തിരുവനന്തപുരം: അന്യസംസ്ഥാന ലോട്ടറികളുടെയും സംസ്ഥാന സർക്കാർ നടത്തുന്ന ലോട്ടറികളുടെയും ജിഎസ്ടി നിരക്കുകൾ ഏകീകരിക്കുന്നതിനുള്ള നീക്കത്തെ ശക്തമായി എതിർക്കുമെന്നു ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. ഇതുവരെ സമവായത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ജിഎസ്ടി കൗണ്‍സിലിൽ തീരുമാനങ്ങളെടുത്തിരുന്നത്. ഇതിന്റെ പേരിൽ ഇഷ്ടമില്ലാത്ത ചില കാര്യങ്ങളിലെങ്കിലും വഴങ്ങിക്കൊടുത്തിട്ടുണ്ട്. പക്ഷേ ലോട്ടറി വിഷയത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കുമില്ല. സംസ്ഥാനങ്ങളുടെമേൽ കടന്നുകയറാൻ അനുവദിക്കില്ലെന്നു മന്ത്രി പറഞ്ഞു.
ജിഎസ്ടി നിരക്ക് ഏകീകരിക്കാനുള്ള നീക്കത്തിൽനിന്നു പിന്മാറണമെന്നു ജിഎസ്ടി കൗണ്‍സിലിനോടും കേന്ദ്ര സർക്കാരിനോടും ആവശ്യപ്പെടുന്ന സർക്കാർ പ്രമേയത്തിന്റെ ചർച്ചയ്ക്കു മറുപടി പറയുകയായിരുന്നു മന്ത്രി. സഭ പിന്നീട് പ്രമേയം ഏകകണ്ഠമായി പാസാക്കി.
ഇടനിലക്കാർ വഴി വിറ്റഴിക്കുന്ന ലോട്ടറിക്ക് 28 ശതമാനവും സംസ്ഥാന സർക്കാരുകളുടെ ലോട്ടറിക്ക് 12 ശതമാനവുമാണു നിലവിലുള്ള ജിഎസ്ടി നിരക്ക്. സംസ്ഥാന സർക്കാരിന്റെ ഇടപെടൽ മൂലമാണ് ഇത് അംഗീകരിപ്പിക്കാൻ സാധിച്ചത്. എന്നാൽ, ഇടനിലക്കാർ മുഖേനയുള്ള ഭാഗ്യക്കുറികൾക്കു കേരളത്തിലടക്കം യഥേഷ്ടം കടന്നു വരുന്നതിനുള്ള ഇടപെടലുകൾ ജിഎസ്ടി കൗണ്‍സിലിൽ സമീപകാലത്തു നടന്നു വരുന്നതായി മന്ത്രി പറഞ്ഞു.
അടുത്ത ജിഎസ്ടി കൗണ്‍സിലിന്റെ പരിഗണനയിൽ ഈ വിഷയം വരികയാണ്. ജിഎസ്ടി നിരക്ക് ഏകീകരണത്തിനു പുറമേ സർക്കാരുകൾ നിയോഗിക്കുന്ന മുഖ്യകരാറുകാർക്കു പുറമേ ഉപകരാറുകൾ നൽകാനുള്ള നീക്കവും നടക്കുന്നുണ്ട്. കൂടാതെ സമ്മാനത്തുക കുറച്ചുള്ള വിലയിൽ നികുതി ഈടാക്കാനുള്ള ഭേദഗതിയും അജൻഡയിലുണ്ട്. ഇതിന്റെ നേട്ടം വൻകിട ലോട്ടറി മാഫിയയ്ക്കു മാത്രമാണ്. ഇതു കേന്ദ്ര ലോട്ടറി നിയമത്തിലെ വ്യവസ്ഥകൾക്കു വിരുദ്ധവുമാണ്. ഈ നടപടിയെ നിയമപരമായും നേരിടും.
