കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തു കേസില്‍ രണ്ടു പേരുടെ ജാമ്യാപേക്ഷ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. കേസിലെ പ്രതികളായ തിരുവനന്തപുരം ശങ്കരമംഗലത്ത് സുനില്‍കുമാര്‍ (40), പറവൂര്‍ സെമിനാരിപ്പടി ആലമിറ്റത്ത് സെറീന ഷാജി (50) എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.
മേയ് 13നാണ് ദുബായില്‍ നിന്നു തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ഇവര്‍ എട്ടു കോടിയുടെ സ്വര്‍ണവുമായി പിടിയിലായത്. തിരുവനന്തപുരം വഴിയുള്ള സ്വര്‍ണക്കടത്ത് വര്‍ധിക്കുകയാണെന്ന് കോടതി പറഞ്ഞു.
ഇത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ തന്നെ താറുമാറാക്കുകയാണ്. സ്വര്‍ണക്കടത്ത് വഴി കള്ളപ്പണം ഒഴുകുകയാണ്. അന്വേഷണം പ്രാഥമികദിശയിലാണ്. ജാമ്യം നല്കിയാൽ ഇവര്‍ സാക്ഷികളെയും അന്വേഷണത്തെയും സ്വാധീനിക്കാന്‍ ഇടയുണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കാനാവില്ലെന്നും കോടതി പറഞ്ഞു. കേസില്‍ മുഖ്യപ്രതിയായ ബിജു മനോഹര്‍ ഇന്നലെ തിരുവനന്തപുരം ജയിലേക്ക് തന്നെ അയയ്ക്കാന്‍ പ്രത്യേക അപേക്ഷ നല്കി. ഇതേത്തുടര്‍ന്ന് എസിജെഎം കോടതി ഇയാളെ തിരുവനന്തപുരത്തേക്ക് റിമാന്‍ഡ് ചെയ്തു.
തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്ത്: രണ്ടുപേരുടെ ജാമ്യാപേക്ഷ തള്ളി
01:30 AM Jun 15, 2019 | Deepika.com