കൊച്ചി: പോലീസ് സഹകരണസംഘം തെരഞ്ഞെടുപ്പില്‍ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്നു മുന്നറിയിപ്പു നല്കിയ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.
സിവില്‍ പോലീസ് ഓഫീസര്‍മാര്‍ അംഗങ്ങളായ സംഘത്തിന്റെ തെരഞ്ഞെടുപ്പു നടന്നാല്‍ കൈയാങ്കളിയും ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമെന്ന് ഉത്തരവാദപ്പെട്ട കമ്മീഷണര്‍ പറയുന്നത് അസ്വസ്ഥതയുണ്ടാക്കുന്നു. സേനയ്ക്കുമേല്‍ ഉന്നതാധികാരിയായ കമ്മീഷണര്‍ക്കു നിയന്ത്രണമില്ലെന്നാണ് മുന്നറിയിപ്പില്‍നിന്ന് വ്യക്തമാകുന്നതെന്ന് സിംഗിള്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.
ഇക്കാര്യത്തില്‍ ഡിജിപിയുടെ നിലപാടുകൂടി അറിയേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ട സിംഗിള്‍ബെഞ്ച് ഡിജിപിയെ ഹര്‍ജിയില്‍ സ്വമേധയാ കക്ഷി ചേര്‍ത്തു.
തിരുവനന്തപുരം നന്ദാവനത്തെ പോലീസ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി (നമ്പര്‍ ടി. 696) തെരഞ്ഞെടുപ്പ് ഈ മാസം 27നാണ് നിശ്ചയിച്ചിരിക്കുന്നത്. പല തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് ഇതേ ദിവസം ഉപതെരഞ്ഞെടുപ്പു നടക്കുന്നുണ്ട്. പോലീസുകാര്‍ക്ക് ഡ്യൂട്ടി വരുന്നതിനാല്‍ വോട്ട് ചെയ്യാന്‍ കഴിയില്ലെന്നും ജൂണ്‍ 30ലേക്ക് തെരഞ്ഞെടുപ്പു മാറ്റാന്‍ നിര്‍ദേശിക്കണമെന്നുമാവശ്യപ്പെട്ട് സംഘത്തിലെ അംഗമായ പി. പ്രതാപചന്ദ്രന് നല്കിയ ഹര്‍ജിയാണ് പരിഗണിക്കുന്നത്.
ക്രമസമാധാന പ്രശ്നങ്ങളില്ലാതെ തെരഞ്ഞെടുപ്പു നടത്താന്‍ എന്തൊക്കെ നടപടിയെടുക്കാനാവുമെന്ന് 21 നകം വ്യക്തമാക്കി സത്യവാങ്മൂലം നല്കാന് നിര്‍ദേശിച്ചു. ഡിജിപിക്കും കമ്മീഷണറുടെ അതേ നിലപാടാണോയെന്നും അറിയിക്കണം.
ഈ മാസം 27 ന് തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ അസൗകര്യമുണ്ടെന്ന് അറിയിച്ച സാഹചര്യത്തില്‍ 30 ന് നടത്താനുള്ള സാധ്യത ഹൈക്കോടതി ആരാഞ്ഞു. ജൂണ്‍ 30ന് തെരഞ്ഞെടുപ്പു നടത്തേണ്ട സ്ഥലം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സഹകരണ ഇലക്ഷന് കമ്മീഷനു നിര്‍ദേശം നല്കി. വോട്ടു ചെയ്യാൻ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കാന്‍ അനുവദിക്കണം എന്നതടക്കമുള്ള ആവശ്യങ്ങളും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്.
പോലീസ് സഹ. സംഘം തെരഞ്ഞെടുപ്പിൽ കൈയാങ്കളിക്കു സാധ്യതയെന്ന്; വിമർശനം ചൊരിഞ്ഞ് കോടതി
01:21 AM Jun 19, 2019 | Deepika.com