കൊച്ചി: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി-വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി-ഹൈസ്കൂള്‍ ഏകീകരണത്തിനു ശിപാര്‍ശ ചെയ്ത ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതു ഹൈക്കോടതി രണ്ടു മാസത്തേക്കു സ്റ്റേ ചെയ്തു. നിലവിലുള്ള കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമം പരിഗണിക്കാതെയും കേരള വിദ്യാഭ്യാസ ചട്ടത്തില്‍ ഭേദഗതി വരുത്താതെയുമാണു റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള സർക്കാർ തീരുമാനമെന്നു വിലയിരുത്തിയാണു ജസ്റ്റീസ് പി.വി. ആശയുടെ ഇടക്കാല ഉത്തരവ്.
റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെ ചോദ്യംചെയ്ത് എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്, കേരള ഹയര്‍ സെക്കൻഡറി ടീച്ചേഴ്സ് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി സജു മാത്യു മാന്തോട്ടം, നെല്‍സണ്‍ ഡാന്റെ, അമോദ് മാത്യു എന്നിവർ ഉള്‍പ്പെടെ നല്കിയ ഹര്‍ജികളിലാണു സ്റ്റേ നടപടി. വ്യാപകമായി ഉയർന്ന പ്രതിഷേധം വകവയ്ക്കാതെ റിപ്പോര്‍ട്ട് നടപ്പാക്കാൻ തീരുമാനിച്ച സംസ്ഥാന സർക്കാരിനു കനത്ത തിരിച്ചടിയാണ് കോടതി ഉത്തരവ്.
റിപ്പോര്‍ട്ട് നടപ്പാക്കുന്നതിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞു വിദ്യാഭ്യാസ വകുപ്പിനുവേണ്ടി ഇന്നലെ വിശദീകരണ പത്രിക സമര്‍പ്പിച്ചിരുന്നു.
നിലവില്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ അക്കഡേമിക്-ഭരണ കാര്യങ്ങളില്‍ ഒരുപോലെ ഇടപെടുന്ന സാഹചര്യം ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിലൂടെ ഒഴിവാക്കാനാവുമെന്നും ഇതു ഹയര്‍ സെക്കന്‍ഡറി മേഖലയുടെ നിലവാരം ഉയര്‍ത്തുമെന്നും പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി സെക്രട്ടറി അജി ഫിലിപ്പ് നല്കിയ സ്റ്റേറ്റ്മെന്റില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സ്കൂളുകള്‍ക്ക് ഒന്നിലേറെ മേധാവികളുള്ള നിലവിലെ സംവിധാനത്തില്‍ സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നതിനു ബുദ്ധിമുട്ടു നേരിടുന്നുണ്ട്. പ്രിന്‍സിപ്പല്‍ മേധാവിയാകുന്നതോടെ ഇതു പരിഹരിക്കപ്പെടും. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളുടെ ലയനമല്ല, ഇവയുടെ വ്യത്യസ്ത സ്വഭാവം നിലനിർത്തി ഭരണ-അക്കഡേമിക് സൗകര്യത്തിനു വേണ്ടിയുള്ള ഏകീകരണമാണു നടപ്പാക്കുന്നതെന്നും സര്‍ക്കാർ വാദിച്ചു.
ഏകീകരണം നടക്കുന്ന സ്കൂളുകളില്‍ എല്‍പി, യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ നിലവിലെന്നപോലെ പ്രത്യേകമായി തുടരും. ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകളിലോ ആനുകൂല്യങ്ങളിലോ മാറ്റമുണ്ടാകില്ല. പുതിയ സംവിധാനം നടപ്പാക്കുന്നതുവരെ നിലവിലെ ശമ്പളവിതരണ രീതി തുടരും.
ഒന്നു മുതല്‍ 12 വരെ ക്ലാസുകളുള്ള സ്കൂളുകളില്‍ പ്രിന്‍സിപ്പലായിരിക്കും മേധാവി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ അക്കഡേമിക്്-ഭരണച്ചുമതലകള്‍ പ്രിന്സിപ്പലിനായിരിക്കും. ഇത്തരം സ്കൂളുകളില്‍ ഹെഡ്മാസ്റ്റര് പദവി, വൈസ് പ്രിന്‍സിപ്പല്‍ എന്നാക്കും. എന്നാല്‍ ഹെഡ്മാസ്റ്റര്‍മാരുടെ അക്കഡേമിക്്-ഭരണാധികാരത്തില്‍ മാറ്റമുണ്ടാവില്ല.
ഹൈസ്കൂളിലെ നിലവിലെ ഓഫീസ് സൗകര്യം ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിനുകൂടി ഉപയോഗിക്കാം. ഇത്തരം സ്കൂളുകളിലെ അധ്യാപകേതര ജീവനക്കാരുടെ എണ്ണം ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ എണ്ണംകൂടി കണക്കിലെടുത്തു നിശ്ചയിക്കും. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളുള്ള സ്കൂളുകളില്‍ മാത്രമാണ് ഏകീകരണം നടപ്പാക്കുന്നത്. ഹൈസ്കൂള്‍ മാത്രമുള്ള സ്കൂളുകളില്‍ നിലവിലെ സ്ഥിതിയും ഹെഡ് മാസ്റ്റര്‍ പദവിയും അതേപടി തുടരുമെന്നും സ്റ്റേറ്റ്മെന്റില്‍ പറയുന്നു.
ഹൈസ്കൂള്‍-ഹയര്‍സെക്കൻഡറി ലയനം : ഖാദര്‍ റിപ്പോര്‍ട്ടിനു ഹൈക്കോടതി സ്റ്റേ
01:55 AM Jun 18, 2019 | Deepika.com