മലപ്പുറം ജില്ല വിഭജിച്ചു പുതിയ ജില്ല രൂപീകരിക്കണമെന്ന മുസ്ലിംലീഗ് അംഗം കെ.എൻ.എ. ഖാദറിന്റെ ശ്രദ്ധക്ഷണിക്കൽ പ്രമേയം എതിർപ്പിനെ ത്തുടർന്ന് ഉപേക്ഷിച്ചു. യുഡിഎഫിൽ ചർച്ച ചെയ്യാതെ ഇത്തരമൊരു വിഷയം നിയമസഭയിൽ അവതരിപ്പിക്കാനൊരുങ്ങിയ കെ.എൻ.എ ഖാദറിന്റെ നടപടിയിലുള്ള കോണ്‍ഗ്രസിന്റെ പ്രതിഷേധം അറിയിച്ചതോടെയാണ് ഇത് ഉപേക്ഷിച്ചത്.
ഇന്നലെ ശൂന്യവേളയിലെ രണ്ടാമത്തെ ശ്രദ്ധക്ഷണിക്കൽ പ്രമേയമായാണ് ഇത് ഉൾപ്പെടുത്തിയിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് മറുപടി പറയേണ്ടിരുന്നത്. ജനസംഖ്യാടിസ്ഥാനത്തിൽ പുതിയ ജില്ല വേണമെന്ന ആവശ്യമാണ് എഴുതി നൽകിയിരുന്നത്. എന്നാൽ, കോണ്‍ഗ്രസ് എതിർത്തതോടെ, മുസ്ലിംലീഗും ഇത് നിയമസഭയിൽ തത്കാലം ഉന്നയിക്കേണ്ടതില്ലെന്നും മുന്നണിയിൽ ചർച്ച ചെയ്ത ശേഷം നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കാമെന്നും കെ.എൻഎ. ഖാദറിനെ അറിയിച്ചു.
സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പേരു വിളിച്ചപ്പോൾ കെ.എൻ.എ ഖാദർ സീറ്റിൽ ഇല്ലാത്തതിനെത്തുടർന്ന് അടുത്ത നടപടിക്രമമായ സബ്മിഷനുകളിലേക്കു കടക്കുകയായിരുന്നു.
മലപ്പുറം ജില്ല വിഭജിക്കൽ : കെ.എൻ.എ. ഖാദറിന്റെ ശ്രദ്ധക്ഷണിക്കൽ ഉപേക്ഷിച്ചു
01:21 AM Jun 19, 2019 | Deepika.com