കൊച്ചി: പാലാരിവട്ടം മേൽപ്പാലം നിർമാണത്തിൽ സംഭവിച്ചിട്ടുള്ള വീഴ്ചകൾ പരിഹരിക്കാൻ ബാധ്യതയുള്ള കരാറുകാരനെ കേസിൽ ഉൾപ്പെടുത്തി അന്വേഷണം നടത്തുന്ന നടപടി അപലപനീയമെന്നു കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ. പണി പൂർത്തിയാക്കി മൂന്നു വർഷത്തിനുള്ളിൽ ഉണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കാൻ കരാറുകാരൻ ബാധ്യസ്ഥനാണ്. വീഴ്ച സംഭവിച്ചെങ്കിൽ കേടുപാടുകൾ തിരുത്താൻ നിർദേശിക്കേണ്ടിയിരുന്നതു കണ്‍സൾട്ടന്റായിരുന്ന കിറ്റ്കോ ആയിരുന്നുവെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
കരാറുകാരൻ തന്നെയാണു പാലത്തിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടിയത്. ചെന്നൈ ഐഐടി വിദഗ്ധ സംഘം നിർദേശിച്ച പ്രകാരമുള്ള തിരുത്തൽ നടപടികൾ കരാറുകാരന്റെ നേതൃത്വത്തിൽ നടന്നു വരുന്നതിനിടെ അദ്ദേഹത്തിനെതിരായ അന്വേഷണവും ഓഫീസ് കേന്ദ്രീകരിച്ചുള്ള റെയ്ഡും അംഗീകരിക്കാൻ കഴിയുന്നതല്ല. കരാറുകാരന്റെ ഭാഗത്തുനിന്നു മനഃപൂർവമായ വിഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അദ്ദേഹത്തിനെതിരേ നടപടിയെടുക്കണം.
പരിഹരിക്കാനാവാത്ത അപാകതകളാണു മേൽപ്പാലത്തിനുള്ളതെങ്കിൽ തിരുത്തൽ നടപടിക്കായി കോടികൾ മുടക്കാൻ കരാറുകാരനോടു നിർദേശിച്ചതെന്തിനെന്നു സർക്കാർ വ്യക്തമാക്കണമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണന്പിള്ളി പറഞ്ഞു. ലേബർ കോണ്ട്രാക്റ്റിന്റെ മറവിലും അക്രെഡിറ്റഡ് ഏജൻസികളുടെ മറവിലും നടക്കുന്ന തട്ടിപ്പുകൾ തടയാൻ സർക്കാരുകൾ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ.എസ്. പരീത്, സിദ്ധിഖ് തച്ചുവള്ളത്ത്, എ.റ്റി. റെജിമോൻ, പി.കെ. രമേശൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
പാലാരിവട്ടം മേൽപ്പാലം; കരാറുകാരനെ കേസിലുൾപ്പെടുത്തിയത് അപലപനീയം: ഗവ. കോണ്‍ട്രാക്ടർമാർ
12:30 AM Jun 16, 2019 | Deepika.com