തിരുവനന്തപുരം: കേരള കാർട്ടൂണ്‍ അക്കാദമിയുടെ ഈ വർഷത്തെ കാർട്ടൂണ്‍ പുരസ്കാരത്തിനു തെരഞ്ഞെടുത്ത രചന ക്രൈസ്തവ മതവികാരങ്ങളെ ആഴത്തിൽ വ്രണപ്പെടുത്തുന്നതും പാവനമായ പ്രതീകങ്ങളെ അവഹേളിക്കുന്നതുമാണെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം സാംസ്കാരിക വകുപ്പു മന്ത്രി എ.കെ. ബാലന് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി. പൊതുസമൂഹത്തിൽ നിന്നുള്ള പ്രതിഷേധ ശബ്ദം ശ്രദ്ധയിൽ പെട്ടപ്പോൾ അവസരോചിതമായി ഇടപെടുകയും അവാർഡ് നിർണയം പുനഃപരിശോധിക്കാൻ നിർദേശിക്കുകയും ചെയ്ത മന്ത്രിയുടെ നടപടി സ്വാഗതാർഹമാണെന്നും ആർച്ച്ബിഷപ് പറഞ്ഞു.
നിർദോഷമായ ഫലിതമോ പരിഹാസമോ ആവിഷ്കരിക്കുന്നതിനു കലാകാരനുള്ള സ്വാതന്ത്ര്യത്തെ മാനിക്കുന്നു. എന്നാൽ, ആ സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്ത് മത, സാമൂഹ്യ നേതാക്കളെയോ മതചിഹ്നത്തെയോ പ്രതീകങ്ങളെയോ മനഃപൂർവം അധിക്ഷേപിക്കുന്നത് അനഭിലഷണീയവും പ്രതിഷേധാർഹവുമാണ്.
പുരസ്കാരങ്ങൾ നിർണയിക്കുന്നതിനുള്ള സമിതി അംഗങ്ങൾക്ക് വ്യക്തമായ മാർഗനിർദേശങ്ങളും മാനദണ്ഡങ്ങളും നൽകുകയും ജൂറി അംഗങ്ങളെ നിശ്ചയിക്കുമ്പോൾ വിവേകപൂർണമായ സമീപനം സ്വീകരിക്കുകയും ചെയ്തുകൊണ്ട് സർക്കാർ തങ്ങളുടെ കർത്തവ്യം നിർവഹിക്കണം. തീരുമാനം ജൂറിയുടേതാണ്, സർക്കാർ ഒന്നിലും ഇടപെടില്ല എന്നു പറഞ്ഞ് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ഒരു ജനാധിപത്യ സർക്കാരിനാവില്ലെന്നും ആർച്ച് ബിഷപ് കത്തിൽ ചൂണ്ടിക്കാട്ടി.
വിവാദ കാർട്ടൂണ്‍ ക്രൈസ്തവ വികാരം വ്രണപ്പെടുത്തുന്നത്: ഡോ. സൂസപാക്യം
01:13 AM Jun 15, 2019 | Deepika.com