തിരുവനനന്തപുരം: സർക്കാരിനെ വെല്ലുവിളിച്ചു നിഷേധാത്മക നിലപാട് സ്വീകരിക്കുന്ന സ്വകാര്യ കശുവണ്ടി ഫാക്ടറികൾ സർക്കാർ ഏറ്റെടുക്കേണ്ട സാഹചര്യമുണ്ടായാൽ ഏറ്റെടുക്കുമെന്നു മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിയമസഭയെ അറിയിച്ചു. തോട്ടണ്ടി നൽകാൻ സർക്കാർ തയാറായിട്ടും ഫാക്ടറികൾ തുറക്കാതിരിക്കുന്നത് അംഗീകരിക്കാനാകില്ല.
സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുമായി നടത്തിയ ചർച്ചയുടെ ഫലമായി അനുകൂല പ്രഖ്യാപനങ്ങൾ നടത്തിയിട്ടും കുറെയെണ്ണം അടഞ്ഞുകിടക്കുകയാണ്. തോട്ടണ്ടി കിട്ടാനില്ലാത്ത സാഹചര്യമായിരുന്നുവെങ്കിൽ അതുൾക്കൊള്ളാം. എന്നാൽ, തൊഴിലാളി വിരുദ്ധ നിലപാട് എടുക്കാനാണു ഭാവമെങ്കിൽ അംഗീകരിക്കാൻ കഴിയില്ലെന്നും എം.നൗഷാദിന്റെ സബ്മിഷനു മറുപടി നൽകവേ മന്ത്രി പറഞ്ഞു.
കെഎസ്ആർടിസിക്കു പന്തളത്തു കെട്ടിടം നിർമിക്കും
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പന്തളം ഓപ്പറേറ്റിംഗ് സെന്ററിൽ മുടങ്ങിക്കിടന്ന കെട്ടിട നിർമാണം ആരംഭിക്കുന്നതിനു നിർദേശം നൽകിയതായി ചിറ്റയം ഗോപകുമാറിന്റെ സബ്മിഷന് മറുപടിയായി മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു. അസൗകര്യങ്ങൾ മാത്രമുണ്ടായിരുന്ന പന്തളം ഓപ്പറേറ്റിംഗ് സെന്ററിന് കെട്ടിടം പണിയുന്നതിനായി 40 ലക്ഷം രൂപ എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ചെങ്കിലും കെട്ടിടം വേണ്ടെന്ന നിലപാടായിരുന്നു ഉദ്യോഗസ്ഥർക്കെന്നു ചിറ്റയം ഗോപകുമാർ ആരോപിച്ചു.
ഓപ്പറേറ്റിംഗ് സെന്റർ നവീകരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ച 2015-2016 കാലം മുതൽ തന്നെ തടസവാദങ്ങൾ ഉയർന്നിരുന്നതായി മന്ത്രി പറഞ്ഞു. ഓപ്പറേറ്റിംഗ് സെന്ററിൽ സിഎൻജി പന്പു സ്ഥാപിക്കുന്നതിനുള്ള സ്ഥലത്താണ് കെട്ടിടം നിർമിക്കാൻ തീരുമാനിച്ചത്. ഇതാണു പദ്ധതി നീളാൻ കാരണം. അവിടത്തെ നിലവിലെ ഷെഡ് പൊളിച്ച് എംഎൽഎ ഫണ്ടുപയോഗിച്ച് ചെയ്യാൻ കഴിയുന്ന തരത്തിൽ കെട്ടിടം പണിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു.
ലെജിസ്ലേഷൻ സമിതിയുടെ ശിപാർശ സർക്കാർ പരിശോധിക്കുമെന്നു മന്ത്രി
തിരുവനന്തപുരം: മുസ്ലിം പേഴ്സണൽ ലോ (ശരീയത്ത്) ആപ്ലിക്കേഷൻ ആക്ടിന് കീഴിൽ പുതുതായി ഇറക്കിയ ചട്ടം സംബന്ധിച്ച് സബോഡിനേറ്റ് ലെജിസ്ലേഷൻ സമിതിയുടെ ശിപാർശ സർക്കാർ പരിശോധിക്കുമെന്ന് മന്ത്രി എ.കെ. ബാലൻ നിയമസഭയെ അറിയിച്ചു. ലെജിസ്ലേഷൻ സമിതിയുടെ യോഗത്തിൽ ചട്ടങ്ങൾ സൂക്ഷ്മ പരിശോധന നടത്തിയിരുന്നു.
സമിതിയുടെ മിനിട്സ് ലഭിക്കുന്ന മുറയ്ക്ക് ശിപാർശ സർക്കാർ പരിശോധിക്കും. നിയമത്തിന്റെ മൂന്നാം വകുപ്പിൽ നിഷ്കർഷിച്ചിട്ടുള്ള ഡിക്ലറേഷൻ നൽകുന്നതിനുള്ള ചട്ടങ്ങളുണ്ടാക്കുകയോ അതിനുള്ള അധികാരികളെ നിയമിക്കുകയോ ഡിക്ലറേഷൻ നൽകുന്നതിനുള്ള ഫോം പ്രസിദ്ധീകരിക്കുകയോ ചെയ്തിരുന്നില്ല.
എന്നാൽ, ഹൈക്കോടതിയിൽ വന്ന കേസുമായി ബന്ധപ്പെട്ട് ചട്ടം രൂപീകരിക്കാൻ നിർദേശിക്കുകയും സർക്കാർ ചട്ടങ്ങൾ വിജ്ഞാപനം ചെയ്യുകയുമുണ്ടായി. ചട്ടം മൂന്ന് പ്രകാരം കസ്റ്റമറി നിയമം ബാധകമായവർക്കു ദത്ത്, വിൽപത്രം, പൈതൃകസ്വത്ത് എന്നിവയിൽ ശരീയത്ത് നിയമം ബാധകമാക്കണമെങ്കിൽ പ്രത്യേകം ഡിക്ലറേഷൻ നൽകാനാണ് വ്യവസ്ഥ ചെയ്തിരുന്നത്.
ഈ വ്യവസ്ഥ എല്ലാ മുസ്ലിംകൾക്കും ബാധകമായതോ എല്ലാ മുസ്ലിംകളും ഡിക്ലറേഷൻ നൽകേണ്ട സാഹചര്യമോ ഉണ്ടായിട്ടില്ലെന്നും പി.ടി.എ. റഹീമിന്റെ സബ്മിഷന് മറുപടിയായി മന്ത്രി അറിയിച്ചു.
സ്വകാര്യ കശുവണ്ടി ഫാക്ടറികൾ ആവശ്യമെങ്കിൽ സർക്കാർ ഏറ്റെടുക്കുമെന്നു മന്ത്രി
12:58 AM Jun 15, 2019 | Deepika.com