കൊച്ചി: പോലീസുകാരുടെ പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടിനെക്കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിനു പോസ്റ്റല്‍ ബാലറ്റ് രേഖകള്‍ ലഭ്യമാക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനു മൂന്നാഴ്ച സമയം ഹൈക്കോടതി അനുവദിച്ചു. ട്രഷറികളില്‍ സൂക്ഷിച്ചിട്ടുള്ള പോസ്റ്റല്‍ വോട്ടുകള്‍ വിളിച്ചുവരുത്തി പോലീസിന്റെ മാത്രം വോട്ടുകള്‍ തരംതിരിച്ചു നല്കാൻ സമയം വേണമെന്ന കമ്മീഷന്റെ ആവശ്യം ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് അനുവദിക്കുകയായിരുന്നു.
പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടിനെക്കുറിച്ചു സ്വതന്ത്ര കമ്മീഷന് അന്വേഷിക്കണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹര്‍ജി മൂന്നാഴ്ച കഴിഞ്ഞു പരിഗണിക്കാനായി മാറ്റി. പോലീസുകാരുടെ പോസ്റ്റല്‍ ബാലറ്റ്, അസോസിയേഷന് നേതാക്കള്‍ കൈവശപ്പെടുത്തി വോട്ടു രേഖപ്പെടുത്തിയെന്നാണ് ആരോപണം.
പോസ്റ്റല്‍ വോട്ടു രേഖപ്പെടുത്തിയതു താനാണെന്നു വോട്ടര്‍ നല്കുന്ന സത്യവാങ്മൂലം (ഫോം 13 എ) രഹസ്യസ്വഭാവമുള്ളതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥനു വിട്ടുനല്‍കാന്‍ ഹൈക്കോടതിയുടെ അനുമതി വേണമെന്നു വ്യക്തമാക്കി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടിക്കാറാം മീണ അനുബന്ധ സ്റ്റേറ്റ്മെന്റ് നല്കി. ബന്ധപ്പെട്ട കോടതി ഉത്തരവില്ലാതെ ഇതു തുറന്നു പരിശോധിക്കരുതെന്നു തെരഞ്ഞെടുപ്പു ചട്ടത്തില്‍ പറയുന്നുണ്ടെന്നു സ്റ്റേറ്റ്മെന്റിൽ വ്യക്തമാക്കുന്നു.
ഫോം 13 എ ഒഴികെയുള്ളവ അന്വേഷണസംഘത്തിനു നല്കാന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണവുമായി സഹകരിക്കാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വിശദീകരണ പത്രികയില്‍ പറയുന്നു.
ഫോം 13 എ ലഭ്യമാക്കണമെന്ന ആവശ്യം പൊതുതാല്പര്യ ഹര്‍ജിയില്‍ പരിഗണിക്കാമോയെന്നതില് വാദം കേള്‍ക്കേണ്ടതുണ്ടെന്നും ഇക്കാര്യം പിന്നീടു തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി.
പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്: രേഖകള്‍ ലഭ്യമാക്കാന്‍ മൂന്നാഴ്ച സമയം
01:34 AM Jun 19, 2019 | Deepika.com