കൽപ്പറ്റ: ഫോണിൽ അശ്ലീലച്ചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയിൽ നടൻ വിനായകനെപോലീസ് അറസ്റ്റു ചെയ്യുന്നതു വൈകും. യുവതിക്കു ഫോണ്‍വിളിയെത്തിയത് വിനായകന്റെ ഫോണിൽനിന്നാണെന്നതിന്റെ സ്ഥിരീകരണം, വിനായകനും യുവതിയുമായുള്ള ശബ്ദരേഖയുടെ ഫോറൻസിക് പരിശോധന എന്നിവയ്ക്കുശേഷമേ അറസ്റ്റ് ഉണ്ടാകൂവെന്നാണ് പോലീസ് നൽകുന്ന സൂചന. പരാതിയിൽ കഴന്പുണ്ടെന്നു തെളിഞ്ഞാൽ പ്രതിയാണെന്ന് അറിയിച്ചും സ്റ്റേഷനിൽ ഹാജരാകണമെന്നു ആവശ്യപ്പെട്ടും പോലീസ് വിനായകനു നോട്ടീസ് നൽകും. തുടർന്നായിരിക്കും അറസ്റ്റ്.
കോട്ടയം പാമ്പാടി സ്വദേശിനിയായ ദളിത് ആക്ടിവിസ്റ്റിന്റെ പരാതിയിലാണ് വിനായകനെതിരെ കൽപ്പറ്റ പോലീസ് കേസെടുത്തത്. ഏപ്രിൽ 18നു യുവതി കൽപ്പറ്റയിലായിരുന്നപ്പോഴാണ് കേസിന് ആധാരമായ ഫോൺ വിളി. കോട്ടയം പോലീസിലാണ് യുവതി പരാതി നൽകിയത്. സംഭവം നടന്നപ്പോൾ യുവതി വയനാട്ടിലായതിനാൽ പരാതി കൽപ്പറ്റ പോലീസിനു കൈമാറുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിനും അസഭ്യം പറഞ്ഞതിനും സമൂഹ മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയതിനും ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും കേരള പോലീസ് നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്.
വിനായകനെതിരായ പരാതിയിൽ അറസ്റ്റ് വൈകും
01:35 AM Jun 19, 2019 | Deepika.com