കൊച്ചി: എറണാകുളം സെൻട്രൽ സിഐ വി.എസ്. നവാസിന്റെ മട്ടാഞ്ചേരി സിഐ ആയുള്ള സ്ഥലംമാറ്റം വൈകുമെന്ന് കമ്മീഷണർ വിജയ് സാഖ്റെ. ഡിസിപിയുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണം പൂർത്തിയായി നിയമപരമായ നടപടിയെടുത്ത ശേഷമേ സ്ഥലം മാറ്റം ഉണ്ടാകൂവെന്നും അതുവരെ കാത്തുനിൽക്കാനാണ് നവാസിനോട് നിർദേശിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സിഐ നവാസ് നാടുവിട്ട സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. മേലുദ്യോഗസ്ഥന്റെ അധിക്ഷേപത്തെത്തുടർന്നുണ്ടായ മാനസിക സമ്മർദം സഹിക്കാനാവാതെയാണ് മാറി നിൽക്കാൻ തീരുമാനിച്ചതെന്നാണ് തമിഴ്നാട്ടിൽനിന്നു തിരിച്ചെത്തിയ നവാസ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഇതിന്മേലുള്ള അന്വേഷണം നടക്കുകയാണെന്നും ആരോപണ വിധേയനായ എസിപി സുരേഷിൽ നിന്നു മൊഴിയെടുക്കുമെന്നും ഡിസിപി ജി. പൂങ്കുഴലി പറഞ്ഞു. റിപ്പോർട്ട് ഉടൻതന്നെ മേലുദ്യോഗസ്ഥർക്ക് കൈമാറുമെന്നും ഡിസിപി വ്യക്തമാക്കി.
എസിപി പി.എസ്. സുരേഷുമായി വയർലെസ് സെറ്റിലൂടെ നടത്തിയ വാക്കുതർക്കത്തെത്തുടർന്ന് 13ന് പുലർച്ചെ മുതലാണ് നവാസിനെ കാണാതായത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ തമിഴ്നാട്ടിലെ കാരൂരിൽ വച്ചാണ് നവാസിനെ കണ്ടെത്തിയത്. എറണാകുളം സെൻട്രൽ സിഐ ആയിരുന്ന നവാസിനെ മട്ടാഞ്ചേരി സിഐ ആയാണു സ്ഥലം മാറ്റിയിരുന്നത്. എസിപി സുരേഷിനെയും ഇവിടേക്കുതന്നെയാണു മാറ്റിയിരിക്കുന്നത്.
സിഐ നവാസിന്റെ സ്ഥലംമാറ്റം നിയമനടപടിക്കു ശേഷം: കമ്മീഷണർ
12:58 AM Jun 17, 2019 | Deepika.com