്രിയയിൽ വികസിതരാജ്യങ്ങളെ സഹായിക്കുന്നത് ആധുനിക മനശ്ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ രൂപംകൊണ്ട സൈക്കോമെട്രിക് പരീക്ഷ എന്ന ശാസ്ത്രീയ പരിശോധനാരീതിയാണ്.
എന്താണ് സൈക്കോ മെട്രിക് അസസ്മെൻറ്
മനശാസ്ത്രപരമായ അപഗ്രഥന രീതികൾ ഉപയോഗിച്ച് വ്യക്തിത്വം, പഠന നിലവാരം, വിവിധ വിഷയങ്ങൾ പഠിക്കാനുള്ള കഴിവ്, അവയിലുള്ള താല്പര്യം, വിവിധതരം ജോലികളിലും പ്രൊഫഷനുകളിലുമുള്ള അവരുടെ താല്പര്യം എന്നിവയെല്ലാം ചെറുപ്പത്തിൽത്തന്നെ കണ്ടെത്തി നൽകാൻ സഹായിക്കുന്ന ശാസ്ത്രീയ പരിശോധനാ രീതിയാണ് സൈക്കോമെട്രിക് അസസ്മെന്റ്.
ഈ വർഷം മുതൽ ദീപിക ബാലസഖ്യം എജുലേറ്റർ എന്ന സ്റ്റാർട്ടപ്പുമായി ചേർന്ന് സൈക്കോമെട്രിക് അസസ്മെന്റിലൂടെ കുട്ടികളുടെ പഠനരീതികൾ, മാനസികക്ഷമത, പഠനനിലവാരം, മത്സരക്ഷമത എന്നീ മേഖലകളിലുള്ള അവരുടെ പ്രത്യേകതകൾ മനസിലാക്കാൻ സഹായിക്കുന്നു.
പൂർണ്ണമായും ഓൺലൈൻ രീതിയിൽ കമ്പ്യൂട്ടർ അധിഷ്ഠിതമായി നടത്തുന്ന പരീക്ഷകളാണ് എജുലേറ്റർ നടത്തുന്ന സൈക്കോ മെട്രിക് പരീക്ഷകളുടെ പ്രത്യേകത. ആധുനിക മനശാസ്ത്ര സങ്കേതങ്ങളായ OCEAN, മൾട്ടിപ്പിൾ ഇന്റലിജൻസ് എന്നിവ ഉപയോഗിച്ചാണ് പരീക്ഷകൾ നടത്തപ്പടുന്നത്.
ഡിസിഎൽ ഐക്യു പരീക്ഷയുടെ ഫലവും സൈക്കോമെട്രിക് അസസ്മെന്റിന്റെ ഫലവും ചേർന്ന പരിശോധന കുട്ടികളെ അവരുടെ ഭാവിജീവിതപന്ഥാവ് തിരഞ്ഞെടുക്കാൻ വളരെയേറെ സഹായിക്കുന്നതാണ്. ലോകത്തിലെ വികസിതരാജ്യങ്ങൾ എല്ലാംതന്നെ വിജയകരമായി നടപ്പാക്കിവരുന്ന ആധുനികമനശ്ശാസ്ത്രസങ്കേതങ്ങളിൽ അധിഷ്ഠിതമായ ഒരു ശാസ്ത്രീയ പരിശീലനരീതി ഏതാണ്ട് ആദ്യമായിത്തന്നെ തങ്ങളുടെ അംഗങ്ങൾക്ക് നൽകാൻ പരിശ്രമിക്കുന്ന ഡിസിഎൽ ശ്ലാഘനീയമായ നടപടിയാണ് കൈക്കൊള്ളുന്നത്. കുട്ടികളിലെ ശാസ്ത്രാഭിരുചി വർധിപ്പിക്കാൻ വേണ്ടി പ്രവർത്തിക്കുന്ന ക്യൂറി അക്കാദമിയും ഈ സംരംഭത്തിൽ എജുലേറ്ററിനും ഡിസിഎല്ലിനും ഒപ്പം പ്രവർത്തിക്കുന്നുണ്ട്.
