കൊച്ചി: പൊതുസമൂഹത്തിന്റെയും വിദ്യാര്‍ഥി സമൂഹത്തിന്റെയും ഉത്തമ താത്പര്യത്തിനായി വിദഗ്ധരുമായി ചര്‍ച്ച നടത്തിയാണു ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പാക്കുന്നതെന്നു സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണു നടപടിയെന്നും സർക്കാർ പറയുന്നു.
സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്ന പ്രധാന വസ്തുതകള്‍: ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളുടെ ഓഫീസ് സൗകര്യം പങ്കുവയ്ക്കാനാവും, ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാരുടെ ജോലിഭാരം കുറയും, ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്ക് അക്കാദമിക് കാര്യങ്ങളില്‍ ശ്രദ്ധയൂന്നാനാവും, ഹയര്‍ സെക്കന്‍ഡറി വിഭാഗം മാറ്റമില്ലാതെ നിലനില്ക്കും, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ അക്കാദമിക് മികവ് ഉയര്‍ത്താനുള്ള അവസരം, വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ നടത്തിപ്പ് സുഗമമാകും.
പരീക്ഷകള്‍ ഒരു സംവിധാനത്തിനു കീഴിലാക്കുന്നതോടെ അധ്യാപകരുടെ പരീക്ഷാ ഡ്യൂട്ടി നിശ്ചയിച്ചു നല്കുന്നതിലടക്കമുള്ള പ്രശ്നങ്ങളും പരിഹരിക്കും. പൊതുവിദ്യാഭ്യാസം, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍മാരുടെ അധികാരം ഡയറക്ടര്‍ ജനറല്‍ ഓഫ് എഡ്യൂക്കേഷനില്‍ നിക്ഷിപ്തമാക്കി.
പത്താം ക്ലാസ് പരീക്ഷ, പ്ലസ് ടു പരീക്ഷ, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ എന്നിങ്ങനെ വിവിധ ബോര്‍ഡ് പരീക്ഷകളുടെ ചുമതല കമ്മീഷണര്‍ ഓഫ് ഗവണ്മെന്റ് എക്സാമിനേഷന്‍സിന് നല്കി. ഡയറക്ടര്‍ ജനറല്‍ ഓഫ് എഡ്യൂക്കേഷനെ ഈ പദവിയില്‍ നിയമിച്ചു.
ഖാദർ കമ്മിറ്റി റിപ്പോർട്ട്: ശിപാര്‍ശകള്‍ വിദഗ്ധരുമായി ചര്‍ച്ച നടത്തി തയാറാക്കിയതെന്ന് സര്‍ക്കാര്‍
01:54 AM Jun 18, 2019 | Deepika.com