കേരളത്തിന്റെ വികാരം ദേശീയതലത്തിൽ പ്രതിഫലിപ്പിക്കുന്നതിനു വേണ്ടിയാണ് സർക്കാർ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത്. ജിഎസ്ടി കൗണ്‍സിലിൽ ലോട്ടറി മാഫിയയ്ക്കു വേണ്ടിയുള്ള നീക്കം നടന്നപ്പോൾ അതിനെ പ്രതിരോധിക്കാൻ രാഹുൽ ഗാന്ധിയും സഹായങ്ങൾ നൽകി. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളോടു കേരളത്തിന്റെ നിലപാടിനു പിന്തുണ നൽകാൻ രാഹുൽ ഗാന്ധി നിർദേശിച്ചു.
സാന്റിയാഗോ മാർട്ടിൻ എങ്ങനെ ജിഎസ്ടി കൗണ്‍സിലിനെ സ്വാധീനിച്ചു എന്നതിനു തെളിവാണ് നിരക്ക് ഏകീകരണ നീക്കമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പിനു മുമ്പ് ഇത്തരം നീക്കമുണ്ടായപ്പോൾ പത്തു സംസ്ഥാനങ്ങൾ ഒരുമിച്ചു നിന്നാണ് അതിനെ ചെറുത്തു തോൽപിച്ചതെന്ന് രമേശ് പറഞ്ഞു. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി ഈ നീക്കത്തിനു പിന്നിലുണ്ടെന്ന് വി.ഡി. സതീശൻ അഭിപ്രായപ്പെട്ടു. ലോട്ടറി മാഫിയ അടക്കി വാണിരുന്ന സംസ്ഥാനമായിരുന്നു കേരളം. ആറേഴു വർഷം കൊണ്ട് ഒരു ലക്ഷം കോടി രൂപയിലധികം ലോട്ടറി മാഫിയ കേരളത്തിൽ നിന്ന് അടിച്ചു മാറ്റിയിരുന്നു. അന്യസംസ്ഥാന ലോട്ടറികൾ നിലവിലുണ്ടായിരുന്നപ്പോൾ ലോട്ടറിയിൽ നിന്നു സംസ്ഥാന സർക്കാരിനു ലഭിച്ചിരുന്നത് 300 കോടി രൂപ മാത്രമായിരുന്നു. എന്നാൽ ഇപ്പോൾ അത് 12,000 കോടി രൂപയായി വർധിച്ചതായും സതീശൻ ചൂണ്ടിക്കാട്ടി.
നിരക്ക് ഏകീകരിച്ചാൽ കേരള ലോട്ടറി ഇല്ലാതാകുമെന്ന് കെ. സുരേഷ് കുറുപ്പ് പറഞ്ഞു. ഒന്നേകാൽ ലക്ഷത്തോളം കുടുംബങ്ങൾ ലോട്ടറി ബിസിനസിലൂടെ ഉപജീവനം നടത്തുന്നുണ്ട്.
സംസ്ഥാനങ്ങളുടെ സാന്പത്തികാധികാരങ്ങളെല്ലാം കവർന്നെടുത്ത ശേഷം ലോട്ടറിയിൽ നിന്നുള്ള വരുമാനം കൂടി ഇല്ലാതാക്കാനുള്ള നീക്കം നടത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് സി.എഫ്. തോമസ് പറഞ്ഞു. സർക്കാർ നിയന്ത്രണങ്ങളോടെ നടത്തുന്ന കേരള ലോട്ടറിയിൽ നിന്നുള്ള വരുമാനം ഉപയോഗിച്ചാണ് കാരുണ്യ പോലെയുള്ള ഒരു മഹത്തായ പദ്ധതി കേരളത്തിൽ നടത്തിയതെയന്നും അദ്ദേഹം പറഞ്ഞു. കെ.വി. അബ്ദുൾ ഖാദർ, ആർ. രാമചന്ദ്രൻ, പി.സി. ജോർജ്, കെ.എൻ.എ. ഖാദർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. സർക്കാർ അവതരിപ്പിച്ച പ്രമേയത്തിൽ പ്രതിപക്ഷത്തുനിന്നു കെ.സി. ജോസഫ് മുന്നോട്ടു വച്ച ഭേദഗതികൾ കൂടി ഉൾപ്പെടുത്തിയാണ് പ്രമേയം പാസാക്കിയത്.
ലോട്ടറി നികുതി നിരക്ക് ഏകീകരണത്തെ കേരളം ശക്തമായി എതിർക്കും: തോമസ് ഐസക്
01:31 AM Jun 18, 2019 | Deepika.com