കൊച്ചി: നിർമാണത്തിലെ അപാകതകളെത്തുടർന്ന് അറ്റകുറ്റപ്പണി പുരോഗമിക്കുന്ന പാലാരിവട്ടം മേൽപ്പാലത്തിൽ ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നു പരിശോധന നടത്തും. ഇതിനു ശേഷമാകും തുടർനടപടികളിൽ സർക്കാർ അന്തിമ തീരുമാനമെടുക്കുക. പാലം പൂർണമായും പൊളിച്ചു മാറ്റണോ, അറ്റകുറ്റപ്പണി നടത്തി ഉപയോഗയോഗ്യമാക്കാൻ പറ്റുമോ തുടങ്ങിയ കാര്യങ്ങളിൽ വിദഗ്ധ സമിതി പരിശോധനയ്ക്കു ശേഷം സർക്കാരിനെ അറിയിക്കും. പാലം നിർമാണത്തിൽ വേണ്ടത്ര അളവിൽ സിമന്റ് ഉപയോഗിച്ചില്ലെന്ന ആരോപണം ശക്തമായിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിൽ പാലം പരിശോധനയ്ക്കു കോണ്ക്രീറ്റ് സ്പെഷലിസ്റ്റ് വേണമെന്ന് ഇ. ശ്രീധരൻ ആവശ്യപ്പെട്ടിരുന്നു. ഇന്നു നടക്കുന്ന വിദഗ്ധ സമിതിയുടെ പരിശോധനയിൽ സിമന്റ് അടക്കമുള്ള കാര്യങ്ങൾ വിശദമായി പരിശോധിക്കും. അതിനിടെ, പാലം നിർമാണത്തിലെ കരാറുകാരനിൽനിന്നു പിടിച്ചെടുത്ത കംപ്യൂട്ടർ ഹാർഡ് ഡിസ്ക് ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കാൻ കോടതിയിൽ അനുമതി തേടാനൊരുങ്ങുകയാണു വിജിലൻസ് അന്വേഷണസംഘം. കരാറുകാരായ ആർഡിഎസ് പ്രോജക്ട്സ് സംസ്ഥാനത്ത് ഏറ്റെടുത്ത മറ്റു പദ്ധതികളും വിജിലൻസിന്റെ നിരീക്ഷണത്തിലാണ്.
പാലാരിവട്ടം മേൽപ്പാലം: ഇ. ശ്രീധരൻ ഇന്നു പരിശോധന നടത്തും
01:39 AM Jun 17, 2019 | Deepika.com