തിരുവനന്തപുരം: മതാചാര പ്രകാരമുള്ള ചില ചിഹ്നങ്ങളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള കാർട്ടൂണുകളോടു സർക്കാരിനു യോജിക്കാനാകാത്ത സാഹചര്യത്തിൽ കേരള ലളിത കലാ അക്കാദമിയുടെ ഈ വർഷത്തെ കാർട്ടൂണ്‍ പുരസ്കാരങ്ങൾ പുനഃപരിശോധനയ്ക്കു വിധേയമാക്കണമെന്നു സർക്കാർ നിർദേശം നൽകിയിട്ടുണ്ടെന്നു മന്ത്രി എ.കെ ബാലൻ നിയമസഭയെ അറിയിച്ചു. മതചിഹ്നങ്ങളെ അവഹേളിക്കുന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നും കാർട്ടൂണ്‍ അവാർഡ് പുനഃപരിശോധനയ്ക്കു വിധേയമാക്കണമെന്നുമുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷനു മറുപടി പറയുകയായിരുന്നു മന്ത്രി.
ഈ വർഷത്തെ ലളിതകലാ അക്കാദമിയുടെ കാർട്ടൂണ്‍ പുരസ്കാരം ലഭിച്ച വിശ്വാസം രക്ഷതി എന്ന കാർട്ടൂണിനെ സംബന്ധിച്ചു ചില വിമർശനങ്ങൾ ഉയർന്നുവന്നതു സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. ഒരു പ്രത്യേക മതത്തിന്റെ പ്രതീകങ്ങളെ അവഹേളിക്കുന്ന രീതിയിലും പ്രകോപനപരവുമായാണു കാർട്ടൂണിൽ ചിത്രീകരിച്ചിട്ടുള്ളതെന്നാണ് ആക്ഷേപം. ഇതേ തുടർന്നു സർക്കാർ ഇക്കാര്യം പരിശോധിച്ചു. ഒരു പ്രമേയത്തെ അധികരിച്ചു രചന നിർവഹിക്കുന്നതിനുള്ള ആവിഷ്കാര സ്വാതന്ത്ര്യത്തിൽ സർക്കാർ ഇടപെടുന്നില്ല.
പ്രമേയത്തെ സർക്കാർ അംഗീകരിക്കുന്നു. പക്ഷേ, മതാചാര പ്രകാരമുള്ള ചിഹ്നങ്ങളെ അധിക്ഷേപകരമായി ചിത്രീകരിക്കുന്നതിനോടു സർക്കാരിനു യോജിപ്പില്ല.
വ്യത്യസ്ത മതവിഭാഗങ്ങൾ ഒത്തൊരുമയോടെ സമാധാനപരമായി ജീവിക്കുന്ന നാടാണിത്. ഒരു മതത്തിന്റയേും വിശ്വാസങ്ങളെ ഹനിക്കുകയോ അപകീർത്തിപ്പെടുത്തുകയോ ചെയ്യുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. ഇത്തരം നീക്കം ഏതു ഭാഗത്തു നിന്നുണ്ടായാലും സർക്കാർ അതിനൊപ്പമുണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ വർഷത്തെ പുരസ്കാരം നേടിയ കാർട്ടൂൺ മുഖ്യമന്ത്രിയേയും സിപിഎം സംസ്ഥാന സെക്രട്ടറിയേയും കുമ്മനം രാജശേഖരനേയുമൊക്കെ അവഹേളിക്കുന്ന രീതിയിലാണെന്നു വ്യാഖ്യാനിക്കാവുന്നതാണ്. പക്ഷേ ആവിഷ്കാര സ്വാതന്ത്ര്യത്തെ മാനിക്കുന്ന സർക്കാർ എന്ന നിലയിൽ മാതൃകാപരമായാണ് മുഖ്യമന്ത്രി ഇക്കാര്യത്തെ കണ്ടത്. അദ്ദേഹം തന്നെയാണു പുരസ്കാരം നൽകിയതെന്നും എ.കെ. ബാലൻ പറഞ്ഞു.
മതചിഹ്നങ്ങളെ അധിക്ഷേപിക്കുന്ന കാർട്ടൂണുകളോടു സർക്കാരിനു യോജിക്കാനാകില്ലെന്നു മന്ത്രി
01:30 AM Jun 15, 2019 | Deepika.com