തിരുവനന്തപുരം: സ്വതന്ത്രമായി പഠിക്കാൻ അനുവദിക്കണമെന്നു യൂണിവേഴ്സിറ്റി കോളജിലെ മുൻ വിദ്യാർഥിനി. ഗാന്ധിഭവനിൽ ജസ്റ്റീസ് പി.കെ. ഷംസുദീൻ ചെയർമാനായ ജനകീയ സ്വതന്ത്ര ജൂഡീഷൽ അന്വേഷണ കമ്മീഷനു മൊഴി നൽകിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു വിദ്യാർഥിനി.
കോളജിൽ നടക്കുന്ന കാര്യങ്ങളുടെ പ്രശ്നം തനിക്കു മാത്രമുള്ളതല്ല. പണമുള്ളവർ ട്യൂഷനു പോയി പഠിക്കുന്നുണ്ട്. സാധാരണ കുടുംബങ്ങളിൽനിന്നു പഠിക്കാൻ എത്തുന്ന വിദ്യാർഥികൾക്ക് പഠിക്കാനുള്ള സ്വാതന്ത്ര്യം നൽകണം. പ്രിൻസിപ്പലാണു കോളജിന്റെ കാര്യങ്ങൾ നോക്കേണ്ടത്. എന്നാൽ, യൂണിവേഴ്സിറ്റി കോളജിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത് എസ്എഫ്ഐ യൂണിയനാണ്. വ്യക്തിപരമായി ആർക്കുമെതിരേ പരാതി പറയുന്നില്ല. ക്ലാസിൽ തന്നോടൊപ്പം പഠിച്ചിരുന്നവർ എസ്എഫ്ഐയുടെ പ്രധാന പ്രവർത്തകരല്ല. നേരത്തേ പരാതിയിൽ പറഞ്ഞ രണ്ടു വിദ്യാർഥികൾ എസ്എഫ്ഐക്കു വിവരങ്ങൾ കൈമാറുന്നവരാണ്. അവർക്കെതിരേ പരാതി നൽകിയിട്ടു കാര്യമില്ല.
എസ്എഫ്ഐയുടെ പ്രവർത്തനരീതി മാറ്റണം. വ്യക്തിസ്വാതന്ത്ര്യത്തിൽ അവർ കൈകടത്തരുത്. വിദ്യാഥികളുടെ അവകാശം അവർ അംഗീകരിക്കണമെന്നും വിദ്യാർഥിനി പറഞ്ഞു.യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ പ്രവർത്തകർ മാനസികമായി പീഡിപ്പിച്ചതായി ചൂണ്ടിക്കാട്ടി ഈ വിദ്യാർഥിനിയെ കോളജിനുള്ളിൽ ഞരമ്പു മുറിച്ച് ആത്മഹത്യക്കു ശ്രമിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പിന്നീട് വിദ്യാർഥിനിയെ മറ്റൊരു കോളജിലേക്കു മാറ്റി.
സ്വതന്ത്രമായി പഠിക്കാൻ അനുവദിക്കണം: യൂണിവേഴ്സിറ്റി കോളജിലെ മുൻ വിദ്യാർഥിനി
12:30 AM Jun 16, 2019 | Deepika.com