കോഴിക്കോട്: പോലീസ് സ്റ്റേഷനിലെ റിക്കാര്‍ഡുകളും രജിസ്റ്ററുകളും പരിശോധിക്കാന്‍ മുന്നറിയിപ്പില്ലാതെ ഇനി എഡിജിപി എത്തും. സ്റ്റേഷനുകളിലെ റിക്കാര്‍ഡുകളും രജിസ്റ്ററുകളും സൂക്ഷിക്കുന്നതില്‍ വീഴ്ച വരുത്തുന്ന സാഹചര്യത്തിലാണ് ഡിജിപി ലോക്നാഥ് ബഹ്റ മിന്നല്‍പ്പരിശോധന നടത്താന്‍ ഉത്തരവിട്ടത്.
എഡിജിപിയ്ക്കു പുറമേ ഐജിയും ജില്ലാ പോലീസ് മേധാവിയും ഡിവൈഎസ്പിമാരും വ്യത്യസ്ത സമയങ്ങളിലായി പരിശോധന നടത്തും. ഇവര്‍ക്കു പുറമേ സ്റ്റേറ്റ് ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോ എഡിജിപിയുടെ പ്രത്യേക സംഘവും പരിശോധനയ്ക്കായി എത്തും. ഇതോടെ പരാതികളില്‍ തീര്‍പ്പ് കല്പ്പിക്കുന്നതുള്പ്പെടെയുള്ള സേവനങ്ങളുടെ വേഗം കൂടുമെന്നാണ് ആഭ്യന്തരവകുപ്പ് വിലയിരുത്തുന്നത്. പരിശോധനയ്ക്കായി എത്തുന്ന ഓഫീസര്‍മാര്‍ പരിശോധനാ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനായുള്ള രജിസ്റ്ററും ഡിജിപി പുറത്തിറക്കിയിട്ടുണ്ട്. ഇവ എല്ലാ സ്റ്റേഷനുകളിലും സൂക്ഷിക്കും.
ഓപ്പറേഷന് "തണ്ടര്‍' എന്ന പേരില്‍ സംസ്ഥാന വ്യാപകമായി 19 പോലീസ് ജില്ലകളിലെ 54 പോലീസ് സ്റ്റേഷനുകളില്‍ ജനുവരി 22 ന് വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. മിക്ക പോലീസ് സ്റ്റേഷനുകളിലും വ്യാപകമായ ക്രമക്കേടുകളാണ് പരിശോധനയില്‍ കണ്ടെത്തിയത്. വിജിലന്‍സിന്റെ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്റ്റേഷനുകളില്‍ കൈക്കൊള്ളേണ്ടതായ നാല് നിര്‍ദേശങ്ങള്‍ ആഭ്യന്തരവകുപ്പിന് നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍, പോലീസ് സ്റ്റേഷനുകളില്‍ കാര്യക്ഷമമായ നടപടി സ്വീകരിക്കാത്തതിനെത്തുടര്‍ന്നാണ് ഡിവൈഎസ്പി റാങ്ക് മുതല്‍ എഡിജിപി വരെയുള്ള ഉന്നത പോലീസുദ്യോഗസ്ഥരെ പരിശോധനയ്ക്കായി വിന്യസിപ്പിച്ചത്.
മേഖലാ എഡിജിപിമാര്‍ അധികാര പരിധിയിലെ 12 പോലീസ് സ്റ്റേഷനുകളില്‍ ഒരു വര്‍ഷം പരിശോധന നടത്തണമെന്നാണ് നിര്‍ദേശം. എല്ലാമാസവും ഒരു പോലീസ് സ്റ്റേഷനില്‍ പരിശോധന നടത്തണം. റേഞ്ച് ഐജിമാര്‍ 15 വ്യത്യസ്ത പോലീസ് സ്റ്റേഷനുകളില്‍ ഒരു വര്‍ഷം പരിശോധന നടത്തണം. അധികാരപരിധിയിലുള്ള എല്ലാ പോലീസ് ജില്ലകളിലും പരിശോധന നടത്തണം.
തിരുവനന്തപുരം റൂറല്‍ , കൊല്ലം റൂറല്‍ , പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം റൂറല്‍, തൃശൂര്‍ റൂറല്‍ , പാലക്കാട്, മലപ്പുറം, കോഴിക്കോട് റൂറല്‍ , വയനാട്, കണ്ണൂര്‍ റൂറല്‍ , കാസര്‍ഗോഡ് എന്നിവിടങ്ങളിലെ ജില്ലാ പോലീസ് മേധാവിമാര്‍ 10 വ്യത്യസ്ത പോലീസ് സ്റ്റേഷനുകളില്‍ ഒരു വര്‍ഷം പരിശോധന നടത്തണം. ആദ്യ ഘട്ടത്തില്‍ അഞ്ച് പോലീസ് സ്റ്റേഷനുകളും രണ്ടാംഘട്ടത്തില്‍ അഞ്ച് പോലീസ് സ്റ്റേഷനുകളിലും പരിശോധിക്കണം. സിറ്റി പോലീസ് കമ്മീഷണര്‍മാര്‍ അധികാര പരിധിയിലുള്ള 15 പോലീസ് സ്റ്റേഷനുകളിലാണ് ഒരു വര്‍ഷം മിന്നൽപ്പരിശോധന നടത്തേണ്ടത്.
ഏഴ് പോലീസ് സ്റ്റേഷനുകളില്‍ ഒന്നാംഘട്ടത്തിലും എട്ടു പോലീസ് സ്റ്റേഷനുകളില്‍ രണ്ടാംഘട്ടത്തിലും പരിശോധന നടത്തണം. പരിശോധന നടത്തിയ അതേ പോലീസ് സ്റ്റേഷനുകളില്‍ വീണ്ടും പരിശോധന നടത്തേണ്ടെന്നും ഡിജിപി ഉത്തരവില്‍ വ്യക്തമാക്കി. ഇതിനു പുറമേ സ്റ്റേറ്റ് ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോ എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക ടീം 10 പോലീസ് ജില്ലകളിലെ സ്റ്റേഷനുകളിലും പരിശോധന നടത്തും. ഡിവൈഎസ്പി, അസി.കമ്മീഷണര്‍ തുടങ്ങിയവര്‍ അധികാരപരിധിയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും വര്‍ഷത്തില്‍ പരിശോധന നടത്തണമെന്നും ഡിജിപി ഉത്തരവിട്ടു.
പോലീസുകാരെ "പഠിപ്പിക്കാന്‍' ഇനി മിന്നല്‍ പരിശോധന
02:06 AM Jun 14, 2019 | Deepika.com