തിരുവനന്തപുരം: മജിസ്റ്റീരിയൽ അധികാരത്തോടെ തിരുവനന്തപുരം, കൊച്ചി പോലീസ് മെട്രോ പൊളിറ്റൻ കമ്മീഷണറേറ്റുകൾ രൂപീകരിക്കാനുള്ള സർക്കാർ തീരുമാനം വൈകും. തീരുമാനം ധൃതിപിടിച്ചു നടപ്പാക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. എല്ലാ തലത്തിലുമുള്ള സമവായ ചർച്ചകൾക്കു ശേഷം മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജില്ലാ കളക്ടർമാരുടെ കൈവശമുള്ള മജിസ്റ്റീരിയൽ അധികാരം നിലനിർത്തി ഐപിഎസുകാർക്കുകൂടി സമാനമായ അധികാരം നൽകുന്നതാണു തന്റെ മനസിലുണ്ടായിരുന്നത്. എന്നാൽ, ഇക്കാര്യത്തിൽ തീരുമാനമെടുത്തിരുന്നില്ല. എടുക്കാൻ ഇരിക്കുന്നതേയുള്ളൂവെന്നും അടിയന്തരപ്രമേയ നോട്ടീസിനു മറുപടി നൽകവേ മുഖ്യമന്ത്രി പറഞ്ഞു. പോലീസിന് അമിതാധികാരം നൽകാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചു പ്രതിപക്ഷം നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി.
യുഡിഎഫ് സർക്കാരിന്റെ കാലത്താണ് മജിസ്റ്റീരിയൽ അധികാരത്തോടെ പത്തു ലക്ഷത്തിനു മുകളിൽ ജനസംഖ്യയുള്ള രണ്ടു നഗരങ്ങളിൽ മെട്രോപൊളിറ്റൻ കമ്മീഷണറേറ്റ് രൂപീകരിക്കാൻ തീരുമാനിച്ചതെന്നു മുഖ്യമന്ത്രി പറഞ്ഞു. ആറു മാസം വരെ കരുതൽ തടങ്കലിൽ വയ്ക്കാവുന്ന കാപ്പ നേരത്തേ തന്നെ മജിസ്റ്റീരിയൽ അധികാരത്തിൽനിന്ന് ഒഴിവാക്കിയിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരിക്കേയാണ് ഇതു സംബന്ധിച്ച മന്ത്രിസഭാ തീരുമാനവും തുടർനടപടികളും ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തമിഴ്നാട്ടിൽ ഏഴിടത്തടക്കം രാജ്യത്തെ 44 നഗരങ്ങളിൽ മെട്രോപൊളിറ്റൻ കമ്മീഷണറേറ്റുകൾ രൂപീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം സിറ്റി പോലീസ് ജില്ലയിലെ 21 പോലീസ് സ്റ്റേഷൻ പരിധിയിലായി 21 ലക്ഷം പേരും കൊച്ചിയിലെ 23 സ്റ്റേഷൻ പരിധിയിലായി 18 ലക്ഷം പേരും താമസിക്കുന്നുണ്ട്.
ഐഎഎസ്- ഐപിഎസ് ഉദ്യോഗസ്ഥരെ വിവിധ ലോബികളായി കാണേണ്ടതില്ല. സ്വാഭാവികമായി ചില അഭിപ്രായങ്ങൾ ചിലർക്കുണ്ടാകാം. ചർച്ച ചെയ്തു മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുകയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മെട്രോപൊളിറ്റൻ കമ്മീഷണറേറ്റ് രൂപീകരിക്കാനുള്ള തീരുമാനം സർക്കാർ എടുത്തിട്ടില്ലെന്നു മന്ത്രി എ.കെ. ബാലനും നിയമസഭയിൽ പറഞ്ഞു. റവന്യുമന്ത്രി അറിയാതെയാണ് റവന്യു വകുപ്പിന്റെ അധികാരം മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിനു കൈമാറിയതെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാക്കൗട്ട് പ്രസംഗത്തിൽ പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നിലപാടിനെ പരസ്യമായി എതിർത്തിരുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു. ഡോ. എം.കെ. മുനീർ, പി.ജെ. ജോസഫ്, അനൂപ് ജേക്കബ്, പി.സി. ജോർജ് എന്നിവരും വാക്കൗട്ട് പ്രസംഗം നടത്തി.
പോലീസ് കമ്മീഷണറേറ്റ് രൂപീകരണം വൈകും
01:35 AM Jun 19, 2019 | Deepika.com