കൊച്ചി: സംസ്ഥാന ലളിതകലാ അക്കാദമിയുടെ കാർട്ടൂണ്‍ പുരസ്കാര നിർണയത്തിലെ മാനദണ്ഡങ്ങൾ ചോദ്യംചെയ്തു പരാതി. പുരസ്കാരത്തിനു നൽകുന്ന സൃഷ്ടിക്കൊപ്പം കാർട്ടൂണിസ്റ്റിന്റെ ജീവചരിത്രക്കുറിപ്പും ചിത്രവും പ്രിന്റ് രൂപത്തിലും സിഡിയിലാക്കിയും നൽകണമെന്ന വ്യവസ്ഥ ചോദ്യംചെയ്തു കോഴിക്കോട് ഫറോക്ക് സ്വദേശി പി.വി. ബാലചന്ദ്രനാണു ലളിതകലാ അക്കാദമി സെക്രട്ടറിക്കു പരാതി നൽകിയത്.
പ്രാഥമിക പരിശോധനയിൽ മികച്ചതെന്നു വിലയിരുത്തുന്ന കാർട്ടൂണുകൾ നിശ്ചിത വലിപ്പത്തിൽ ഫ്രെയിം ചെയ്തു സമർപ്പിക്കേണ്ടതുണ്ട്. അതാണ് അക്കാദമിയുടെ പ്രദർശനത്തിൽ ഉൾപ്പെടുത്തുന്നത്. ആദ്യഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട കാർട്ടൂണുകൾ ശേഷം ഫ്രെയിം ചെയ്തു നൽകുന്പോഴാണു വിശദമായ ബയോഡാറ്റ ആവശ്യപ്പെടാറുള്ളത്. ഇക്കുറി നേരത്തേതന്നെ ബയോഡാറ്റ ആവശ്യപ്പെട്ടതിനു പിന്നിൽ വ്യക്തികളെ നോക്കി പുരസ്കാരനിർണയം നടത്താനാണെന്ന ആക്ഷേപമുണ്ട്. സൃഷ്ടികൾക്കു കോഡ് നന്പറുകൾ നൽകി മികച്ച കാർട്ടൂണ്‍ കണ്ടെത്തുന്നതിൽ കാർട്ടൂണിസ്റ്റിന്റെ ഫോട്ടോയിലും ബയോഡാറ്റയിലും എന്താണു പ്രാധാന്യമെന്നും പരാതിക്കാരൻ ചോദിക്കുന്നു.
അതേസമയം, കലാസൃഷ്ടികളുടെ തെരഞ്ഞെടുപ്പുവേളയിൽ ആവശ്യമെങ്കിൽ ജൂറിക്കു നൽകുന്നതിനടക്കമുള്ള കാര്യങ്ങൾക്കാണു ബയോഡാറ്റ നേരത്തെ ആവശ്യപ്പെട്ടതെന്നു ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രൻ പരാതിക്കാരനു നൽകിയ മറുപടിയിൽ പറഞ്ഞു. കഴിഞ്ഞവർഷം സമർപ്പിക്കപ്പെട്ട പല കാർട്ടൂണുകൾക്കും നിലവാരക്കുറവുണ്ടെന്നു ജൂറിക്കു ബോധ്യപ്പെട്ടെന്നും മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
‘വിശ്വാസം രക്ഷതി’ എന്ന അടിക്കുറിപ്പോടെയുള്ള കുരിശിനെയും ക്രൈസ്തവ മതചിഹ്നങ്ങളെയും അവഹേളിക്കുന്ന കാർട്ടൂണിനു പുരസ്കാരം നൽകിയതിനു പിന്നാലെയാണു പരാതി പുറത്തുവന്നത്.
ലളിതകലാ അക്കാദമിയുടെ കാർട്ടൂണ്‍ പുരസ്കാര വ്യവസ്ഥയ്ക്കെതിരേ പരാതി
01:40 AM Jun 18, 2019 | Deepika.com