കണ്ണൂർ: നിപ്പ രോഗ ഭീഷണി തരണംചെയ്തെങ്കിലും നിരീക്ഷണം തുടരുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. നിപ്പരോഗം രണ്ടാമതും റിപ്പോർട്ട് ചെയ്തെങ്കിലും കൂടുതൽ ആളുകളിലേക്ക് പടരാതെ തടയാൻ കഴിഞ്ഞു. രോഗമുണ്ടെന്ന് സംശയിച്ച രോഗികളുടെ സാമ്പിളുകൾ ലാബിലേക്കയച്ചു പരിശോധന നടത്തിയപ്പോൾ അവർക്ക് രോഗമില്ലെന്ന റിപ്പോർട്ടാണ് ലഭിച്ചത്. എങ്കിലും നിപ്പയുമായി ബന്ധപ്പെട്ടുള്ള ആരോഗ്യവകുപ്പിന്റെ നിരീക്ഷണം തുടരാനാണ് തീരുമാനമെന്നും മന്ത്രി കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
ഇത്തരം രോഗങ്ങൾ കണ്ടെത്തുന്നതിന് ലെവൽ-3 വിഭാഗത്തിലുള്ള ലാബുകൾ ആവശ്യമാണ്. ഇതു തയാറാക്കാൻ സംസ്ഥാന സർക്കാരിനു മാത്രം കഴിയില്ല. കേന്ദ്രസർക്കാരിന്റെകൂടി സഹായം ആവശ്യമാണ്. കോഴിക്കോട് ആധുനികരീതിയിലുള്ള വൈറോളജി ലാബ് തുടങ്ങും. ഇതിനായി കേന്ദ്രസർക്കാർ മൂന്നു കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും ഇതുകൊണ്ട് മതിയാകില്ല. ഇക്കാര്യം കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ കൂടുതൽ ഫണ്ട് അനുവദിക്കേണ്ടതുണ്ട്. ഇനി ഫണ്ട് ലഭിച്ചില്ലെങ്കിലും സംസ്ഥാന സർക്കാർതന്നെ ലാബ് ആരംഭിക്കും.
ഇതോടൊപ്പം ആലപ്പുഴയിലെ വൈറോളജി ലാബ് ആധുനികവത്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
കേരളത്തിൽ നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം ഊർജിതമായി നടക്കുന്നുണ്ട്. ആരോഗ്യവകുപ്പിന്റെയും വിവിധ വകുപ്പുകളുടെയും സംയുക്താഭിമുഖ്യത്തിലാണ് ഉറവിടം കണ്ടെത്താനുള്ള ശ്രമം നടത്തിവരുന്നത്.
കോൽക്കൊത്തയിൽ ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ മർദിച്ചതിന്റെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി ഡോക്ടർമാർ സമരം നടത്തുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ ആരോഗ്യമേഖലയെ പ്രതിസന്ധിയിലാക്കുന്ന രീതിയിൽ കേരളത്തിലെ ഡോക്ടർമാർ സമരം ചെയ്യില്ലെന്നാണ് കരുതുന്നതെന്നായിരുന്നു മറുപടി.
കേരളത്തിലെ ഡോക്ടർമാരുടെ സംഘടന സമരം നടത്തുന്നതിനെക്കുറിച്ച് തനിക്ക് നോട്ടീസൊന്നും ലഭിച്ചിട്ടില്ല. അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഒരു ദിവസം സൂചനാപണിമുടക്ക് നടത്തുന്നത് തെറ്റല്ല. എന്നാൽ മനുഷ്യജീവൻവച്ച് വിലപേശുന്ന തരത്തിലുള്ള സമരമാർഗം ഡോക്ടർമാർ സ്വീകരിക്കില്ലെന്നാണ് വിശ്വാസമെന്നും മന്ത്രി പറഞ്ഞു.
നിപ്പ നിരീക്ഷണം തുടരും: മന്ത്രി കെ.കെ. ശൈലജ
11:28 PM Jun 15, 2019 | Deepika.com