ആധുനികവിദ്യാഭ്യാസ സങ്കേതങ്ങൾ ഏറ്റവും ആദ്യം കുട്ടികളിലെത്തിക്കാൻ എന്നും ബദ്ധശ്രദ്ധരായിരിക്കുന്ന ഡിസിഎല്ലിന്റെ ഈ വർഷത്തെ സുപ്രധാന ചുവടുവയ്പ്പായ കംപ്യൂട്ടർ അധിഷ്ഠിത ഡിസിഎൽ ഐക്യു പരീക്ഷ, സൈക്കോമെട്രിക് അസസ്മെന്റ് എന്നിവ കേരളത്തിൽത്തന്നെ ആദ്യമായിട്ടായിരിക്കും എന്നാണ് എന്റെ വിശ്വാസം. വികസിതരാജ്യങ്ങളിലെ കുട്ടികളോടു കിടപിടിക്കാൻ തക്കവിധത്തിൽ സാങ്കേതികവിദ്യയുടെ പ്രയോഗത്തിൽ നമ്മുടെ കുട്ടികളും വളരേണ്ടതുണ്ട്. അതിന് ഡിസിഎല്ലും എജുലേറ്ററും നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുന്നു. ഈ സുവർണ്ണാവസരം എല്ലാ കുട്ടികളും മാതാപിതാക്കളും കാര്യക്ഷമമായി ഉപയോഗിക്കുമെന്ന് പ്രത്യാശിക്കുകയും ചെയ്യുന്നു.
ഡോ. പി. എൻ. ദാമോദൻ
ഫാക്കൽറ്റി, ഡിപ്പാർട്ടുമെന്റ് ഓഫ് ലൈഫ് സയൻസസ്, കീംയംഗ് യൂണിവേഴ്സിറ്റി, ദക്ഷിണകൊറിയ.2004-05 ലെ ചൈനീസ് അക്കാദമി ഓഫ് സയൻസസിന്റെ ഫെലോഷിപ്പ് ജേതാവാണ് ലേഖകൻ
കോട്ടയം, പത്തനംതിട്ട പ്രവിശ്യാ ഡയറക്ടേഴ്സ് മീറ്റ് ശനിയാഴ്ച
കോട്ടയം: ദീപിക ബാലസഖ്യം കോട്ടയം, പത്തനംതിട്ട പ്രവിശ്യകളിലെ ഡയറക്ടർമാരുടെ സമ്മേളനങ്ങൾ ശനിയാഴ്ച നടക്കും.
പത്തനംതിട്ട പ്രവിശ്യാ ഡയറക്ടേഴ്സ് മീറ്റ് 22-ാം തീയതി ശനിയാഴ്ച രാവിലെ 9.30-ന് കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സെന്റ് ജോസഫ്സ് പബ്ലിക് സ്കൂളിൽ നടക്കും. കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ മീറ്റ് ഉദ്ഘാടനംചെയ്യും.
സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ റോസ്മിൻ എസ്എബിഎസ്, പ്രവിശ്യാ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേൽ, സ്പെഷൽ കോ-ഓർഡിനേറ്റർ ജോസ് മണിമല, മേഖലാ ഓർഗനൈസർമാരായ ആൻസി മേരി ജോൺ, ബാബു ടി. ജോൺ, മാത്യുസൺ പി. തോമസ്, സിസ്റ്റർ ദീപ്തിമരിയ തുടങ്ങിയവർ പ്രസംഗിക്കും.
കോട്ടയം പ്രവിശ്യയിലെ തൊടുപുഴ, കരിമണ്ണൂർ, മൂലമറ്റം, കലയന്താനി, വഴിത്തല മേഖലകളിലെ ശാഖാ ഡയറക്ടർമാരുടെ സമ്മേളനവും പ്രവർത്തനോദ്ഘാനവും 22-ാം തീയതി ശനിയാഴ്ച രാവിലെ 10.30-ന് തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യു.പി. സ്കൂളിൽ നടക്കും. പ്രവിശ്യാ കോ-ഓർഡിനേറ്റർ പി.റ്റി. തോമസിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം രാഷ്ട്രദീപിക ഡയറക്ടർബോർഡംഗം ഫാ. തോമസ് പോത്തനാമൂഴി ഉദ്ഘാടനം ചെയ്യും. കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ മുഖ്യപ്രഭാഷണം നടത്തും. സ്റ്റേറ്റ് റിസോഴ്സ് ടീം കോ-ഓർഡിനേറ്റർ തോമസ് കുണിഞ്ഞി, മേഖലാ ഓർഗനൈസർമാരായ എബി ജോർജ്, റ്റി.എ. ജോസഫ്, ജെയ്സൺ ജോസഫ്, റോയി ജെ. കല്ലറങ്ങാട്ട് തുടങ്ങിയവർ നേതൃത്വം നൽകും.
കോട്ടയം പ്രവിശ്യയിലെ രാമപുരം, അരുവിത്തുറ, പാലാ, കുറവിലങ്ങാട്, കടുത്തുരുത്തി, കോട്ടയം മേഖലകളിലെ ശാഖാ ഡയറക്ടർമാരുടെ സംഗമം 22-ാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് പാലാ ളാലം മേരിമാതാ പബ്ലിക് സ്കൂളിൽ നടക്കും. പ്രവിശ്യാ കോ-ഓർഡിനേറ്റർ പി.റ്റി. തോമസ് അധ്യക്ഷത വഹിക്കും. കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ മുഖ്യപ്രഭാഷണം നടത്തും. മേഖലാ ഓർഗനൈസർമാരായ വി.ടി. ജോസഫ്, പി.ജെ. ലില്ലിക്കുട്ടി, സിസ്റ്റർ ക്ലെയർ സിഎംസി, സജി തോമസ് തുടങ്ങിയവർ നേതൃത്വം നൽകും.
