കോഴിക്കോട്: സ്കൂള്‍ വാഹനങ്ങളുടെ സുരക്ഷയ്ക്കായി ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം (ജിപിഎസ്) പരിശോധനയില്‍നിന്ന് മോട്ടോര്‍വാഹനവകുപ്പ് പിന്മാറി. അധ്യയന വര്‍ഷാരംഭത്തില്‍തന്നെ സംസ്ഥാനത്തെ എല്ലാ സ്കൂള്‍ ബസുകളിലും ജിപിഎസ് ഘടിപ്പിക്കണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം.
എന്നാല്‍ പല വാഹനങ്ങളിലും സ്കൂള്‍ തുറന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും ജിപിഎസ് ഘടിപ്പിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഇന്നലെ മുതല്‍ ജിപിഎസ് ഘടിപ്പിക്കാതെ നിയമംലംഘിക്കുന്ന വാഹനങ്ങളെ കണ്ടെത്താന്‍ മോട്ടോര്‍വാഹനവകുപ്പ് പരിശോധന തുടങ്ങാൻ തീരുമാനിച്ചിരുന്നു. അതിനിടെയാണ് ഈ മാസം അവസാനം വരെ നടപടി സ്വീകരിക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് വാക്കാലുള്ള നിര്‍ദേശം മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചതോടെ ഇന്നലെ ആരംഭിക്കാനിരുന്ന പരിശോധന വേണ്ടെന്നുവച്ചു. സ്കൂള്‍വാഹനങ്ങളില്‍ ജിപിഎസ് സ്ഥാപിക്കണമെന്ന് കേന്ദ്രസര്‍ക്കാരും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്ത് ഇത് പ്രാബല്യത്തിലാക്കാന്‍ മോട്ടോര്‍വാഹനവകുപ്പിന് സാധിച്ചിട്ടില്ല.
കഴിഞ്ഞ വര്‍ഷം മുതൽ സ്കൂൾവാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ അധ്യയനവര്‍ഷാരംഭത്തിലെ പ്രളയത്തെ തുടര്‍ന്നുള്ള സാമ്പത്തിക സാങ്കേതിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ജിപിഎസ് പദ്ധതിക്ക് ഇളവ് നല്ൽകിയിരുന്നു. ഇളവ് നല്‍കിയിട്ടും ജിപിഎസ് ഘടിപ്പിക്കാന്‍ വാഹന ഉടമകള്‍ തയാറായില്ല. ഇതോടെയാണ് നിയമം കര്‍ശനമാക്കാന്‍ തീരുമാനിച്ചത്. വാഹനത്തെ ട്രാക്ക് ചെയ്യുന്നതോടൊപ്പം അടിയന്തരഘട്ടങ്ങളില്‍ കുട്ടികള്‍ക്ക് പോലീസിനെയും മോട്ടോര്വാഹനവകുപ്പിനെയും ബന്ധപ്പെടാനുമുള്ള സംവിധാനമായിരുന്നു ജിപിഎസ്.
വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയ്ക്കൊപ്പം ജിപിഎസ് ഘടിപ്പിച്ചിട്ടുണ്ടോയെന്നും പരിശോധിച്ചിരുന്നു. 15 വരെ സമയം നല്‍കിയെങ്കിലും ജിപിഎസ് ഘടിപ്പിക്കാത്തതിനെ തുടര്‍ന്നാണ് പരിശോധന നടത്താന്‍ മോട്ടോര്‍വാഹനവകുപ്പ് തീരുമാനിച്ചത്.
സ്കൂള്‍വാഹനങ്ങളിൽ ജിപിഎസ്: പരിശോധനയില്‍ നിന്ന് മോട്ടോര്‍വാഹനവകുപ്പ് പിന്മാറി
01:13 AM Jun 18, 2019 | Deepika.com