പാലാ: സ്കൂട്ടറിനെ ഇലക്ട്രിക്കൽ മോട്ടോറിലും പെട്രോൾ എൻജിനിലും പ്രവർത്തിക്കുന്ന ഹൈബ്രിഡ് മോഡലാക്കി പാലാ സെന്റ് ജോസഫ്സ് കോളജ് ഓഫ് എൻജിനിയറിംഗിലെ വിദ്യാർഥികൾ.
മെക്കാനിക്കൽ എൻജിനിയറിംഗ് അവസാന വർഷ വിദ്യാർഥികളായ അഖിൽ ഫ്രാൻസിസ്, കെ.കെ. ആന്റണി, ജോർജ് എം. കോലത്ത് എന്നിവരാണ് ഹൈബ്രിഡ് സ്കൂട്ടറിന്റെ ഉപജ്ഞാതാക്കൾ.
ഒരു നിശ്ചിത വേഗം വരെ ഇലക്ട്രിക് മോട്ടോറിൽ പ്രവർത്തിച്ചുതുടങ്ങി പെട്രോൾ എൻജിനിൽ പ്രവർത്തിക്കുന്ന സ്കൂട്ടർ, ആഗോള താപനത്തിനു കാരണമാകുന്ന കാർബണ്‍ എമിഷൻ ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്നു വിദ്യാർഥികൾ പറയുന്നു.
സ്കൂട്ടറിന്റെ രൂപത്തിലും ഭാരത്തിലും കാര്യമായ മാറ്റം വരുത്തിയിട്ടില്ല. എൻജിൻ ലൈഫ് വർധിക്കുന്നു, പരിപാലനച്ചെലവ് കുറയുന്നു, സിറ്റി ഡ്രൈവിംഗിൽ എട്ടു കിലോമീറ്റർ വരെയും മറ്റു സാഹചര്യങ്ങളിൽ അഞ്ചു കിലോമീറ്റർ വരെയും ഇന്ധനക്ഷമ കൂടുതൽ തുടങ്ങിയവ ഹൈബ്രിഡിന്റെ മേന്മകളാണ്. ഈ സാങ്കേതിക വിദ്യയിലേക്കു മാറ്റാനുള്ള കുറഞ്ഞ ചെലവ് പതിനായിരം രൂപ മാത്രമാണ്.
മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗം മേധാവിയും പ്രോജക്ട് ഗൈഡുമായ ഡോ. രാജേഷ് ബേബിയുടെ മേൽനോട്ടത്തിൽ നടത്തിയ ഈ പ്രോജക്ട് കേരള സ്റ്റാർട്ട് അപ് മിഷന്റെ സംരംഭമാക്കി മാറ്റാനുള്ള പരിശ്രമത്തിലാണ് വിദ്യാർഥികൾ. സ്റ്റാർട്ട് അപ് മിഷന്റെ ഐഡിയ ഫെസ്റ്റ് അവസാന ഘട്ടത്തിലേക്ക് ഈ പ്രോജക്ട് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഹൈബ്രിഡ് സ്കൂട്ടറുമായി പാലാ സെന്റ് ജോസഫ്സ് എൻജിനിയറിംഗ് വിദ്യാർഥികൾ
11:54 PM Jun 15, 2019 | Deepika.com