പുതിയ അധ്യയനവർഷത്തെഡിസിഎൽ കർമപരിപാടികളെക്കുറിച്ച് സമ്മേളനങ്ങളിൽ ചർച്ച ചെയ്ത് പ്രവർത്തനരൂപരേഖ തയാറാക്കും. എല്ലാ ശാഖാ ഡയറക്ടർമാരും യോഗത്തിൽ പങ്കെടുക്കണമെന്ന് കൊച്ചേട്ടൻ അറിയിച്ചു.
കൊച്ചേട്ടന്റെ കത്ത് / മണിമുഴക്കങ്ങളും മൊഴി വഴക്കങ്ങളും
സ്നേഹമുള്ള ഡിസിഎൽ കൂട്ടുകാരേ,
വൃത്താകൃതിയിലുള്ള ഒരു ഓട്ടുഫലകം! അതിന്റെ കയറിൽ ചേർത്തുപിടിച്ച്, തടിച്ചുറ്റിക മറുകൈയിലെുത്ത് പള്ളിക്കൂടത്തിന്റെ വരാന്തയിൽനിന്നു ചടുലവേഗത്തിൽ ആഞ്ഞാഞ്ഞടിക്കുന്ന പ്യൂൺ! ആ ശ്രുതി സൂക്ഷ്മ നാദങ്ങളുടെ താളത്തിനൊത്ത് വിദ്യാലയത്തിനകത്തേക്കും പുറത്തേക്കും ഓടിയോടിത്തീർത്ത ആ ബാല്യകാലത്തിന്റെ നഷ്ടസ്മൃതികൾ... വീണ്ടും ജൂൺമാസ മണികൾ മുഴങ്ങുന്ന വിദ്യാലയാങ്കണങ്ങളിൽ അകത്തേക്കും പുറത്തേക്കും ഓടിയോടി സ്വന്തം അകവും പുറവും അറിയുകയാണ് വിദ്യാർഥിലോകം.
വിദ്യാലയച്ചിട്ടയുടെ അവിഭാജ്യ ഘടകമാണ് മണിയൊച്ചകൾ. സംഗീത സാന്ദ്രമായ ഒരു താളബോധമാണ് ഈ മണിമുഴക്കങ്ങൾ കുരുന്നുചേതനയിൽ വിതറുന്നത്. അന്ന്, സ്കൂൾ ബസ് എന്ന സങ്കല്പം ഇല്ലാതിരുന്ന കാലത്ത്, സമയത്തു സ്കൂളിലെത്താൻ വിദ്യാർഥികളെ പ്രേരിപ്പിച്ചത് ഫസ്റ്റ്ബെൽ, സെക്കൻഡ് ബെൽ എന്നിങ്ങനെ വിളിച്ചിരുന്ന മണിയടിയൊച്ചകളാണ്.
ഇന്നു വൈദ്യുതിയുടെയും സാങ്കേതിക വിദ്യയുടെയും സഹായത്തോടെ സ്കൂളുകളിൽ ഇലക്ട്രിക് ബെല്ലുകളിൽ വിരലമർത്തി നൽകുന്ന പരുക്കൻ സ്വരവും പഴയ മണിയൊച്ചയുടെ ന്യൂജെൻ രൂപംതന്നെ.
കൂട്ടുകാരേ, എന്നും കേൾക്കുന്നില്ലേ, ഈ മണിനാദങ്ങൾ. മണിമുഴക്കം ഒരു സമയബോധത്തിന്റെ ഉണർത്തുപാട്ടാണ്. വിദ്യാർഥി ഒരു വ്യക്തിയാണ്. ഒരു വ്യക്തിയുടെ ബോധതലത്തിൽ ആദ്യമായി കൃത്യനിഷ്ഠയുടെ ഓർമ്മപ്പെടുത്തൽ ഹൃദ്യമായ മണിനാദ മഴയിലൂടെ സംഭവിക്കുകയാണ്.
