തൊടുപുഴ: ജോസ് കെ. മാണിയുടെ നേതൃത്വത്തിൽ കോട്ടയത്തു നടന്ന യോഗം പാർട്ടി ഭരണഘടനയുടെ ലംഘനമാണെന്നു കേരള കോണ്ഗ്രസ് -എം വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ. പാർട്ടിയിലുണ്ടായ പിളർപ്പ് തന്ത്രപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി ചെയർമാനായി ജോസ് കെ. മാണിയെ തെരഞ്ഞെടുത്തതു നിയമവിരുദ്ധവും നില നിൽക്കാത്തതുമാണ്. പാർട്ടി ചെയർമാന്റെ നിര്യാണത്തെത്തുടർന്ന് ഭരണഘടനയുടെ 29-ാം വകുപ്പു പ്രകാരം എല്ലാ ചുമതലകളും അധികാരങ്ങളും വർക്കിംഗ് ചെയർമാനിൽ നിക്ഷിപ്തമാണ്. ഇതു പ്രകാരം സംസ്ഥാന കമ്മിറ്റി വിളിച്ചു ചേർക്കാനുള്ള അധികാരം ചെയർമാന്റെ അഭാവത്തിൽ വർക്കിംഗ് ചെയർമാനു മാത്രമാണുള്ളത്. സംസ്ഥാന കമ്മിറ്റി വിളിച്ചു ചേർക്കാൻ കുറഞ്ഞതു പത്തു ദിവസം മുൻപ് നോട്ടീസ് നൽകണം. ഇതിനു പകരം യോഗം ചേരുന്നതിന്റെ തലേ ദിവസം എസ്എംഎസിലൂടെയാണ് അറിയിപ്പ് നൽകിയത്. പല സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്കും ഈ അറിയിപ്പ് ലഭിച്ചിട്ടുമില്ല.
പാർട്ടി ചെയർമാന്റെ ഒഴിവു നികത്താൻ ഭരണഘടനയിൽ വ്യക്തമായ നിയമമുണ്ട്. ഇടക്കാല ഒഴിവുകൾ സമവായത്തിലൂടെ മാത്രമേ നികത്താനാവു. ജോസ് കെ. മാണിയെ വൈസ് ചെയർമാനായി തെരഞ്ഞെടുത്തതും സമവായത്തിലൂടെയാണ്. ഒത്തു തീർപ്പു ചർച്ചകളിൽനിന്നു ജോസ് കെ. മാണി ഒഴിഞ്ഞു മാറുകയായിരുന്നു. സംസ്ഥാന കമ്മിറ്റിയിലെ നാലിലൊന്നു പേർ ഒപ്പിട്ടു നൽകിയാൽ ഇടക്കാല ഒഴിവുകൾ നികത്തുന്നതിനു സംസ്ഥാന കമ്മിറ്റി വിളിക്കേണ്ട കാര്യമില്ല. പാർട്ടിയിൽ ചെയർമാന്റെ ചുമതല വഹിക്കുന്നത് ഇപ്പോൾ വർക്കിംഗ് ചെയർമാനാണ്. സമാന്തര യോഗത്തിൽ പങ്കെടുത്ത നേതാക്കൾ സ്വയമേ പാർട്ടിക്കു പുറത്തു പോകുന്നതിനു തുല്യമാണ്. പാർട്ടിയെ സ്നേഹിക്കുന്നവർ പിളർപ്പാഗ്രഹിക്കുന്നില്ല. ഉന്നതാധികാര സമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും ഒപ്പിട്ട കത്ത് തനിക്കു നൽകിയത് ഇതിനു തെളിവാണ്.
കോട്ടയത്തു നടന്ന യോഗത്തിൽ തെറ്റിദ്ധാരണ മൂലം പങ്കെടുത്ത പാർട്ടി പ്രവർത്തകർ തിരിച്ചു വരുമെന്നാണു കരുതുന്നത്. പാർലമെന്ററി പാർട്ടി നേതാവ് താനാണെന്നും ഇലക്ഷൻ കമ്മീഷന്റെ നിർദേശ പ്രകാരം തുടർ നടപടി സ്വീകരിക്കും.
ഇലക്ഷൻ കമ്മീഷനെ സമീപിക്കും: പി.ജെ. ജോസഫ്
01:39 AM Jun 17, 2019 | Deepika.com