അന്പലപ്പുഴ: വനിതാ പോലീസ് ഉദ്യോഗസ്ഥ സൗമ്യയെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസിൽ കൊലപാതകത്തിനു ശേഷം ജീവനൊടുക്കുകയായിരുന്നു ലക്ഷ്യമെന്നു പ്രതി അജാസിന്റെ മൊഴി. ഞായറാഴ്ച രാത്രിയാണ് മജിസ്ട്രേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള അജാസിന്റെ മൊഴി രേഖപ്പെടുത്തിയത്. കൃത്യത്തിൽ മറ്റാർക്കും പങ്കില്ലെന്നും അജാസ് മൊഴി നൽകിയിട്ടുണ്ട്.
വിവാഹാഭ്യർഥന നിരസിച്ചതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു മൊഴിയിൽ പറയുന്നത്. ആക്രമണത്തിനായി പദ്ധതി തയാറാക്കിയ ശേഷമാണ് അജാസ് എറണാകുളത്തുനിന്നു വള്ളികുന്നത്തെത്തിയത്. സൗമ്യയെ വിവാഹം കഴിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാൽ, സൗമ്യ വിവാഹത്തിനു സമ്മതിച്ചില്ലെന്നും മജിസ്ട്രേറ്റിനു നല്കിയ മൊഴിയിൽ പറയുന്നു. തീ കൊളുത്തിയ ശേഷം സൗമ്യയെ കയറിപ്പിടിക്കുകയായിരുന്നു താനെന്നും അജാസ് വ്യക്തമാക്കി.
ഇക്കഴിഞ്ഞ 15ന് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷയ്ക്കു ശേഷം വീട്ടിലേക്കു മടങ്ങിയ സൗമ്യയെ അജാസ് വെട്ടിവീഴ്ത്തിയശേഷം പെട്രോളൊഴിച്ചു തീകൊളുത്തിയത്. സൗമ്യ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. സൗമ്യയെ കാറിൽ പിന്തുടർന്ന് വന്ന അജാസ് കാഞ്ഞിപ്പുഴയിൽ വച്ച് സ്കൂട്ടർ ഇടിച്ചു വീഴ്ത്തിയപ്പോൾ ഭയന്ന സൗമ്യ വീണിടത്തുനിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അടുത്തുള്ള വീടിനു മുന്നിൽ വച്ച് അജാസ് ഇവരെ പിടികൂടി. തുടർന്നു വെട്ടിയ ശേഷം പെട്രോളൊഴിച്ചു തീകൊളുത്തുകയായിരുന്നു.
കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കുകയായിരുന്നു ലക്ഷ്യമെന്നു അജാസ്
01:40 AM Jun 18, 2019 | Deepika.com