മാവേലിക്കര: വള്ളികുന്നം പോലീസ് സ്റ്റേഷനിലെ വനിതാ സിവിൽ പോലീസ് ഓഫീസർ സൗമ്യ(32)യുടെ കൊലപാതകത്തിൽ കലാശിച്ചത് വിവാഹ അഭ്യർഥന നിരസിച്ചതിനാലാകാമെന്ന് പോലീസ്. വിവാഹാഭ്യർഥനയ്ക്കു വഴങ്ങാത്തതിനെത്തുടർന്ന് അജാസ് വധഭീഷണി മുഴക്കിയിരുന്നെന്ന് സൗമ്യയുടെ അമ്മയുടെ മൊഴി.
പോലീസ് അക്കാദമിയിലെ പരിശീലന വേളയിൽ ഒപ്പമുണ്ടായിരുന്ന ഇരുവരുടെയും സൗഹൃദ കാലയളവിൽ സൗമ്യ അജാസിന്റെ പക്കൽനിന്ന് ഒന്നര ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഈ പണം അടുത്ത കാലത്ത് അജാസിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തിരുന്നെങ്കിലും അജാസ് തുക കൈപ്പറ്റാതെ തിരിച്ചയച്ചു.
കടം കൊടുത്ത പണം സൗമ്യയുമായിട്ടുള്ള സന്പർക്കം തുടരാനുള്ള ഒരു ഉപാധിയായി കണ്ടു ബന്ധം തുടരുന്നതിനിടെ രണ്ടാഴ്ച മുന്പ് സൗമ്യ അമ്മയെയും കൂട്ടി എറണാകുളത്തേക്ക് എത്തി കടം വീട്ടാനുള്ള ശ്രമം നടത്തിയിരുന്നു.
എന്നാൽ, അപ്പോഴും പണം വാങ്ങാതെ മാന്യമായ പെരുമാറ്റത്തോടെ പ്രതി അജാസ്, സൗമ്യയെയും അമ്മയെയും സ്വന്തം കാറിൽ വള്ളികുന്നത്തെ വീട്ടിൽ കൊണ്ടാക്കുകയായിരുന്നു. തുടർന്നാണു പ്രശ്നങ്ങൾ വഷളായതെന്നു പോലീസ് കരുതുന്നു.
വീട്ടിലെത്തി ഇയാൾ വിവാഹാഭ്യർഥന നടത്തുകയും വഴങ്ങാതെ വന്നപ്പോൾ സൗമ്യ യെയും ഭർത്താവ് സജീവനെയും കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തിയിരുന്നതായും സൗമ്യയുടെ അമ്മ പറഞ്ഞു. വ്യക്തമായ കണക്കുകൂട്ടലിൽ കൊല്ലുക എന്ന ലക്ഷ്യത്തോടെയാണ് ഇയാൾ എത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇരുവരുടേയും ഫോണ് വിളികളും വാട്സ്ആപ് സന്ദേശങ്ങളും പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്.
ചെങ്ങന്നൂർ ഡിവൈഎസ്പി അനീഷ് വി. കോരയ്ക്കാണ് അന്വേഷണച്ചുമതല. എല്ലാവിധ ശാസ്ത്രീയ തെളിവുകളും ശേഖരിക്കുമെന്നും കൊലപാതകത്തിലേക്ക് എത്തിപ്പെടാനുള്ള കാരണങ്ങൾ ഉടൻ വ്യക്തമാകുമെന്നും എസ്പി കെ.എം. ടോമി പറഞ്ഞു.
അതേസമയം, അക്രമത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രതിയിൽനിന്നു മൊഴിയെടുക്കാനുള്ള ശ്രമം നടന്നു വരുന്നു. വെള്ളിയാഴ്ച വൈകുന്നേരം നാലോടെയാണു വീടിനു സമീപത്തു വച്ച് വള്ളികുന്നം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സൗമ്യയെ പ്രതി ആലുവ ട്രാഫിക് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ അജാസ് വടിവാൾ ഉപയോഗിച്ച് വെട്ടിവീഴ്ത്തിയ ശേഷം പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയത്. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് ഇയാളെ പിടികൂടിയത്.
അജാസിനെതിരേ നടപടി ഇന്നുണ്ടാകും
ആലുവ: സൗമ്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ആലുവ ട്രാഫിക് പോലീസ് സ്റ്റേഷനിലെ സിപിഒ അജാസി (33)നെതിരേ വകുപ്പുതല നടപടി ഇന്നുതന്നെയുണ്ടാകും. പ്രാഥമികാന്വേഷണ റിപ്പോർട്ട് ഇന്ന് ലഭിക്കുമെന്നും അച്ചടക്ക നടപടി സ്വീകരിക്കുമെന്നും റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു. വീട് നിർമാണത്തിനെന്ന പേരിൽ അവധിയെടുത്താണ് അജാസ് വള്ളിക്കുന്നത്ത് സൗമ്യയുടെ വീടിനു സമീപം വച്ച് അവരെ ശനിയാഴ്ച കൊലപ്പെടുത്തിയത്.
സൗമ്യയുടെ കൊലപാതകം വിവാഹാഭ്യർഥന നിരസിച്ചതിനെത്തുടർന്നെന്ന് സൂചന
01:39 AM Jun 17, 2019 | Deepika.com