നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ റണ്‍വേ നവീകരണത്തിന്റെ ഭാഗമായി നവംബര്‍ 20 മുതല്‍ നാലു മാസത്തേക്കു പകല്‍ സര്‍വീസുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ കാലയളവിൽ രാവിലെ 10 മുതല്‍ വൈകുന്നേരം ആറു വരെ വിമാന ടേക്-ഓഫ്/ലാന്‍ഡിംഗ് നടക്കില്ല.
ഈ സമയത്തുള്ള എല്ലാ സര്‍വീസുകളും വൈകുന്നേരം ആറു മുതല്‍ രാവിലെ 10 വരെയായി പുനഃക്രമീകരിക്കാന്‍ എയര്‍ലൈനുകളോടു സിയാല്‍ ആവശ്യപ്പെട്ടു.
യാത്രക്കാര്‍ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്ന സാഹചര്യം പരിഗണിച്ചാണ് ഇതുസംബന്ധിച്ച നിര്‍ദേശം സിയാല്‍ മുന്‍കൂറായി നല്‍കിയത്. പ്രതിദിനം ശരാശരി 240 ടേക് ഓഫ്/ലാന്‍ഡിംഗ് കൊച്ചി വിമാനത്താവളത്തില്‍ നടക്കുന്നുണ്ട്. രാജ്യാന്തര സര്‍വീസുകളില്‍ ഭൂരിഭാഗവും നിലവില്‍തന്നെ വൈകുന്നേരം ആറു മുതല്‍ രാവിലെ 10 വരെയാണ്. 35 ആഭ്യന്തര സര്‍വീസുകള്‍ പുതിയ സമയക്രമത്തിലേക്കു മാറേണ്ടിവരും.
പത്തു വര്‍ഷം കൂടുമ്പോള്‍ ചെയ്തിരിക്കേണ്ട റണ്‍വേ നവീകരണമാണു നവംബറിൽ ആരംഭിക്കുന്നത്. 1999ലാണു കൊച്ചി വിമാനത്താവളം ഉദ്ഘാടനം ചെയ്യപ്പെട്ടത്. 2009ല്‍ ആദ്യ റണ്‍വേ റീ-കാര്‍പ്പറ്റിംഗ് നടന്നു. ഈവർഷം രണ്ടാം റീ-കാര്‍പ്പറ്റിംഗ് തുടങ്ങണം. 2019 നവംബര്‍ 20 മുതല്‍ 2020 മാര്‍ച്ച് 28 വരെയുള്ള കാലയളവിലാണ് ഈ ജോലികള്‍ നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. രാവിലെ 10 മുതല്‍ വൈകുന്നേരം ആറുവരെയാകും നവീകരണപ്രവൃത്തികൾ.
3400 മീറ്റര്‍ നീളവും 60 മീറ്റര്‍ വീതിയുമുള്ള റണ്‍വേയില്‍ ഓരോഭാഗത്തും റീടാറിംഗ് നടത്തും. ടാറിംഗ് നടത്തിയ സ്ഥലം മണിക്കൂറുകൾക്കുള്ളില്‍ ലാന്‍ഡിംഗിന് സജ്ജമാക്കും. നിലവില്‍ കാറ്റഗറി-വണ്‍ റണ്‍വേ ലൈറ്റിംഗ് സംവിധാനമാണു സിയാലിനുള്ളത്. ഇതു കാറ്റഗറി-ത്രീയിലേക്ക് ഉയര്‍ത്തും.
റണ്‍വേയില്‍ 30 മീറ്റര്‍ അകലത്തിലാണു ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ലൈറ്റുകള്‍ തമ്മിലുള്ള അകലം 15 മീറ്ററാക്കും. 1500ലധികം പുതിയ ലൈറ്റുകള്‍ സ്ഥാപിക്കേണ്ടി വരും. 151 കോടി രൂപയാണു റണ്‍വേ നവീകരണച്ചെലവ്.
കൊച്ചി വിമാനത്താവളത്തില്‍ നവംബര്‍ 20 മുതല്‍ നാലു മാസം പകല്‍ സര്‍വീസ് ഉണ്ടാവില്ല
02:34 AM Jun 15, 2019 | Deepika.com