കോട്ടയം: കേരള കോണ്‍ഗ്രസിൽ അനുഞ്ജനശ്രമം നടക്കുന്നതിനിടയിൽ വിഭാഗീയത സൃഷ്ടിച്ചുകൊണ്ടു ഒരു വിഭാഗത്തിന്റെ മാത്രം യോഗം വിളിച്ചു കൂട്ടിയതു നിർഭാഗ്യകരമാണെന്നു മോൻസ് ജോസഫ് എംഎൽഎ. ഇത്തരത്തിൽ യോഗം വിളിച്ചു ചേർത്തതു പാർട്ടിയെ തകർക്കുന്ന നടപടിയാണ്. തുടർ നടപടി ഇന്നു തിരുവനന്തപുരത്തു യോഗം ചേർന്നു തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.കേരള കോണ്‍ഗ്രസ് -എമ്മിന്റെ യോഗം വിളിച്ചു ചേർക്കാനുള്ള അധികാരം നിലവിൽ പാർട്ടി ചെയർമാനായ പി.ജെ. ജോസഫിനാണെന്നിരിക്കെ ജോസ് കെ. മാണിയുടെ നേതൃത്വത്തിൽ അനധികൃതമായി യോഗം വിളിച്ചു ചേർത്ത നടപടി ഇലക്ഷൻ കമ്മീഷനെ അറിയിക്കും. ജനങ്ങളെയും ഇലക്ഷൻ കമ്മീഷനെയും തെറ്റിദ്ധരിപ്പിച്ചു ഒരു വിഭാഗം നടത്തിയ യോഗത്തിനു പാർട്ടിയുടെ അംഗീകാരമില്ല. പാർട്ടിയുടെ ഉത്തരവാദിത്വപ്പെട്ട ഒരു കോറവും ചേരാതെയാണു ഇന്നലത്തെ യോഗം നടന്നിരിക്കുന്നത്.
യോഗം ചേർന്നതുമായി ബന്ധപ്പെട്ട ഒൗദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല. ആകെ ലഭിച്ചതു മൊബൈൽ മെസേജ് മാത്രമാണ്. 10 ദിവസം മുന്‍പു അംഗങ്ങൾക്കു നോട്ടീസ് നല്‍കണമെന്ന ഭരണഘടന കീഴ്വഴക്കവും പാലിച്ചില്ല. പാർട്ടിയിലെ സീനിയർ നേതാക്കളും പാർട്ടിയുടെ മൂന്നു പോഷക സംഘടനയുടെ സംസ്ഥാന പ്രസിഡന്റുമാരും യോഗത്തിൽ പങ്കെടുത്തില്ലെന്നും മോൻസ് പറഞ്ഞു.
യോഗം നിർഭാഗ്യകരമെന്നു മോൻസ് ജോസഫ്
01:39 AM Jun 17, 2019 | Deepika.com