തിരുവനന്തപുരം: സംസ്ഥാനത്തു പച്ചക്കറി ഉൾപ്പെടെ അവശ്യ സാധനങ്ങളുടെ വില കുതിച്ചുയരുന്പോഴും വിലക്കയറ്റം തടയാൻ സർക്കാർ ഫലപ്രദമായി ഇടപെടാത്തതിൽ പ്രതിഷേധിച്ചു പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. കൊല്ലത്തും ചേർത്തലയിലും മുഖ്യമന്ത്രിയുടെ മണ്ഡലത്തിലേത് അടക്കമുള്ള സപ്ലൈകോ ഔട്ട്ലെറ്റുകളിൽ 14 ഇനം അവശ്യസാധനങ്ങളിൽ പലതും കിട്ടാനില്ലെന്നു അടിയന്തര പ്രമേയ നോട്ടീസ് നൽകിയ കോണ്ഗ്രസിലെ എം.വിൻസന്റ് പറഞ്ഞു.
സാധാരണക്കാരും പാവപ്പെട്ടവരും വിലക്കയറ്റം മൂലം പൊറുതിമുട്ടുന്പോൾ ഫലപ്രദമായ വിപണി ഇടപെടൽ നടത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടതായി വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഡോ. എം.കെ. മുനീർ, പി.ജെ. ജോസഫ്, അനൂപ് ജേക്കബ്, ഒ. രാജഗോപാൽ എന്നിവരും പ്രസംഗിച്ചു.
സംസ്ഥാനത്ത് അരിവില കുറച്ചു നിർത്താനായതായി മന്ത്രി തിലോത്തമൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു. പൊതുവിപണിയിൽ കിലോക്ക് 31-32 രൂപ നിരക്കിൽ അരി ലഭ്യമാണ്. ഓണത്തിന് ഒരുമുറം പച്ചക്കറി ഉത്പാദിപ്പിക്കാനുള്ള പദ്ധതി തുടങ്ങിയിട്ടുണ്ട്. കർഷകരുടെ വിഭവങ്ങൾ സംഭരിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങൾ വൈകാതെ ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ റേഷൻകടകൾ വഴി 11 രൂപ നിരക്കിൽ കുപ്പിവെള്ളം വിതരണം ചെയ്യുമെന്നു മന്ത്രി പി. തിലോത്തമൻ അറിയിച്ചു. ഇതിനായി അവശ്യസാധന നിയമത്തിൽ ആവശ്യമായ ഭേദഗതി വരുത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ ഉപഭോക്തൃകാര്യ വകുപ്പ് തയാറാക്കി നിയമവകുപ്പിനു കൈമാറിയിട്ടുണ്ട്. നിലവിൽ സപ്ലൈകോ ഔട്ടലെറ്റുകൾ വഴി 11 രൂപയ്ക്കു കുപ്പിവെള്ളം വിതരണം ചെയ്യുന്നുണ്ട്. റേഷൻകടകൾ വഴിയും ശബരി ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നതിനുള്ള നടപടി തുടങ്ങിയതായും മന്ത്രി നിയമസഭയെ അറിയിച്ചു.
വിലക്കയറ്റം: പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി
01:31 AM Jun 18, 2019 | Deepika.com