കൊച്ചി: കറൻസി നോട്ടുകളുടെയും നാണയങ്ങളുടെയും ശേഖരണവും വിതരണവും ഏകോപിപ്പിക്കുന്ന കറൻസി ചെസ്റ്റുകൾ അടച്ചുപൂട്ടാനുള്ള നീക്കത്തിൽനിന്നു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പിന്തിരിയണമെന്നു ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. രാജ്യവ്യാപകമായി ചെസ്റ്റുകൾ അടച്ചു പൂട്ടാനാണു റിസർവ് ബാങ്ക് തീരുമാനമെടുത്തിട്ടുള്ളത്. റിസർവ് ബാങ്കിന്റെ നിർദേശമനുസരിച്ചു ചെസ്റ്റുകൾ അടച്ചുപൂട്ടാനുള്ള പ്രാഥമിക നീക്കങ്ങൾ വാണിജ്യ ബാങ്കുകൾ ആരംഭിച്ചതായാണു വിവരം.
കറൻസി ചെസ്റ്റുകളുടെ എണ്ണം കൃത്രിമമായി കുറയ്ക്കുന്നതു വിതരണത്തിലുള്ള നോട്ടുകളുടെ ഗുണനിലവാരം കുറയ്ക്കും. ഇതു കറൻസി ക്ഷാമത്തിന് ഇടയാക്കും. മുഷിഞ്ഞ നോട്ടുകൾ വിതരണത്തിൽനിന്നു പിൻവലിക്കുന്നതിനെയും ഇതു ദോഷകരമായി ബാധിക്കുമെന്നും ബെഫി ചൂണ്ടിക്കാട്ടി.
ബാങ്കിംഗ് നയത്തിൽ കാതലായ മാറ്റങ്ങൾ പുതിയ സർക്കാരിന്റെ 100 ദിനകർമ പദ്ധതിയിൽ നടപ്പാക്കുമെന്നുനീതി അയോഗ് വൈസ് ചെയർമാൻ പ്രസ്താവിച്ചിരുന്നു.
ഇപ്പോൾ തുടങ്ങിയിട്ടുള്ള കറൻസി ചെസ്റ്റ് പൂട്ടൽ ഇതിന്റെ ഭാഗമാണോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. എടിഎം മെഷീനുകളിൽ കറൻസി നിക്ഷേപിക്കുന്നതു സ്വകാര്യ ഏജൻസികളെ ഏൽപ്പിച്ചതു പോലെ കറൻസി നോട്ടുകളുടെ വിതരണവും പടിപടിയായി സ്വകാര്യമേഖലയ്ക്കു കൈമാറാനുള്ള ഉന്നതതല ശ്രമമാണോ ഈ നീക്കത്തിനു പിന്നിൽ എന്ന ആർബിഐ വ്യക്തമാക്കണമെന്നും ബെഫി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
കറൻസി ചെസ്റ്റ് അടച്ചുപൂട്ടലിൽനിന്ന് ആർബിഐ പിന്തിരിയണമെന്ന് ബെഫി
12:51 AM Jun 17, 2019 | Deepika.com