കൊച്ചി: റേവ് പാർട്ടികൾക്കായി ഹാഷിഷ് എത്തിച്ച സഹോദരങ്ങൾ അടക്കം മൂന്ന് യുവാക്കൾ പോലീസ് പിടിയിൽ. മുളവുകാട് സ്വദേശികളായ പ്രണവ് (20), സഹോദരൻമാരായ ഷാരൂണ് (23), ശരത്ത് (22) എന്നിവരെ കണ്ടെയ്നർ ടെർമിനലിന്റെ സമീപത്തുനിന്ന് ഷാഡോ പോലീസാണു പിടികൂടിയത്. ബംഗളൂരു ബൊമ്മനഹള്ളിയിൽ നിന്ന് എത്തിയ ഇവരിൽനിന്ന് അഞ്ച് ഗ്രാം വീതമാക്കി പായ്ക്ക് ചെയ്ത നിരവധി ബോട്ടിൽ ഹാഷിഷ് കണ്ടെടുത്തു. കഴിഞ്ഞ ശനിയാഴ്ച രാത്രിയിൽ അതീവ രഹസ്യമായി നടത്താനിരുന്ന റേവ് പാർട്ടികൾക്കായാണ് യുവാക്കൾ ഹാഷിഷ് ഓയിൽ എത്തിച്ചത്.
നഗരത്തിലെ സ്വകാര്യ റിസോർട്ടുകൾ കേന്ദ്രീകരിച്ച് അതീവരഹസ്യമായി റേവ്പാർട്ടികൾ സംഘടിപ്പിക്കുന്നുണ്ടെന്നു സിറ്റി പോലീസ് കമ്മീഷണർ വിജയ് സാഖറെയ്ക്കു ലഭിച്ച വിവരത്തെത്തുടർന്നു ഷാഡോ പോലീസ് നടത്തിയ രഹസ്യ നീക്കത്തിൽ മുളവുകാട് ഭാഗത്തെ സ്വകാര്യ റിസോർട്ടിൽനിന്നാണ് പ്രതികൾ പിടിയിലായത്. ബംഗളൂരുവിൽനിന്നും ഗോവയിൽനിന്നും നഗരത്തിലേക്ക് ലഹരി വസ്തുക്കൾ എത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണികളാണ് പിടിയിലായവർ .
സ്വകാര്യ റിസോർട്ടുകളിലും മറ്റും അതീവ രഹസ്യമായി സംഘടിപ്പിക്കുന്ന റേവ് പാർട്ടികളിൽ നുഴഞ്ഞ് കയറിയ ജില്ലാ സ്പെഷൽ ബ്രാഞ്ച് എസിപി എസ്.ടി. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഷാഡോസംഘം സൈബർ സെല്ലിന്റെ സഹായത്തോടെ ഒരാഴ്ചയായി നടത്തിയ രഹസ്യ നീക്കത്തിലാണു പ്രതികൾ പിടിയിലായത്. റേവ് പാർട്ടി നടത്തിപ്പുകാർക്ക് അഞ്ചു ഗ്രാമിന്റെ ഒരു ബോട്ടിൽ ഹാഷിഷ് ഓയിൽ നാലായിരം രൂപയ്ക്കായിരുന്നു ഇവർ നൽകിയിരുന്നത്. ഷാഡോ എസ്ഐ ജോസഫ് സാജനും സംഘത്തിലുണ്ടായിരുന്നു.
റേവ് പാർട്ടികൾക്കായി ഹാഷിഷ്; സഹോദരങ്ങളടക്കം മൂന്നു യുവാക്കൾ പിടിയിൽ
12:56 AM Jun 19, 2019 | Deepika.com