എല്ലാ അറിവുകളും സ്വായത്തമാക്കുന്ന പാഠശാലയുടെ ആദ്യപാഠമാണ് സമയം എന്ന ധനം. ഓരോ വിദ്യാലയവും ക്രമപ്പെടുത്തിയിരിക്കുന്ന സമയ പരിധിക്കുള്ളിൽ പാഠഭാഗങ്ങൾ പഠിപ്പിക്കാനും പഠിക്കാനുമായി നിശ്ചിത സമയം നിർണയിച്ചിട്ടുണ്ട്. ഓരോ ക്ലാസും കഴിയുന്പോഴുള്ള മണിമുഴക്കം പലപ്പോഴും പുതിയ ഒരു വിഷയത്തിലേക്കുള്ള കവാടമാണ്. വിദ്യാർഥികൾ ഏറ്റവും കൊതിയോടെ കേൾക്കാൻ കാത്തിരിക്കുന്ന ബെൽ, ഓരോ ദിവസത്തേയും ലാസ്റ്റ് ബെൽ ആയിരിക്കാം. സമയച്ചിട്ടകളിൽനിന്നു മണിമുഴക്കങ്ങളില്ലാത്ത വീട്ടിലെ സ്നേഹസായാഹ്നങ്ങളിലേക്കുള്ള ഓട്ടം.
കൂട്ടൂകാർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും പഠനകാലത്തെ മണിനാദങ്ങൾ മണിമുഴങ്ങാത്ത ഒരു കാലത്തേക്കുള്ള പദതാളമാണ്. വിദ്യാലയകാലത്ത്, സ്കൂളിൽ മുഴങ്ങുന്ന മണിനാദം കേട്ട് അനുസരിച്ചവരുടെ മനസിൽ പഠനശേഷം ജീവിതം മുഴുവനും ആനാദം മുഴങ്ങിക്കൊണ്ടേയിരിക്കും.
മണിമുഴങ്ങാത്ത കാലത്ത് നിന്റെ മൊഴി വഴങ്ങണം. ആരും പിറകെ നടന്ന് മണിയടിച്ചറിയിക്കാതെതന്നെ സ്വന്തം സമയത്തെ സ്വയം നിയന്ത്രിക്കാനുള്ള ശേഷി കൈവരിക്കണം. ഹൃദയമൊഴികളുടെ നിശബ്ദതാളംകൊണ്ട് തലോടിയുണർത്തുന്ന ബോധതലങ്ങളിൽ ജീവിത മൂല്യച്ചിട്ടകളുടെ ശീലമലിഞ്ഞിട്ടുണ്ടാകും. അതിനാൽ, ബാല്യത്തിലെ മണിമുഴക്കങ്ങൾ, ജീവിത വിജയത്തിലേക്കുള്ള മൊഴിവഴക്കങ്ങളായി മാറട്ടെ.
അച്ചടക്കത്തിന്റെ ഒച്ചകളെ അനുഗമിക്കാം. വിജയത്തിന്റെ ഉച്ചിയിലേക്ക് ഉദിച്ചുയരാം.
ആശംസകളോടെ,
സ്വന്തം കൊച്ചേട്ടന്
ശാഖാ, മേഖലാ തെരഞ്ഞെടുപ്പുകൾ
കോട്ടയം: ദീപിക ബാലസഖ്യം ശാഖാ ഭാരവാഹികളുടെ തെരഞ്ഞെടുപ്പുകൾ ജൂലൈ 12-നു മുന്പും മേഖലാ ഭാരവാഹികളുടെ തെരഞ്ഞെടുപ്പുകൾ ജൂലൈ 31-നു മുന്പും പൂർത്തിയാക്കണമെന്ന് കൊച്ചേട്ടൻ അറിയിച്ചു.
ലീഡർ, ഡെപ്യൂട്ടിലീഡർ, രണ്ടു സെക്രട്ടറിമാർ (ആൺകുട്ടികളിൽനിന്നും പെൺകുട്ടികളിൽനിന്നും ഓരോരുത്തർ), പ്രോജക്ട് സെക്രട്ടറി, ട്രഷറർ, രണ്ടു കൗൺസിലർമാർ (ആൺകുട്ടികളിൽനിന്നും പെൺകുട്ടികളിൽനിന്നും ഓരോരുത്തർ) എന്നീ ഭാരവാഹികളെയാണ് തെരഞ്ഞെടുക്കേണ്ടത്. ശാഖാ തെരഞ്ഞെടുപ്പിന് ശാഖാ ഡയറക്ടർമാരായിരിക്കും നേതൃത്വം വഹിക്കേണ്ടത്.
മേഖലാ തെരഞ്ഞെടുപ്പുകൾ ശാഖകളിൽനിന്നുള്ള കൗൺസിലർമാരെ ഒന്നിച്ചുകൂട്ടി മേഖലാ ഓർഗനൈസർമാരുടെ നേതൃത്വത്തിലായിരിക്കണം നടത്തേണ്ടത്.
സൈക്കോമെട്രിക് അസസ്മെന്റിന്റെ കാലികപ്രാധാന്യം
12:32 AM Jun 20, 2019 | Deepika.com