കോഴിക്കോട്: ലൈസന്‍സ് പുതുക്കാത്തതിനെത്തുടര്‍ന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്റെ കട നഗരസഭാ അധികൃതര്‍ പൂട്ടിച്ചു. മിഠായിത്തെരുവില്‍ പ്രവര്‍ത്തിച്ചിരുന്ന ബ്യൂട്ടി സ്റ്റോഴ്സ് എന്ന സ്ഥാപനമാണ് പൂട്ടിച്ചത്.
പരിശോധനയെ എതിര്‍ത്ത് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി കെ. സേതുമാധവന് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍, നിരവധി തവണ മുന്നറിയിപ്പുകൊടുത്തിട്ടും നസിറുദ്ദീന്‍ ലൈസന്‍സ് എടുക്കാന്‍ കൂട്ടാക്കിയിരുന്നില്ലെന്നാണ് കോര്പറേഷന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആര്.എസ്. ഗോപകുമാര്‍ അറിയിച്ചത്.
ലൈസന്‍സിന്റെ പേരിൽ പരിശോധന പാടില്ലെന്ന 1990ലെ മുന്‍സിഫ് കോടതിയുടെ ഇന്ജംക്ഷനുണ്ടെന്ന നസിറുദ്ദീന്റെ വാദം പുതിയ നിയമപ്രകാരം നിലനില്‍ക്കുന്നതല്ല. മൂന്നുവര്‍ഷം മുന്‍പ് നോട്ടീസ് നല്‍കിയിട്ടും നസിറുദ്ദീന്‍ അനുകൂലമായി പ്രതികരിച്ചില്ല.
ഇത് കോര്പറേഷന് കൗണ്‍സില്‍ യോഗത്തില്‍ ഉള്‍പ്പെടെ ചര്‍ച്ചയാകുകയും ഉദ്യോഗസ്ഥര്‍ നസിറുദ്ദീനെതിരേ നടപടി എടുക്കുന്നില്ലെന്ന കാരണത്താല്‍ പ്രതിക്കൂട്ടിലാകുന്ന അവസ്ഥയു മുണ്ടായി.
ഈ സാഹചര്യത്തില്‍ കോര്പറേഷന് സ്റ്റാന്‍ഡിംഗ് കൗണ്‍സലിന്റെ നിര്‍ദേശമനുസരിച്ചാണ് മൂന്നുമാസം മുന്‍പ് നസിറുദ്ദീന്‍ ചട്ടപ്പടി നോട്ടീസ് അയച്ചത്. ഇതിനും മറുപടി ഉണ്ടായില്ല.
ഇനി കട തുറക്കണമെങ്കില്‍ ഈ വര്‍ഷത്തെ വര്‍ധിപ്പിച്ച ലൈസന്‍സ് ഫീസായ 5,000 രൂപയും മുന്‍ വര്‍ഷത്തെ ഫീസും പിഴസഹിതം അടയ്ക്കണം.
കെട്ടിട ഉടമയുടെ 200 രൂപയുടെ സാക്ഷ്യപത്രവും മറ്റു നടപടിക്രമങ്ങളും കഴിഞ്ഞാല്‍ മാത്രമേ കട തുറക്കാന്‍ അനുവദിക്കുകയുള്ളുവെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്നലെ കട അടിപ്പിക്കാനുള്ള നടപടിക്രമങ്ങളുടെ ചെലവും നസിറുദ്ദീന്‍ നല്‍കേണ്ടിവരും.
ലൈസന്‍സ് പുതുക്കിയില്ല, ടി. നസിറുദ്ദീന്റെ കട പൂട്ടി
11:54 PM Jun 15, 2019 | Deepika.com